Sunday, February 14, 2021

പ്രണയത്തിന്‍റെ വാലന്റൈന്‍സ്-ഡേ....

വാലന്റൈന്‍സ്-ഡേ....
സ്നേഹ ബദ്ധരായ യുവ ജനങ്ങളുടെ പ്രണയ സാഫല്യത്തിന് അനുഗ്രഹാശിരസ്സുകള്‍ നല്‍കിയ പുരോഹിതന്റെ പേര് കൊണ്ട് പ്രഖ്യാപിതമായ അനശ്വരനുരാഗത്തിന്റെ ദിനം.
ആളൊഴിഞ്ഞ പ്രവാസത്തിന്‍റെആരവങ്ങല്‍ക്കപ്പുറം ഒരു വാലന്റൈന്‍സ് ഡേ..കൂടി കടന്നു പോയി. വാലന്റൈന്‍സ്-ഡേ കളില്‍ പതിവായി കിട്ടിയിരുന്ന മെസ്സജുകളും,മെയിലുകളും,ഇന്ബോക്സുകളില്‍ അങ്ങിനെ തന്നെ കിടക്കുന്നുണ്ട്.കലാലയ ഓര്‍മ്മകളിലെ വാലന്റൈന്‍സ് ആവേശങ്ങള്‍ ഒന്നും എന്തുകൊണ്ടോ ഈ പ്രവാസത്തിലെ ഏകാന്തതകളില്‍ കിട്ടുന്നില്ല. പ്രണയത്തിനായി ഒരു ദിനം എന്ന സങ്കല്‍പ്പത്തെ ഇന്ന് പലരും എതിര്‍ത്തു പോരുന്നുണ്ട്.പക്ഷെ എനിക്കതിനോട് വലിയ താല്‍പ്പര്യം ഒന്നുമില്ല.പ്രണയം കച്ചവട വല്കരിക്കുന്നതിനായാണ് ഈ ദിനം എന്ന് പലരും പരിഭവിക്കുന്നുണ്ട്‌....'പക്ഷെ ഒന്ന് ഞാന്‍ ചോദിക്കട്ടെ...കച്ചവട വല്ക്കരിക്കാത്തതായി എന്താണ് നമുക്കിടയില്‍ ഉള്ളത്..?സ്നേഹവും,സാഹോദര്യവും,സൌഹൃദവും,തുടങ്ങി.. അമ്മിഞ്ഞ നുണയേണ്ട പിഞ്ചു കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ ബോട്ടിലുകളുടെ വേഷ-വിതാനങ്ങള്‍ അണിഞ്ഞെത്തുന്ന കുപ്പിപ്പാല്‍ വഴി ,പരിശുദ്ധമായ മാത്ര്‍ത്ത്വം പോലും ഈ വര്‍ത്തമാന കാലത്തിന്റെ നവലോക ക്രമം    കമ്പോലവല്കരിക്കപെട്ടിരിക്കുന്നു.

എന്തായാലും ഞാന്‍ പറയും ..ലോകത്തെ ഏറ്റവും പവിത്രമായ വികാരം പ്രണയമാണെന്ന്...അനുരാഗത്തിന്റെ മാസ്മരിക സ്പര്‍ശം കണ്ണുകളില്‍ വിസ്മയം വിരിയിക്കുന്നു.അനുരാഗം ജനിപ്പിക്കുന്ന തീവ്രാഭിലാഷം അത് ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.പ്രണയത്തിന്‍റെ പേരിലാണ് പരിശുദ്ധ പിതാവ് ആദം പോലും ആദി പാപം ചെയ്തത്.അനുരാഗമെന്ന വികാരം ലോകത്തെ കിടിലം കൊള്ളിച്ചതിനു ഇനിയും എത്രയോ..ഉദാഹരണങ്ങള്‍.....,,. ഭൂ-ഖണ്ഡങ്ങളുടെ ചരിത്രം മാറ്റിയെഴുതിയ ക്ലിയോ-പാട്രയും,ഇതിഹാസങ്ങള്‍ തീര്‍ത്ത ഹെലനും,പ്രണയ സാക്ഷാല്‍കാരത്തിനായി കിരീടവും,ചെങ്കോലും വലിച്ചെറിഞ്ഞ ആംഗലേയ-ചക്രവര്‍ത്തിയും,തന്റെ കാമിനിയോടുള്ള സ്നേഹാതിരേകത്തിനു വെണ്ണ കല്ലില്‍ ശില്‍പ്പ വിസ്മയം ഒരുക്കിയ ഷാജഹാനും,മുക്ധാനുരാഗത്തിന്റെ ചെതോഹരങ്ങളായ സന്ദേശ കാവ്യങ്ങളും,എല്ലാം പ്രണയത്തിന്‍റെ ശക്തിക്കും,തീവ്രതക്കും,നിദര്‍ശനമാണ്...


വാലന്റൈന്‍സ് ഡേ..യോട് അനുബന്ധിചാവണം മെയിലുകളിലും,നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും എല്ലാം പ്രണയം മാത്രമാണ് വിഷയം...
പലരും പല തരത്തില്‍ പ്രണയത്തെ വ്യാഖ്യാനിച്ചിരിക്കുന്നു...
"അപ്പൂപ്പന്‍ താടി " കൂട്ടായ്മയിലെ ബ്ലോഗ്ഗുകള്‍ മുഴുവന്‍ പ്രണയ ചിന്തകളാണ്.......
