Thursday, December 20, 2012

നക്ഷത്ര രാവുകള്‍..........


മഞ്ഞു പെയ്യുന്ന ശിശിര സന്ധ്യയില്‍ ജാലക പഴുതിലൂടെ നക്ഷത്രങ്ങളെണ്ണിയ ജീവന്‍ തുടിക്കുന്ന ബാല്യ-കാല ഓര്‍മ്മകളുമായാണ്  ഓരോ ഡിസംബറും കടന്നു പോകുന്നത്. സ്നേഹ ദൂദുമായി മാനവ ലോകത്തിനു രൂപത്തിലും,ഭാവത്തിലും, പുത്തന്‍  ആശയങ്ങള്‍  ഉള്‍  കൊള്ളാന്‍  ഒരു ക്രിസ്തുമസ്സ് കാലം കൂടി സമാഗതമായല്ലോ എന്ന് ഓര്‍മ്മിപ്പിക്കുന്നതും  മഞ്ഞു പെയ്യുന്ന ഈ.. ഡിസംബര്‍ ആണ്.  പ്രകാശം പൊഴിക്കുന്ന നക്ഷത്രങ്ങളും, പുല്‍ കൂടുകളും, അതി ശൈത്യത്തിലും, ഇല പൊഴിയാതെ തല ഉയര്‍ത്തി നില്‍കുന്ന ക്രിസ്തുമസ്സ് ട്രീ..കളും, ഒന്നും ഈ പ്രവാസ മരീചികയില്‍ എവിടെയും, കാണുന്നില്ല. പക്ഷെ ക്രിസ്തുമസ്സും,ഓര്‍മ്മകളും  ഈ ഡിസംബറിലും മനസ്സില്‍ കേളികൊട്ട്‌  തീര്‍ത്ത്‌ കൊണ്ടേയിരിക്കുന്നു. 



  " ഭൂമിയില്‍ സന്മനസ്സ് ഉള്ളവര്‍ക്കാണ് സമാധാനം" .   എല്ലാ മതങ്ങളും, ഉത്ഘോഷിക്കുന്ന ഒരു മന്ത്രം ആണത് .   ക്രിസ്തുമസ്സിന്‍റെ ആത്യന്ധിക സന്ദേശവും, അത് തന്നെയാണ്. എളിമയുടെയും, ലാളിത്യത്തിന്‍റെയും സന്ദേശമാണ് ഓരോ ക്രിസ്മസ്സ് തിരുനാളും , നമുക്ക് നല്‍കുന്നത്.  ഒരു തച്ചന്‍റെ മകനായി സാധാരണ കുടുംബത്തില്‍ പിറന്ന യേശുവിന്‍റെ ജീവിതം എല്ലായ്പോഴും, നമുക്ക് പ്രചോദനമാവണം .   മാതാ പിതാക്കള്‍ക്ക് വിധേയനായാണ് യേശു വളര്‍ന്നത്‌....,. വിനയവും,  ലാളിത്യവും,  എളിമയും, യേശുവിനെ  യുഗ പുരുഷനാക്കി മാറ്റി. പുല്‍കുടിലിന്റെ  ലാളിത്യവും , നക്ഷത്രങ്ങളുടെ പ്രകാശ ശോഭയും, ഹൃദയത്തിലൊരുക്കി യേശു പകര്‍ന്നു തന്ന സന്ദേശങ്ങള്‍ എല്ലായ്പ്പോഴും, നമുക്ക് മാതൃകയാവട്ടെ .  ഭൗതികങ്ങളായ ഓരോ പ്രതീകവും, അന്തിമമായി ആത്മ നവീകരണം സാധ്യമാക്കുംപോഴാണല്ലോ  ഓരോ  ആഘോഷങ്ങളും,  ഫലവത്താകുന്നത്. അറിഞ്ഞും, അറിയാതെയും,വന്നു പോകുന്ന തെറ്റുകളില്‍ നിന്ന് ശരികളിലേക്കുളള ഒരു തീര്‍ത്ഥ യാത്ര.   ബാഹ്യമായ ആഘോഷങ്ങളോടൊപ്പം  ശിശുവിന്‍റെ നൈര്‍മ്മല്യം നമ്മുടെയൊക്കെ ഹൃദയങ്ങളിലും,പിറവിയെടുക്കട്ടെ .