മാറിയ കാലത്ത് പ്രണയം മരിച്ചുവോ എന്ന് പരിഭവിക്കുന്ന "ഹിമ " എന്ന കൂട്ടുകാരിയുടെ പ്രണയ ചിന്തകള്‍ നോക്കുക...

കടലാസുകള്‍ കത്തുകള്‍ ആയി കൈമാറിയിരുന്ന പ്രണയം
കാത്തിരിപ്പിന്റെ സുഖം അറിയിച്ചിരുന്ന ആ പ്രണയം
പാടവരമ്പില്‍ കൂടി പ്രണയിനിയും കൂട്ടുകാരും നടന്നു വരുമ്പോള്‍
ആല്‍ത്തറയില്‍ നിന്നു നോക്കി നിന്നൊരാ പ്രണയം
അമ്പലത്തില്‍ സന്ധ്യക്ക് തെളിയുന്ന
കല്‍വിളക്കില്‍ തിരി കൊളുത്താന്‍ അവള്‍ എത്തുമ്പോള്‍
ചൊരിയുന്ന പുഞ്ചിരി പോല്‍ ആ പ്രണയം
ഇട വഴികളില്‍ സൈക്കിളിന്‍
ബെല്ലാല്‍ ശബ്ദിച്ചിരോന്നരാ പ്രണയം
പ്രണയം അറിഞ്ഞപ്പോള്‍ പുഴയുടെ ഓരങ്ങളും
കുന്നിന്‍ ചെരിവിലെ പുല്‍മേടുകളും
തഴുകുമായിരുന്നോരാ ആ പ്രണയം
കത്തുകള്‍ മൊബൈല്‍ ഫോണ്‍ ആയി മാറിയപ്പോള്‍
കാത്തിരിപ്പിന്റെ സുഖം നഷ്ടപെട്ടുവോ
പാടവരമ്പും ആല്‍ത്തറയും കല്‍വിളക്കും
സൈക്കിളും പുഴയും പുല്‍മേടുകളും
വഴി മാറി പോയപ്പോള്‍ പ്രണയം മരവിച്ചുവോ
അതോ മനസുകളോ?
മറ്റൊരു കൂട്ടുകാരി ബിന്ദു-ഗോപന്‍ പ്രണയ ദിനത്തെ ഇങ്ങിനെ നിര്‍വചിച്ചിരിക്കുന്നു.....
ഇന്ന് പ്രണയം എന്നില്‍ പെയ്തിറങ്ങിയ ദിനം
ഒപ്പം
പ്രണയം എന്നില്‍ നിന്ന് പെയ്തു പോയ ദിനവും
വേദന എന്നില്‍ അലറി പിടയുമ്പോള്‍
തെയ്യക്കോലങ്ങള്‍  മുടിയഴിച്ചാടുമ്പോള്‍..
തിരമാല   വല്ലാതെ ആര്‍ത്തു   ചിരിക്കുമ്പോള്‍ 
കനത്ത ദുഖത്തിന്‍ കരിമ്പടം ചുറ്റി ഞാന്‍
എന്നെയും
കൊണ്ടേതോ  ചുഴിയിലെക്കൊടുമ്പോള്‍
വയ്യിനി ഇതുപോലൊരു ദിനം കൂടി..
പോകയാണ് ഞാന്‍
എല്ലാ കാത്തിരിപ്പിനും
അറുതി തേടി

പ്രണയം ഒരു മാരിവില്ല്... എന്ന തന്റെ കവിതയില്‍ അപര്‍ണ്ണ ഇങ്ങിനെ എഴുതിയിരിക്കുന്നു......
"കയ്യെത്തും ഇടത്തെന്നു തോന്നുന്ന
ഒരു കാണാമാരിവില്ല്.
പെയ്യുന്നത് എഴുവര്‍ണങ്ങളാവാന്‍
മഴനൂല്‍ന്നെയ്യുന്ന മാരിവില്ല് .
ഒരുകാറ്റില്‍ ..ഒരു മഴയില്‍
മാഞ്ഞേ പോകുന്ന പാവം  മാരിവില്ല്.
പ്രണയം പൂ മഴ പോലെ ......
പാതിരാകനവിന്റെ മുറ്റത്ത്‌
അത് പനിനീര്‍പ്പൂക്കള്‍ വിരിയിച്ചു .
ഒരു വസന്ത കാലത്തിന്റെ സുഗന്ധം
ഒരു നാഴികയില്‍ തീര്‍ത്തു -
ഒടുവില്‍ വേനലിലേക്ക് ;
നടന്നിറങ്ങി പോയ ഋതുവായ്!
പ്രണയം ഒരു കവിത പോലെ ....
നിലാവിന്‍ നേര്‍ത്ത വിരല്‍തുമ്പാല്‍ - 
അത് വൃത്തഭംഗികള്‍ തീര്‍ത്തു.
വരികളില്‍ പൌര്‍ണമികള്‍ ഒളിച്ചു വെച്ചു.
വൃദ്ധിഭംഗത്തില്‍ തകരുന്ന -
തിങ്കളായ് ഒടുവില്‍ മാഞ്ഞു.
പ്രണയം ഒരു കടല്‍ പോലെ...
കാണാകരയിലേക്ക്
അത് കടലാസ് വഞ്ചി ഇറക്കി.
തിരകളില്‍ മറഞ്ഞു പോകുവോളം
തീരാതെ.. നോക്കി നിന്നു വിതുമ്പി .
പ്രണയം ഒരു തീരാ വ്യഥ പോലെ ...
പ്രാണന്റെ തന്ത്രികളില്‍
ശ്രുതി തകരുവോളം വിരലമര്‍ത്തി .
തണിര്‍ത്ത വിരലുകളിലെ തണുപ്പായ്
കരളിലെ നീലാംബരി രാഗമായ് തുടിച്ചു.
പ്രണയം ഉത്തരം കിട്ടാത്ത കടംകഥ
വാക്കുകളിലെ കുരുക്കില്‍
തകരുന്ന  ഉത്തരം കാത്ത്
മറുഭാഷക്കായ് വ്യര്‍ത്ഥം ....
ജന്മാന്തരങ്ങളോളം കാത്തിരിക്കും-
പ്രണയം കടംകഥമാത്രം.

പ്രണയത്തെ കുറിച്ചു എഴുതുമ്പോഴും,ചിന്തിക്കുമ്പോഴും മനസ്സില്‍ ഇങ്ങിനെ എത്ര -എത്ര വികാരങ്ങളാണ് ഉരുത്തിരിയുന്നത്................................................... 

അപ്പൂപ്പന്‍ താടിയിലെ മറ്റൊരു സ്ഥിരം സുഹ്രത്തായ ടി.സി.വി.സതീശന്‍ പ്രണയത്തിന്‍റെ നിറത്തെ കുറിച്ചു എഴുതിയിരിക്കുന്നത് കാണുക ....

പ്രണയത്തിന്‍റെ നിറമെന്താണ്
ചുവപ്പ് ,ഹൃദയത്തെപ്പോലെ ..
പ്രണയിക്കുന്നവര്‍ പ്രണയിനികള്‍ക്കായി
ചുവന്ന റോസാപ്പൂക്കള്‍ കരുതി വെയ്ക്കുന്നു
കടുത്ത വര്‍ണ്ണങ്ങളില്‍ അവര്‍
ജീവിതം പ്രണയിച്ചു തീര്‍ക്കുന്നു
പ്രണയത്തിന്‍റെ നിറമെന്താണ്
നീലയായിരിക്കണമതു ,
നീല ജലാശയം പോലെ
ആഴവും പരപ്പുമില്ലാതെന്തു പ്രണയം
കടലുപോലെ ഉള്‍ക്കൊള്ളുവാന്‍
പ്രണയത്തിനുമാവണം അതല്ലേ പ്രണയം
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിന്‍റെ നിറം വെളുപ്പാണ്‌
വെള്ളരിപ്രാവുകളെ പോലെയതു
സമാധാനത്തിന്റെതായിരിക്കണം
അസ്വസ്തതകളില്ലാത്ത ,
അശാന്തികളില്ലാത്ത മനസ്സാണു പ്രണയം
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിനു പച്ചയായിരിക്കണം നിറം.
പച്ച പട്ടുടുത്ത ഭൂമിയെപ്പോലെ നിത്യ
ഹരിതമായിരിക്കണം പ്രണയമെന്നുമെന്നും
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിനു നിറമില്ലെന്നതു തന്നെ
പ്രണയത്തിന്റെ നിറം
ഏഴു വര്‍ണ്ണങ്ങളില്‍
എതുവര്‍ണ്ണവും പ്രണയമാകാം
പ്രണയമല്ലാതെ വര്‍ണ്ണ
മെന്തുണ്ടുലകില്‍ വര്‍ണ്ണമായി വേറെ
പുനര്‍ജ്ജനി പോലെ
പുനരാവൃത്തിക്കപ്പെടെണ്ടതാണ്
പ്രണയവും
മരണവും കാലവും ഭേദിച്ചു പ്രണയമെന്നും
യവ്വനം കാത്തു സൂക്ഷിക്കവേണം
പ്രണയമില്ലാത്ത ജീവിതവും
ജീവിതമില്ലാത്ത പ്രണയവും
വെള്ളമില്ലാത്ത ആഴക്കടലുപോലെ
നക്ഷത്രങ്ങളില്ലാത്ത ആകാശം പോലെ
വിരസവും വിരക്തവുമാവുമല്ലോ
പ്രണയിക്കുക നീ മതിവരുവോളം
പ്രണയിക്കുക നീ കൊതിതീരുവോളം
.........................................................


പ്രണയത്തെ കുറിച്ചു ഇങ്ങിനെ ആര് എത്ര എഴുതിയാലും വര്‍ണ്നിച്ചാലും തീരില്ല....
അതെ....
"പ്രണയം പുതു-മഴ പോലെ.....,
കാലപ്പഴക്കത്തില്‍ 
കര്‍ക്കിടകത്തിലെ കറുത്ത മഴ പോലെയും............."

ഏവര്‍ക്കും  പ്രണയത്തിന്‍റെ ഹാപ്പി-വാലന്റൈന്‍സ്....ആശംസകള്‍......,.............




Friday, July 31, 2020

ഒരു പ്രവാസിയുടെ ക്വാറണ്ടയ്ൻ ഡയറി!