ക്രിസ്മസ്സ് ഓര്‍മ്മകളിലേക്ക് എല്ലായ്പോഴും, എത്തിയിരുന്നത് ആശംസാകാര്‍ഡുകളിലൂടെയായിരുന്നു.സമൃദ്ധമായ ഓര്‍മ്മകളില്‍ നിന്നും സൗഹൃദങ്ങളിലെ മറവിയുടെ പൊടി പടലങ്ങള്‍ പരസ്പര ആശംസകളിലൂടെ തട്ടി നീക്കി ഓരോ ക്രിസ്തുമസ്സും,പുതു പുലരിയും, ഗതമാവുന്നു. ഏതു കൃസ്സ്മസ്സ് കാലത്തും, വരും, മറവിയുടെ ഭൂത കാലത്ത് നിന്നും,  ഒരു  "സര്‍പ്രൈസ്സ് ' ആയി ആരുടെയെകിലുമൊക്കെ ആശംസാ സന്ദേശങ്ങള്‍....,, അത് ചിലപ്പോള്‍ ഒരു ക്രിസ്സ് മസ്സ് സന്ദേശമാവാം. അതുമല്ലെങ്കില്‍ ഒരു ന്യൂ..ഇയര്‍ ആശംസയാവാം..എന്തായാലും, ആ കാര്‍ഡുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ജീവിതത്തിന്‍റെ കണക്കു പുസ്തകങ്ങളില്‍ നിന്നും, ആയുസ്സിന്‍റെ വാര്‍ഷിക ഡയറി താളുകള്‍ ഓരോന്നായി മറിച്ചിടാന്‍ സമയമായി എന്ന ഓര്‍മ്മപെടുത്തല്‍.; പക്ഷെ ഇന്ന് കാലം മാറി.കാര്‍ഡുകള്‍  ഇന്ന് ആര്‍ക്കും, വേണ്ട എല്ലാവരും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ആണ്. അതിനാല്‍ തന്നെ നമ്മുടെ ബന്ധങ്ങള്‍ക്ക് പഴയ പവിത്രതയും ഇല്ലാതായിരിക്കുന്നു.   പണ്ട് തിരക്ക് കുറഞ്ഞ  ജീവിതത്തില്‍ നിന്നും, സ്വല്പസമയം കടമെടുത്തു പ്രിയപ്പെട്ടവര്‍ക്ക് കാര്‍ഡുകളില്‍ ആശംസകള്‍ അയക്കുമ്പോള്‍ അതിലുളവാകുന്ന ഊഷ്മളതയും ,സ്നേഹ വായ്പ്പുകളും,  അതെല്ലായ്പ്പോഴും ഹൃദയത്തിനു ഒരു തലോടലായിരുന്നു.

പക്ഷെ., ഇന്ന് നമ്മുടെയൊക്കെ ജീവിതം യാന്ത്രികമാകുമ്പോള്‍ ഹൃദയ സ്പര്‍ശിയായ ഇത്തരം അനുഭവങ്ങള്‍ നമുക്ക് അന്യമാകുന്നു. 
എന്നിരുന്നാലും, ആശ്വസിക്കാം.. സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളുടെ  ഉദ്ദേശ ശുദ്ധി തന്നെ മറ്റൊരാളുടെ ഹൃദയ കവാടങ്ങളില്‍ എത്തുകഎന്നതാണല്ലോ.. അതിനാല്‍ തന്നെ  ഈ..മാറിയ കാലത്തില്‍ അതിന്റെ ഉദ്ദേശ ശുദ്ധിയെ നമുക്കും, പ്രയോജനപെടുത്താം. മറ്റൊരാളുടെ ഹൃദയ കവാടങ്ങള്‍ മുട്ടി നോക്കാന്‍ ഒരു രസം. കയറി നോക്കാനുള്ള അനുവാദം . ഇവിടെ  ഈ അനുവാദം സ്വാതന്ത്ര്യമായി സ്വീകരിച്ചു കൊണ്ട്  ഒരു ആശംസ .. ഹായ്...., ...ഭായ്‌......, ബന്ധങ്ങളുടെ അകന്ന ഇഴകള്‍ക്ക് ഒരു അടുപ്പം ഈ,, ആശംസകള്‍ മൂലം സാദ്ധ്യമാവുന്നു .

സ്നേഹവും,സാഹോദര്യവും,കാരുണ്യവും,ഒക്കെ കമ്പോള വല്കരിക്കപ്പെട്ട വര്‍ത്തമാന കാലയുഗത്തില്‍ , ഇരുട്ടിന്‍റെ ആത്മാവിനെ ഉപേക്ഷിച്ചു നമുക്ക്സ്നേഹത്തിന്റെയും,   കാരുണ്യത്തിന്റെയും  ലോകത്തേക്ക് പ്രവേശിക്കാനാവണം, നിത്യ ജീവിതത്തില്‍ ഉദിക്കുന്ന സ്വപ്നവഞ്ചി, പ്രത്യാശയുടെ തീരത്ത്‌ എത്തി ,  ആഗ്രഹങ്ങള്‍ക്കും,  മോഹങ്ങള്‍ക്കും, പരി പൂര്‍ണ്ണത  ലഭിക്കുവാന്‍  ഈ..ക്രിസ്സ്മസ്സിനും, പുതു വത്സരത്തിനും, കഴിയുമാറാകട്ടെ...
ഏവര്‍ക്കും....,
മെറി-ക്രിസ്തുമസ്സ്....
ഹാപ്പി..ന്യൂ...ഇയര്‍.....,,,,,,,



Friday, November 16, 2012

ബൂ..ലോകത്തിലെ ആദ്യ പിറന്നാള്‍....


ദിവസങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. പ്രവാസത്തിന്റെ ഈ ആവര്‍ത്തന വിരസതയിലും, കാലം അതിവേഗത്തില്‍ അതിന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ബൂലോകത്തില്‍ ഞാന്‍ പിച്ച വെച്ചു തുടങ്ങിയിട്ട് വര്ഷം ഒന്നാകുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ബൂ..ലോകത്തേക്കുള്ള എന്റെ കടന്നു വരവ്. എഴുതുക എന്നതില്‍ ഉപരിയായി എന്നും വായനയെ ആസ്വദിക്കുക എന്നതാണ് ഇവിടെ എന്റെ താല്പര്യം. അതിനിടക്ക് നേരം പോകു പോലെ വല്ലപ്പോഴും ഒരു പോസ്റ്റ്‌. അത്രയേ ഇത് വരെ ഇവിടെ സാധ്യമായിട്ടൊള്ളൂ. പക്ഷെ ഞാന്‍ ഇവിടെ സന്തുഷ്ടനാണ്.


പരിമിതികളുടെ ചുറ്റുവട്ടങ്ങളില്‍ നിന്ന് കൊണ്ടാണ് ഇപ്പോഴും ഇവിടെ എന്റെ യാത്ര. സ്വന്തമായി ഒരു സിസ്റ്റമോ, ലാപ്-ടോപോ , ഒന്നും ഇത് വരെ ആയിട്ടില്ല. അതിനാല്‍ തന്നെ ഓണ്‍-ലൈനിലും, ബൂ..ലോകത്തും, ഒക്കെ വളരെ കുറഞ്ഞ സമയങ്ങളും,അവസരവും,മാത്രമേ.കിട്ടാറൊള്ളൂ.. റൂമിലെ കൂട്ടുകാരുടെ ഇടവേളകളില്‍ വല്ലപ്പോഴും കൈ വരുന്ന അവസരത്തില്‍ മനസ്സില്‍ തോന്നുന്ന വിചാരങ്ങളെയും, മനോരാജ്യങ്ങളെയും, പോസ്റ്റുകളും,കമന്റുകളും ആക്കി മാറ്റുന്നു. അത് കൊണ്ട് തന്നെ ഈ അവസരത്തില്‍ ആദ്യ കടപ്പാട് എനിക്ക് 'ലാപ്' തന്നു സഹായിച്ചു പ്രോത്സാഹിപ്പിക്കുന്ന  റൂം മേറ്റ്‌കളായ സഫീറിനും, അനീഷിനും, ഉള്ളതാണ്. അവരുടെ ഔദാര്യത്തിലാണ് പലപ്പോഴും,എന്റെ പോസ്റ്റുകള്‍ പൂര്‍ത്തിയാവുന്നത്. പിന്നെ ഞാന്‍ എന്റെ ആദ്യ പോസ്റ്റില്‍ പറഞ്ഞ പോലെ ബൂ..ലോകത്തെ എന്റെ ഗുരുക്കന്മാരായ നൌശുവിനും, (സ്നേഹജാലകം), ബഷീര്‍ക്കക്കും(സംശയിക്കേണ്ട ബൂ..ലോകത്തെ കിരീടം വെച്ച സുല്‍ത്താന്‍ ബഷീര്‍ വള്ളിക്കുന്ന് തന്നെ) ഈ അവസരത്തില്‍ പ്രത്യക നന്ദി. ബൂ..ലോകത്തേക്കുള്ള ലിങ്ക് എനിക്ക് ആദ്യമായി തന്നത് ബഷീര്‍കയായിരുന്നു. നൌശുവാണ് എന്റെ ബ്ലോഗിന്റെ ഹെഡ്ടിങ്ങും,  ടൈട്ടില്സും, ഒക്കെ ഡിസൈന്‍ ചെയ്തു തന്നത്.