ആസ്വാദത്തിൻ്റെയും, തിരിച്ചറിവിൻ്റെയും ദിനങ്ങൾ: **********************
കാലത്തിൻ്റെ കുത്തൊഴുക്കിൽ അത്യഹങ്കാരത്തോട് കുതിച്ച് പാഞ്ഞ് കൊണ്ടിരുന്ന ലോകത്തെ എത്ര പെട്ടന്നാണ് കോവിഡ് എന്ന മഹാമാരി നിശ്ചലതയുടെ വാൽമീകത്തിലേക്കാഴ്ത്തിയത്! വെറും സോപ്പ് കുമിളകളിൽ അലിഞ്ഞു പോകുന്ന ഒരു വൈറസിന് മുമ്പിൽ ലോകം പകച്ച് നിൽക്കുമ്പോൾ അതിജീവനത്തിൻ്റെ പുതിയ പ്രത്യയശാസ്ത്രം രചിക്കുകയാണ് മനുഷ്യൻ! അതിരുകളെയും, അതിർത്ഥികളെയും, ഭേധിച്ച് ലോകം ഒറ്റക്കെട്ടായി ഈ ദുരന്തത്തിനെതിരെ പോരാട്ടം നയിക്കുമ്പോൾ ഈ കാലവും കടന്ന് പോകും എന്ന് തന്നെയാണ് നമുക്ക് പ്രത്യാശിക്കാനാവുക! പ്രവാസത്തിൻ്റെ യാന്ത്രികമായ ദിനചര്യകളുടെ വിരസതയിൽ നിന്ന് നാടിൻ്റെ ഊഷ്മളതയിലേക്കുള്ള അവധിക്കാലത്തെ സ്വപ്നം കണ്ട് കഴിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോവിഡ് മഹാമാരി അതിൻ്റെ രൗദ്രഭാവം മെല്ലെ മെല്ലെ പ്രകടമാക്കി തുടങ്ങിയത്! രോഗവ്യാപനം കൂടിയതോടെ കേൾക്കാൻ ആഗ്രഹിക്കാത്ത പ്രിയപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിയോഗ വാർത്തകളും പ്രവാസത്തെ തേടിയെത്തി! പലർക്കും തൊഴിൽ നഷ്ടപ്പെടുന്നത് പതിവായി. അത്തരത്തിൽ തൊഴിൽ നഷ്ടപ്പെട്ട് വിസ എക്സിറ്റ് അടിച്ച് മൂത്താപ്പയുടെ മകൻ ഷറഫുവും റൂമിലുണ്ടായിരുന്നു. അവനും നാടണയണം! സമ്പൂർണ്ണമായി ലോക്ക് ഡൗൺ ആയതോടെ ഷോപ്പ് തുറക്കാൻ കഴിയാതെ പ്രവാസത്തിൻ്റെ നാല് ചുവരുകൾക്കുള്ളിലായി തീർത്തും ജീവിതം! കാലദേശ വ്യത്യാസങ്ങളില്ലാതെ കൊറോണ മരണമായി പെയ്തിറങ്ങിയപ്പോൾ ജൻമനാടിനെ കുറിച്ചുള്ള ഓർമ്മകളും ചിന്തകളും, മനസ്സിൽ വല്ലാത്ത തിരയിളക്കങ്ങളുണ്ടാക്കി. കുടുംബത്തിൻ്റെ സാമീപ്യത്തെ കുറിച്ചുള്ള സ്വപ്നങ്ങളും, രോഗവ്യാപനം പ്രവാസത്തിൽ തീർക്കുന്ന പരിമിതികളും, ജൻമനാട് നൽകുന്ന സുരക്ഷിതത്വബോധത്തെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങളും ഒക്കെ എത്രയും പെട്ടന്ന് നാടണയുക എന്നതിലേക്ക് മനസ്സിനെ കൊണ്ടെത്തിച്ചു. പിന്നെ അതിനായി ശ്രമങ്ങൾ! സൗദിയിലെ എംബസിയിലും, സംസ്ഥാന സർക്കാറിൻ്റെ നോർക്ക സൈറ്റിലും പേര് രജിസ്റ്റർ ചെയ്തു കാത്തിരുന്നു. വിമാനങ്ങളുടെ അപര്യാപ്തതയും, അടിയന്തരമായി നാടണയേണ്ട പ്രവാസികളുടെ ആധിക്യവും കാരണം വന്ദേഭാരത് മിഷൻ ഫ്ലൈറ്റിൽ മടങ്ങാൻ കഴിയില്ല എന്നറിയാമായിരുന്നു. ഒടുക്കം പ്രവാസ ലോകത്ത്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും, ജീവകാരുണ്യ- സാമൂഹിക പ്രവർത്തനങ്ങളിലുമൊക്കെ അറേബ്യൻ മാതൃക തീർത്ത കെ.എം.സി.