ബൂ..ലോകത്ത് ഒരു ആസ്വാദകന്‍ ആവാന്‍ കഴിയുക എന്നത് തന്നെ എത്രയോ മഹത്തരമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്. എത്ര മികവുറ്റ ലോകം ആണിത്  .എത്ര അനുഗ്രഹീതരായ എഴുത്തുകാരാണ് ഇവിടെ., എത്ര ഉപകാരപ്രതമായ ചര്‍ച്ചകള്‍ ആണ് ഇവിടങ്ങളില്‍. നാട്ടിന്‍ പുറത്തെ വായന ശാലയിലെ അനുഭവത്തെ വീണ്ടും,ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്‌ പലപ്പോഴും, ഇവിടെയെത്തുമ്പോള്‍ മാത്രമാണ്. മനസ്സ് അസ്വസ്ഥമായി നില്‍കുമ്പോള്‍, പലപ്പോഴും,നമുക്ക് ബൂലോകം നല്കുന്ന  ആശ്വാസം കുറച്ചല്ല.  കൊല്ലേരിയുടെ വെളിപാടുദിക്കുംപോള്‍, അനുവിന്റെ മൊഴികളെ കേള്‍ക്കുമ്പോള്‍, നീല കുരിഞ്ഞിയും കാട്ടുകുറിഞ്ഞിയും,വല്ലപ്പോഴും, പൂക്കുമ്പോള്‍, നിശാസുരഭി സൌരഭ്യം പരത്തുമ്പോള്‍, ബെര്‍ലിചായനും, ബഷീര്കയും, പരസ്പരം കൊണ്ടും,കൊടുത്തും, മുന്നേറുമ്പോള്‍, ചെറുവാടിയുടെ ഹൃദയത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു പോസ്റ്റിനെ വായിക്കുമ്പോള്‍, അകംബാടത്തിന്റെ വരകളിലെ നര്‍മ്മവും,വിമര്‍ശനവും, ഓര്‍ത്ത്‌ ചിരിക്കുമ്പോഴും, ചിന്തിക്കുമ്പോഴും, എല്ലാം പലപ്പോഴും പ്രവാസത്തിലെ ഏകാന്തതയെ മറക്കാന്‍ കഴിയുന്നു.ഇനിയും, ഇത് വരെ ഞാന്‍ എത്തിപ്പെടാത്ത എത്രയോ.പേരുണ്ട്.  വൈകാതെ അവരിലേക്കൊക്കെ എത്തുന്നും ഉണ്ട്.

എഴുതുക എന്നത് ഞാന്‍ എന്നും സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒരു പതിവായിരുന്നു. ആരും കാണാതെ എത്രയോ ഡയറി കുറിപ്പുകള്‍ ഇന്നും, അനാഥമായി വീടിന്റെ തട്ടും പുരത്തുണ്ടാവണം. ആരെയെങ്കിലും കാണിക്കാനുള്ള പൂര്‍ണതയോ,മികവോ,അതിനില്ലാത്തത് കൊണ്ട്തന്നെ  അതില്‍ പലതും, ചിലപ്പോള്‍, ഉമ്മയുടെ അടുപ്പിലെ വിറകിനോടൊപ്പം,ചാരമായി തീര്‍ന്നു കഴിഞ്ഞിരിക്കണം. അതിനിടക്ക് സ്കൂള്‍,കോളേജ് തലങ്ങളിലും,കേരളോത്സവ തലങ്ങളിലും,ഉള്ള ചില  സര്‍ഗ്ഗ മത്സരങ്ങളും, പിന്നെ ഇന്നും സ്വകാര്യ അലങ്കാരമായി, സൂക്ഷിച്ചു വെച്ചിട്ടുള്ള, ക്യാമ്പസ്സ് കാലത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചുമര്‍ മാഗസിനുകളിലും,വാര്‍ഷിക മാഗസിനുകളിലും,ചുരുക്കം ചില ഇന്‍ ലാന്റ് മാഗസ്സിനുകളിലും,പകര്‍ത്തി വെച്ച അക്ഷരങ്ങള്‍..,  ഇതില്‍ കവിഞ്ഞുള്ള ഒരു അനുഭവം എഴുത്തില്‍ മുന്‍പ് എനിക്ക് ഉണ്ടായിട്ടില്ല. 