സി -യുടെ ചാർട്ടേർഡ് ഫ്ലൈറ്റിൽ നാടണയാൻ കൊതിച്ചിരുന്ന, സന്ദർശക വിസയിലെത്തിയവർ, മക്കളെ കാണാനായി നാട്ടിൽ നിന്നെത്തിയ പ്രായമായ രക്ഷിതാക്കൾ, ഗർഭിണികൾ, കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവർ, തുടങ്ങീ ഇരുനൂറ്റി അൻപത്തഞ്ച് സഹയാത്രികർക്കൊപ്പം ജൂൺ ഇരുപത്തി ആറാം തിയ്യതി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി. ഷറഫുവും കൂടെയുണ്ടായിരുന്നു. മാസ്കും, പി.പി.ഇ.കിറ്റും, കയ്യുറയും ധരിച്ചുള്ള വിമാനയാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. വിമാനമിറങ്ങിയ ഉടനെ തന്നെ ആദ്യം സ്വീകരിച്ചത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു. ക്വാറണ്ടയ്ൻ സംബന്ധിച്ച് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ആരോഗ്യ വകുപ്പിൻ്റെ വിശദമായ ക്ലാസ് അരമണിക്കൂറോളം നീണ്ടുനിന്നു. അതിന് ശേഷം റാപിഡ് ടെസ്റ്റ്. റാപ്പിഡ് ടെസ്റ്റിനുള്ള രക്തസാമ്പിൾ കൊടുത്ത് പിന്നെ എമിഗ്രേഷൻ- സുരക്ഷാ പരിശോധനകളിലേക്ക് നീങ്ങി. കോവിഡ് ബാധിതരെന്ന പോലെ കൃത്യമായ അകലം പാലിച്ച് കൊണ്ട് തന്നെയായിരുന്നു എമിഗ്രേഷൻ- സുരക്ഷാ കൗണ്ടറുകളിൽ യാത്രക്കാരും ഉദ്യോഗസ്ഥരും പരസ്പരം ഇടപഴുകിയിരുന്നത്. അതും കഴിഞ്ഞ് പിന്നെ ലഗേജും എടുത്ത് വിമാനത്താവളത്തിന് പുറത്തേക്ക്. ഉറ്റവരോ, ഉടയവരോ ഒന്നും സ്വീകരിക്കാനില്ലാതെയുള്ള ആദ്യത്തെ തിരിച്ച് വരവ്! സന്തോഷ പ്രകടനങ്ങളോ, ആഹ്ലാദങ്ങളോ ഒന്നുമില്ലാതെ നിസ്സംഗരായി പുറത്തേക്ക് നടന്ന് നീങ്ങുന്ന യാത്രക്കാരുടെ മുഖത്തൊക്കെയും വരാനിരിക്കുന്ന റാപിഡ് ടെസ്റ്റിൻ്റെ റിസൾട്ടിനെ കുറിച്ചുള്ള ആശങ്കകളായിരുന്നു.! ഒരു മണിക്കൂറോളം സമയം വിമാനത്താവളത്തിന് പുറത്ത് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിച്ച് കാത്തിരുന്നു. റിസൾട്ട് വന്നു നെഗറ്റീവ്! അൽഹംദുലില്ലാഹ്,, അത് വരെ യാത്രക്കാരുടെ മുഖത്തുണ്ടായിരുന്ന കാർമേഘങ്ങൾ ഒന്നൊന്നായി പെയ്തൊഴിഞ്ഞു.! അതേ സമയം പോസിറ്റീവായവർ വിധിയെ പഴിച്ച് നേരെ 108 ആംബുലൻസിൽ ജില്ലാ ആശുപത്രയിലേക്കും പോകുന്നുണ്ടായിരുന്നു. ഹോം ക്വാറണ്ടയ്ൻ ആണ് തിരഞ്ഞെടുത്തത് എന്നതിനാൽ തന്നെ എയർപോർട്ട് പ്രീ പെയ്ഡ് ടാക്സിയിൽ നേരെ ഷറഫുവിൻ്റെ വീട്ടിലേക്ക്! ഞങ്ങൾ രണ്ട് പേർക്കും അവിടെയാണ് ക്വാറണ്ടയ്ൻ! അവൻ്റെ ഉമ്മയും, ഉപ്പയുമൊക്കെ അവൻ്റെ പെങ്ങളുടെ വീട്ടിലേക്കും, ഭാര്യയും കുട്ടികളും അവളുടെ വീട്ടിലേക്കും പോയിരുന്നു. നാടണഞ്ഞിട്ടും വീടണയാൻ കഴിയാതെ ക്വാറണ്ടയ്നിലിരിക്കുക എന്നത് ജീവിതത്തിൽ വല്ലാത്തൊരവസ്ഥയാണ്. ജൻമനാട്ടിൽ ഒരു വിളിപ്പാടകലെ ഉറ്റവരും, ഉടയവരും ഉണ്ടായിട്ടും, ഒന്ന് കാണാനോ, പുണരുവാനോ കഴിയാതെ ക്വാറണ്ടയ്ൻ അതിരുകൾക്കുള്ളിൽ കഴിയുമ്പോഴാണ് ജീവിതം ഇനിയുള്ള കാലങ്ങളിൽ ഇങ്ങിനെയൊക്കെ കൂടിയാവും എന്ന തിരിച്ചറിവും നമുക്ക് ലഭിക്കുന്നത്! ആഗ്രഹങ്ങളുടെയും, മോഹങ്ങളുടെയും, തീവ്രമായ അഭിലാഷങ്ങളെ യാഥാർത്ഥ്യങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത കൊണ്ട് ഇരുപത്തെട്ട് ദിവസം അടക്കി നിർത്തുക തന്നെ! വീട്ടിൽ കയറിയപാടേ മുഷിഞ്ഞ ഡ്രസ്സുകളൊക്കെ അഴിച്ച് വെച്ച് നേരെ ബാത്ത് റൂമിൽ കുളിക്കാൻ കയറി. പ്രവാസത്തിലെ ചൂടിൽ നിന്നും നാടിൻ്റെ കുളിർമ്മയും, തണുപ്പും നന്നായി തന്നത് കൊണ്ടാവണം ഷവറിന് ചുവട്ടിൽ നിന്ന് ഏറെ നേരം കുളിച്ചു. അയൽപക്കങ്ങളിൽ നിന്ന് പലരും ആശങ്കയോടെ എത്തി നോക്കുന്നുണ്ട്. കൊറോണയും, പെട്ടിയിലാക്കിയാണ് ഞങ്ങൾ നാട്ടിലേക്ക് വന്നത് എന്ന നിലയ്ക്കാണവരുടെ ഭാവം! പക്ഷേ വിദേശത്ത് നിന്നെത്തുന്നവരേക്കാൾ കൂടുതൽ ഇപ്പോൾ സമ്പർക്കങ്ങളിലൂടെയാണ് ഇപ്പോൾ രോഗം പടരുന്നത് എന്നതിനെ മനപ്പൂർവ്വം മറന്നത് പോലെയാണ് നാട്ടുകാരുടെ സമ്പർക്കം. പലരും പുറത്തേക്ക് പോകുന്നതും, വരുന്നതുമൊക്കെ മാസ്ക് പോലും ധരിക്കാതെയാണ്. എന്നാലും ക്വാറണ്ടയ്ൻ, പ്രവാസികൾ എന്നതൊക്കെ കേൾക്കുമ്പോഴേക്കും അവർക്കൊക്കെ ഒടുക്കത്തെ ആധിയും! കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഉപ്പ യുടെ കാൾ മൊബൈലിൽ നിർത്താതെയടിക്കുന്നുണ്ട്. പോയി ഫോണെടുത്തപ്പോൾ ഉപ്പ പറഞ്ഞു കിഴിശ്ശേരിയിലെ വല്ലിമ്മ (ഉമ്മയുടെഉമ്മ) മരണപ്പെട്ടിട്ടുണ്ട്. പ്രവാസത്തെ തേടിയെത്തുന്ന പ്രിയപെട്ടവരുടെ മരണവാർത്ത നിസ്സഹായതയോട് കൂടി കേട്ടിരിക്കുക എന്നുള്ളതാണ് ഒരു പ്രവാസിയുടെ ഏറ്റവും വലിയ നൊമ്പരം! നാട്ടിലെത്തിയിട്ടും, ക്വാറണ്ടയ്ൻ പ്രോട്ടോകോൾ കാരണം അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ അതേ നൊമ്പരത്തോടും, നിസ്സഹായതയോടും കൂടി ഞാനാ വാർത്തയും കേട്ടു.! മക്കൾക്കും, പേരമക്കൾക്കും ഒക്കെ എന്നും സ്നേഹവാത്സല്യത്തിൻ്റെ കരുതൽ നൽകിയിരുന്നു വല്ലിമ്മയ്ക്ക് നാഥൻ മഗ്ഫിറത്ത് നൽകട്ടെ! ഭക്ഷണമെല്ലാം സ്വയം പാകം ചെയ്യണം ! അതൊരു പ്രശ്നമായി തോന്നിയില്ല! പ്രവാസത്തിൽ അത് ദിനചര്യയാണ്. പക്ഷേ നാട്ടിലെത്തി ക്വാറണ്ടയ്ൻ കാലത്തെ ഷറഫുവുമൊത്തുള്ള പാചകം ഞങ്ങൾ ഏറെ ആസ്വദിച്ചു. അതോടൊപ്പം വീട്ടിൽ നിന്ന് എനിക്കിഷ്ടപ്പെട്ട വല്ലതുമൊക്കെ ഉമ്മച്ചി വല്ലപ്പോഴും കൊടുത്തയക്കും! അത്തരത്തിൽ ആദ്യം കിട്ടിയത് വാഴയിലയിൽ പൊതിഞ്ഞയച്ച ചക്കക്കൂട്ടാനായിരുന്നു. കൂടെ പഴുത്ത ചക്കച്ചുളയും.! ചക്ക തിന്നിട്ട് ചുക്കുതിന്നാൽ പിന്നൊരു ചുക്കുമില്ല എന്ന് വല്ലിമ്മച്ചി പറയുമായിരുന്നു. ചുക്കും, ആവശ്യത്തിന് വികസിക്കുന്ന വയറും സ്വന്തമായുള്ളത് കൊണ്ട് തന്നെ നന്നായി കഴിച്ചു. തൊടിയിൽ നിന്ന് കിട്ടിയ കൂൺ വെച്ചുള്ള കറിയും, ഭാര്യയുടെ ഉമ്മ വകയായുള്ള താറാവ് ഫ്രൈയും, പത്തിരിയും ഒക്കെ, പിന്നെയും വിഭവങ്ങളായി പലപ്പോഴും കിട്ടിക്കൊണ്ടിരുന്നു. മാറ്റ് നിർണ്ണയിക്കാനാകാത്ത വിധം മാതൃസ്നേഹം കൂടി ചേർത്തുണ്ടാക്കുന്നത് കൊണ്ടാവും ഉമ്മച്ചിമാരുടെ കറികൾക്കിത്ര ടെയ്സ്റ്റ്! ക്വാറണ്ടയ്നിലിരിക്കുമ്പോൾ ലഭിക്കുന്ന സാമൂഹികവും, കുടുംബ പരവുമായ പിന്തുണയും, കരുതലും ഒക്കെ വല്ലാത്ത ആശ്വാസമാണ്. ഭാര്യയും, സഹോദരങ്ങളും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമൊക്കെ വീഡിയോ കോളിലും, മറ്റും ബന്ധപ്പെട്ട് ആശ്വാസം പകർന്നു. കൊണ്ടോട്ടി എം.എൽ.എ- ടി.വി.ഇബ്രാഹിം അടക്കമുള്ളവർ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ക്വാറണ്ടയ്നിലെ ഉറക്കമില്ലാത്ത രാത്രികളിൽ ഈ വിളികളും, അന്വേഷണങ്ങളും, മനസ്സിന് വല്ലാത്ത പിൻബലമാണ് നൽകുന്നത്. ആശങ്കകളുടെ ക്വാറണ്ടയ്ൻ കാലത്ത് മഴയെ ഏറെ ആസ്വദിക്കാൻ കഴിഞ്ഞു. പ്രവാസത്തിൻ്റെ ഉഷ്ണ തീക്ഷ്ണതെ പരിചയിച്ച മനസ്സിന് മിഥുന - കർക്കിടക മാസങ്ങളിലെ മഴമേഘങ്ങൾ തകർത്ത് പെയ്യുന്നത് വല്ലാത്തൊരാശ്വാസമായിരുന്നു. പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ച് ഇന്നലെകളിലെ സുവർണ്ണകാലങ്ങളെ മനോരാജ്യം കാണുമ്പോൾ മനസ്സ് മെല്ലെ, മെല്ലെ സന്തോഷങ്ങളെ വീണ്ടെടുത്ത് തുടങ്ങിയിരുന്നു. ക്വാറണ്ടയ്ൻ കാലത്ത് ഏകാന്തയിൽ കൂട്ടിനുള്ള പ്രിയപ്പെട്ട സഹചാരി പലപ്പോഴും റേഡിയോയായിരുന്നു.പഴയ കാലത്തെയോർത്ത് കണ്ണടച്ചുകിടന്ന് ആകാശവാണിയുടെ വിവിധ നിലയങ്ങളിൽ നിന്നുമുള്ള പ്രക്ഷേപണങ്ങൾ കേൾക്കുമ്പോൾ റേഡിയോയെ വിടാതെ കൊണ്ട് നടന്നിരുന്ന തൊണ്ണൂറുകൾ വീണ്ടും മനസ്സിൽ പുനർജനിച്ചു.! പണ്ട് ഉമ്മച്ചി ഓൺ ചെയ്ത് വെച്ച റേഡിയോയിൽ നിന്നും ഹക്കീം കൂട്ടായിയുടെ പ്രാദേശിക വാർത്തകൾ കേട്ടുണർന്ന് കിടക്കയിൽ അത് പോലെ കുറച്ച് നേരം കൂടി കിടക്കും! ബലദേവാനന്ദ സാഗരയുടെ സംസ്കൃതവാർത്തകളും കഴിഞ്ഞ് 'ഇതി-വാർത്താ ഹേ' - പറയുമ്പോഴാണ് പിന്നെയെണീക്കുക! പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ചായ കുടിക്കുമ്പോൾ പിന്നെയും, ഡൽഹി നിലയത്തിൽ നിന്ന് ഗോപൻചേട്ടൻ്റെയോ, സുഷമേച്ചിയുടെയോ, ശ്രീദേവി ചേച്ചിയുടെയോ ഒക്കെ പ്രധാനവാർത്തകൾ വീണ്ടും കേൾക്കും! വഴി വിളക്ക്, യുവവാണി, വിദ്യാഭ്യാസ രംഗം, ലക്ഷദ്വീപ് വൃത്താന്തം, ചലച്ചിത്രഗാനങ്ങൾ, റേഡിയോ നാടകോത്സവം, പ്രിയപ്പെട്ട RK - മാമൻ്റെ ഹലോ ഇഷ്ട ഗാനം, ഗാനമഞ്ജരി, ഗാനസല്ലാപം, മനസ്സിലിട്ട് കൊണ്ട് നടന്നിരുന്ന പല പരിപാടികളും റേഡിയോയിൽ ഇന്നില്ല! എന്നാൽ ചിലതൊക്കെ അതുപോലെതന്നെ ഉണ്ട് താനും! ഒരർത്ഥത്തിൽ ഇങ്ങിനെയുള്ള ഓർമ്മകളുടെയും, മധുരസ്വപ്നങ്ങളുടെയും വീണ്ടെടുപ്പ് കൂടിയായിരുന്നു ഈ ക്വാറണ്ടയ്ൻ കാലം! വായനയായിരുന്നു ക്വാറണ്ടയ്നിൽ ഞാൻ ആസ്വദിച്ചിരുന്ന മറ്റൊരു കാര്യം! വായന അനുഭവങ്ങളുടെ കഥ പറച്ചിൽ കൂടിയാണ്. നീണ്ട യാത്രകളിലും, ഉറക്കമില്ലാത്ത രാത്രികളിലും, ഏകാന്തതകളിലുമൊക്കെ എന്നും എനിക്ക് കൂട്ടായിരുന്നു