പക്ഷെ..,ഇവിടെ ഈ മണലാരണ്യത്തില്‍ പ്രവാസം ഒരു ചൂടായും,ചിലപ്പോള്‍ ചില ഭ്രാന്തന്‍ ചിന്തകളായും, ആത്മാവില്‍ പടരാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായി പ്രവാസ വിചാരങ്ങള്‍' എന്ന നിലക്ക് ഡയറി കുറിപ്പുകളായി വീണ്ടും, വല്ലതും,കുത്തി കുറിച്ച് തുടങ്ങിയത്. അത് ചിലപ്പോള്‍ ചില ആകുലതകള്‍ ആവാം, ചില തോന്നലുകള്‍ ആവാം , ഓര്‍മ്മയില്‍ നിന്നും കൊഴിഞ്ഞു പോയ ചില നല്ല നിമിഷങ്ങള്‍ ആവാം.,അതൊക്കെ ചിലപ്പോള്‍ ഇവിടെ പോസ്റ്റുകളായി വരുന്നെന്നു മാത്രം.അത് കൊണ്ട് തന്നെ കുറവുകളും,പോരായ്മകളും, എന്‍ബാടും ഉണ്ട് ഇവിടെ.അതൊക്കെ എന്റെ പരിമിതികളും,കഴിവുകേടും,ഒക്കെയാണ് .ആസ്വാദനത്തില്‍ വന്ന വിരസതയ്ക്ക് ഇവിടെ ഞാന്‍ മാപ്പ് ചോദിക്കുന്നു.

എന്റെ പരിമിതികളെയും,കുറവുകളെയും  മറന്നുകൊണ്ട് ഒരു പാട് പേര്‍ എന്നെ പ്രോത്സാഹിപിച്ചിട്ടുണ്ട്. അവരോടൊക്കെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ചൊല്ലീടട്ടെ.എന്റെ ബ്ലോഗില്‍ വന്നു എന്നോടൊപ്പം കൂടിയവര്‍,എന്നെ വായിക്കുന്നവര്‍,അഭിപ്രായം തുറന്നു പറയുന്നവര്‍,വിമര്‍ശിക്കുന്നവര്‍,മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവര്‍,എല്ലാവരോടും ഉള്ള നന്ദിയും,കടപാടും,ഇവിടെ അറിയിക്കുന്നു. ഒരു പാട് ഫോളോവേര്‍ഴ്സിനെ കൂട്ടുന്നതിലോ, ഒരു പാട് കമ്മന്റുകളെ വാങ്ങിക്കുന്നതോ  ഒന്നും വലിയ കാര്യമല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. കാരണം അതിനുള്ള മികവോ,നിറവോ,ഒന്നും ഇവിടെയില്ല എന്നത് തന്നെ. മികവും, പൊലിമയും,ഒന്നും ഇല്ലാത്ത ബ്ലോഗ്ഗുകള്‍ക്ക് കമ്മന്റുകളും,ഫോല്ലോവേര്ഴ്സും,ഒക്കെ പലപ്പോഴും,ഒരു ബാധ്യത ആണല്ലോ.. എന്നിരുന്നാലും, ആത്മാര്‍ഥമായി പറയട്ടെ, നിങ്ങള്‍ തരുന്ന പ്രോത്സാഹനവും, പിന്തുണയും, തന്നെയാണ് ഇവിടെയും,എന്റെ കരുത്ത്.അത് കൊണ്ട് നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി എന്റെ നന്ദി...

കൂടാതെ..,
ഒരു തുടക്കക്കാരന്‍ ആയതു കൊണ്ട് തന്നെ ബൂലോകത്തെ ഏതെങ്കിലും,ഒരു കൂടി ചേരലിനോ , കൂട്ടായ്മയ്കളില്‍ പങ്കാളിയാവാനോ ഒന്നും,ഇത് വരെ കഴിഞ്ഞിട്ടില്ല.അതിനായി വൈകാതെ ഒരു അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാര്‍ഥിക്കുന്നു.


Thursday, October 25, 2012

ഓര്‍മ്മകളിലെ പെരുന്നാളിരവുകള്‍..

ത്യാഗത്തിന്റെയും,ആത്മ സമര്‍പ്പണത്തിന്റെയും,ഓര്‍മ്മകളിലേക്ക് ഒരു പെരുന്നാള്‍ കൂടി എത്തുകയായി.പ്രവാസത്തിലെ ഓരോ പെരുന്നാളും,നാട്ടിലേക്കുള്ള ഓര്‍മ്മകളുടെ മടക്കം കൂടിയാണ്.മണല്‍ കാട്ടിലെ ഈ..യാന്ത്രിക ജീവിതത്തിനിടയില്‍, നാടോ, വീടോ, വീട്ടുകാരോ, നാട്ടുകാരോ,മൈലാഞ്ചിയോ ഒന്നും ഇല്ലാതെ കടന്നു വരുന്ന പെരുന്നാളുകള്‍ക്ക് ആഘോഷത്തിന്റെ വര്‍ണ്ണ-പൊലിമയോ,ആരവങ്ങളുടെ ഉത്സവ ചാര്‍ത്തുകളോ ഒന്നും തന്നെ ഉണ്ടാവാറില്ല. പ്രവാസത്തിന്റെ ഈ..ഊഷരതയില്‍ കടലിനക്കരെ ജന്മ നാട്ടിലെ പെരുന്നാളിരവുകള്‍ ഓര്‍മ്മകളിലെ മരുപ്പച്ഛകളായി മാടി വിളിച്ചു കൊണ്ടേയിരിക്കുന്നു.

പണ്ട് തറവാട്ടു വീട്ടിലെ പെരുന്നാള്‍ ദിനങ്ങള്‍ അറ്റ് പോയി കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ചങ്ങല കൊളുത്തുകള്‍ വിളക്കി ചേര്‍ക്കുന്നശുഭ-ദിനങ്ങളായിരുന്നു. കാലത്തിന്റെ ശര വേഗത്തിനിടയില്‍ കൈവഴികളായി പിരിഞ്ഞ കൂട്ട് കുടുംബങ്ങളുടെ ഒത്തു ചേരലിന്റെയും,പങ്കു വെക്കലിന്റെയും നാളുകള്‍ ആയിരുന്നു ആ ദിനങ്ങള്‍.എല്ലാ നദികളും,സമുദ്രത്തിലേക്കെന്ന പോലെ തറവാട്ടു മുറ്റത്തെത്തി നില്‍കുംപോഴുള്ള സായൂജ്യം.പൈതൃകങ്ങള്‍ അനന്തരമെടുക്കപ്പെടുന്ന നിമിഷങ്ങള്‍. ഒരു വട വൃക്ഷത്തിന്റെ തായ് വേര് കണക്കെ തറവാട് എല്ലായ്പോഴും,ഒരു പ്രതീകമാണല്ലോ. തറവാടിന്റെ അതിര്‍ത്തിയിലെ മൈലാഞ്ചി മര ചില്ലകളെ തഴുകിയെത്തുന്ന കാറ്റുകള്‍ക്ക്‌ അത് കൊണ്ട് തന്നെ എല്ലായ്പോഴും,പെരുന്നാള്‍ സുഗന്ധമുണ്ടായിരിക്കും. അത്തറ് മണക്കുന്ന പുത്തന്‍ ഉടുപ്പുകളില്‍ ഒരു ജന്മ്മത്തിന്റെ സന്തോഷം മുഴുവന്‍ പൊതിഞ്ഞു വെച്ചിരുന്ന ബാല്യ കാലം. കാലത്തിന്റെ കൈവഴികളില്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ബാല്യ കാല സ്മരണകള്‍ ആജീവനാന്ത സമ്പാദ്യം പോലെ മരുഭൂ.. മണ്ണില്‍ വിതറി ഓര്‍മ്മപൂക്കള്‍ വിരിയിച്ച് കൊണ്ടേയിരിക്കുന്നു. ഒരുവട്ടം കൂടി ഓര്‍മ്മകള്‍ വിളയുന്ന തണല്‍ മുറ്റത്തെത്തിയ മനസ്സിനെ തിരികെ വിളിക്കാന്‍ ഈ മറു നാട്ടിലെ പെരുന്നാള്‍ സ്വപ്നങ്ങള്‍ക്ക് ഒരിക്കലും കഴിയാറില്ല.