വായനയുടെ നിശബ്ദ ലോകം! കാഴ്ചകളിലും, കേൾവികളിലും, സ്വപ്നങ്ങളിലുമൊക്കെ അത് വല്ലാത്ത ചില തിരിച്ചറിവുകൾ നൽകുന്നുണ്ട്. രാവിലത്തെ പത്രം വായനയിൽ തുടങ്ങി, സുഹൃത്തുക്കളെത്തിച്ച് തന്ന ധാരാളം പുസ്തകങ്ങൾ ക്വാറണ്ടയ്ൻ കാലത്ത് വായിച്ച് തീർത്തു. മറന്ന് പോയ പല ബന്ധങ്ങളെയും ഞാൻ വിളക്കിച്ചേർത്തത് ഈ ക്വാറണ്ടയ്ൻ കാലത്തായിരുന്നു. തിരക്ക് പിടിച്ച ജീവിതത്തിൽ മനസ്സിൽ മറന്ന് കഴിഞ്ഞിരുന്ന പല സൗഹൃദങ്ങളെയും ദീർഘകാലങ്ങൾക്ക് ശേഷം പൊടി തട്ടിയെടുത്തപ്പോൾ അവർക്കും അത് വല്ലാത്ത സന്തോഷങ്ങളെ നൽകി. അപ്രതീക്ഷിതമായി കുശലാന്വേഷണങ്ങളുടെ ഫോൺകോൾ ഒരു കാലത്ത് പ്രിയപ്പെട്ടവരായിരുന്ന സുഹൃത്തുക്കളിലേക്കെത്തിയപ്പോൾ എനിക്ക് തിരിച്ച് കിട്ടിയതും, അറ്റുപോയ വാക്കുകളും, അടർന്നു വീണ കവിതകളും, നിലവിളിയ്ക്കാൻ മറന്നു പോയ ഗദ്ഗദങ്ങളും, പിന്നെ ഉടഞ്ഞ ചിത്തത്തിൽ നിന്നുമുള്ള ക്ലാവ് പിടിച്ച ചില സുവർണ്ണ ഓർമ്മകളും കൂടിയായിരുന്നു. വാട്ട്സപ്പിൽ സൗഹൃദ ഗ്രൂപ്പുകളിൽ പതിവ് വാഗ്വാദങ്ങളും, ചർച്ചകളും നടത്തിയും, വിവിധ മത്സരങ്ങളിൽ പങ്കെടുത്തും, രാഷ്ട്രീയ ഗ്രൂപ്പുകളിൽ വിവിധ പഠന ക്ലാസുകളിൽ പങ്കാളിയായും, ബ്ലോഗെഴുതിയും, വായിച്ചും, ടെലിവിഷൻ ചാനൽ ചർച്ചകൾ കണ്ടും, ഒരധ്യാപകൻ കൂടിയായത് കൊണ്ട് പഴയ സ്റ്റുഡൻസിൻ്റെ സ്നേഹാന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞും, മകന് ഓൺലൈൻ ക്ലാസിൻ്റെ സംശയങ്ങൾ തീർത്ത് കൊടുത്തും, ദിവസങ്ങൾ തള്ളിനീക്കി! ക്വാറണ്ടയ്ൻ കാലത്ത് ഹെൽത്തിൽ നിന്നും, ആരോഗ്യ പ്രവർത്തകരിൽ നിന്നുമൊക്കെ ഇടക്കിടെ അന്വേഷണങ്ങളുണ്ടാവാറുണ്ടായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സിസ്റ്റർമാരും, ആശാ വർക്കർമാരുമൊക്കെ ഇടക്കിടെ വന്ന് വിവരങ്ങൾ തിരക്കുമ്പോൾ ആരും ഇല്ലാത്തവരല്ല, എല്ലാവരുടെയും കരുതൽ ഉള്ളവരാണെന്ന തോന്നൽ നൽകിയിരുന്നു. പതിനാല് ദിവസത്തെ ക്വാറണ്ടയ്ൻ കാലാവധി പൂർത്തിയായപ്പോൾ തന്നെ അവർ സർട്ടിഫിക്കറ്റ് വാട്ട്സപ്പ് വഴി അയച്ച് തന്നിരുന്നു. പിന്നീട് പതിനാല് ദിവസം നിരീക്ഷണത്തിലിരിക്കാൻ കൂടി പറഞ്ഞു. ഇനിയുമുണ്ട് വീടണയാൻ നാല് ദിവസങ്ങൾ കൂടി! വീടണഞ്ഞ് കുടുംബത്തോടൊപ്പം സംഗമിക്കുന്ന, പ്രതീക്ഷയുടെ പുതിയ സ്വപ്നങ്ങൾ കണ്ട് ആ കാത്തിരിപ്പ് ഞാൻ തുടരുകയാണ്! ഒരു കാര്യം പറയാതെ വയ്യ! നമ്മുടെ സർക്കാർ സംവിധാനങ്ങൾക്കും, ആരോഗ്യ വകുപ്പിനു മൊക്കെ എത്രമാത്രം പരിമിതികളുണ്ടങ്കിലും കോവിഡ് അതിജീവനത്തിൽ അവർ കാണിക്കുന്ന ആത്മാർത്ഥതയേയും, സമർപ്ണത്തേയും നമ്മൾ കാണാതെ പോകരുത്! ആ സമർപ്പണത്തിനും, സന്നദ്ധതയ്ക്കും, കഠിനാധ്വാനത്തിനും അവർക്ക് ഹൃദയംഗമായ പ്രാർത്ഥനകൾ. ഈ ദിനങ്ങളും കടന്ന് പോകും!
Related Posts Plugin for WordPress, Blogger...