ദിവസങ്ങള്‍ക്കു മുന്‍പേ തുടങ്ങുമായിരുന്നു തറവാട്ടു വീട്ടില്‍  പെരുന്നാളിനുള്ള ഒരുക്കങ്ങള്‍.നോമ്പ് വരുന്നതിനും മുന്‍പ് നനച്ചു കുളി ദിവസങ്ങളാണ് നോമ്പും,പെരുന്നാളും ആയി എന്ന സൂചന ആദ്യമായി തരുന്നത്.അതോടെ ഉമ്മയും,വല്ലിമ്മയും.മൂത്തമ്മമാരും ഒക്കെ തിരക്കുകളില്‍ ആയിരിക്കും.വീട്ടില്‍ വെള്ളം കാണാത്ത സകല ഉരുപ്പടികളും,ആ ദിവസങ്ങളില്‍ വെള്ളം കണ്ടിരിക്കും.നോമ്പിന്റെ ആ പവിത്രതയും,കടന്നു ബലി പെരുന്നാള്‍ എത്തുന്നത് വരെ ആ തിരക്കുകള്‍ നീളുമായിരുന്നു.

വീടിന്‍റെ  അതിര്‍ത്തിയില്‍ വളര്‍ന്നു പന്തലിച്ചിരുന്ന മൈലാഞ്ചി മരത്തിനു പെരുന്നാള്‍ ഓര്‍മ്മകളുമായുള്ള ആത്മ-ബന്ധം വളരെ വലുതായിരുന്നു. ആ മൈലാഞ്ചി മരത്തിലെ ഇലകള്‍ എടുത്തരച്ചായിരുന്നു ഉമ്മ പെരുന്നാള്‍ ദിനങ്ങളില്‍ കയ്യില്‍ മൈലാഞ്ചിയിട്ടു  തന്നിരുന്നത്.  കൈകളില്‍ നല്ല ചക്ക വെളഞ്ഞി ഉപയോഗിച്ചു മനോഹരമായ ചിത്രങ്ങള്‍ വരച്ചു തരാന്‍ അന്ന് ഉമ്മയ്ക്ക് കഴിഞ്ഞിരുന്നു.ചക്ക കാലങ്ങളില്‍ വടിയില്‍ വിളഞ്ഞി ചുറ്റി ഉമ്മ ഇറയത്തു തിരുകി വെയ്ക്കാരുണ്ടായിരുന്നതും, പെരുന്നാള്‍ ദിനങ്ങളിലേക്കുള്ള കരുതി വെപ്പായിട്ടായിരുന്നല്ലോ..   അടുത്ത വീടുകളില്‍ നിന്നെല്ലാം പെരുന്നാള്‍ ആവുന്നതോടെ മൈലാഞ്ചിക്കായി കുട്ടികള്‍ ആ മരത്തെ തേടിയെത്തിയിരുന്നു. ഇന്ന് ആ മൈലാഞ്ചി മരം അവിടെയില്ല. കഴിഞ്ഞ തവണത്തെ തുലാം മാസത്തിലെ കാറ്റത്തു അത് മറിഞ്ഞു വീണെന്ന് ഉമ്മ വിളിച്ചപ്പോള്‍ പറഞ്ഞു. ഉമ്മയ്ക്ക് ആ മരവുമായി വല്ലാത്തൊരു ആത്മ ബന്ധം ഉണ്ടായിരുന്നു.ഉമ്മയെ തറവാട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വന്നശേഷം ഉമ്മ,ഉമ്മയുടെ വീടായ കിഴിശ്ശെരിയില്‍ നിന്നും കൊണ്ടുവന്നു നട്ട് വളര്‍ത്തിയതായിരുന്നെത്രേ അതിനെ. അതിനാല്‍ തന്നെ അത് പറയുമ്പോള്‍ ഉള്ള ഉമ്മയുടെ ശബ്ദത്തിലെ ഭാവമാറ്റം  മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തിയിരുന്നു. അല്ലേലും,ചക്ക വെളഞ്ഞിയില്‍ നിന്നും ട്യൂബു യുഗത്തിലെക്കുള്ള മാറ്റത്തില്‍ ഇന്ന് മൈലാഞ്ചി മരങ്ങളുടെ ഓര്‍മ്മകള്‍ പോലും,നമ്മളില്‍ നിന്നും മാഞ്ഞു പോവുകയാണല്ലോ..

പാണ്ടികശാല ജുമുഅത്ത് പള്ളിയില്‍ നിന്നും മോന്തീന്‍ മൊല്ലാക്കയുടെ തക്ബീര്‍ ദ്വനികള്‍  മിനാരത്തിലൂടെ ഒഴുകിയെത്തുന്നതോടെയായിരുന്നു ഞങ്ങള്‍ മുസ്ലിയാരങ്ങാടിക്കാരുടെ പെരുന്നാള്‍ തിരക്കുകള്‍ അതിന്റെ പാരമ്യതയില്‍ എത്തിയിരുന്നത്.അതോടെ പെരുന്നാള്‍ രാവിനു തിരക്കേറും.പിന്നെ ഇറച്ചി വാങ്ങാനായി അങ്ങാടിയിലേക്ക് ഓട്ടമായിരിക്കും.പെരുന്നാള്‍ രാവുകളില്‍ അന്ന് ഇറച്ചി കടകളിലെ കാത്തു നില്പ് ഇന്നത്തെ ഫ്രീസര്‍ ഇറച്ചിയുടെ ഈ കാലത്തിനു എങ്ങിനെ മനസ്സിലാകാനാണ്.ഇറച്ചി കടയില്‍ എത്താന്‍ അല്പം വൈകിയാല്‍ ഇറച്ചി കിട്ടാത്ത അവസ്ഥ.അതൊന്നും ഇന്ന് ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല. ഇറച്ചി വാങ്ങി കഴിഞ്ഞാല്‍ പിന്നെ അനുരൂപ് ടൈലേഴ്സില്‍ പാന്റും,ഷര്‍ട്ടും അടിച്ചത് കിട്ടാനുള്ള കാത്തിരിപ്പാണ്.രാത്രി വൈകിയും,അടിച്ചു തീരാത്ത ഉടുപ്പുകള്‍ക്ക് മുന്പിലിരുന്നു ഉറക്കം തൂങ്ങുന്ന ടൈലര്‍  താമിയും, അനുരൂപ് ടൈലെഴ്സിലെ തിരക്കും എല്ലാം പോയ കാല ഗ്രാമ പെരുന്നാള്‍ കാലത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ ആണ്.അന്നത്തെ ആ പുത്തന്‍ ഉടുപ്പുകളുടെ ആഹ്ലാദവും,മോഡിയും,ഒന്നും തിരിച്ചെടുക്കാന്‍ വസ്ത്ര സമ്ര് ദ്ധി യുടെ  ഈ കാലത്തിനും,കഴിയുന്നില്ല.

പെരുന്നാള്‍ രാവിലെ മൈലാഞ്ചി വട്ടവും, പടക്കം പൊട്ടിച്ചിരുന്ന ഓര്‍മ്മകളും ഒന്നും. ഇന്നും മനസ്സില്‍ നിന്നും മായില്ല.വര്‍ഷാ വര്‍ഷങ്ങളില്‍ സമ്പാദ്യമായി സൂക്ഷിച്ചിരുന്ന ചില്ലറ തുട്ടുകളുടെ മണ്‍ കുഞ്ചി ആകെ പൊട്ടിച്ചിരുന്നത് കൊണ്ടോട്ടി നേര്ച്ചയ്ക്കും,പെരുന്നാള്‍ രാവുകളില്‍ പടക്കം വാങ്ങിക്കാനും വേണ്ടി ആയിരുന്നു.സ്റ്റോര്‍ മുറിയിലെ വാതില്‍ പടിക്കല്‍ കുഴിച്ചിട്ടിരുന്ന കുഞ്ചി ഉമ്മയായിരുന്നു കളച്ചെടുത്ത്  തന്നിരുന്നത്.എന്നാലും ചിലപ്പോള്‍ പടക്കം വാങ്ങാന്‍ അന്ന് ആ ചില്ലറ തോട്ടുകള്‍ മതിയാവുമായിരുന്നില്ല പടക്കകാരന്‍ ശാസ്ത്രി വീരാന്‍ കുട്ടിക്കയ്ക്ക്.പിന്നെ ശരണം വല്ലിമ്മയുടെ കോന്തല്‍ ആയിരുന്നു.അന്നത്തെ പെരുന്നാള്‍ രാവുകളിലെ ആ പൊട്ടാ പടക്കങ്ങളുടെ ഓര്‍മ്മകള്‍ തരുന്ന അനുഭൂതിയും,ഈ കാലത്തിനു മനസ്സിലാവില്ല. മൈലാഞ്ചി യിടലും  പടക്കം പൊട്ടിക്കലും ആയി ഉറക്കം ഉണ്ടാവാറില്ലപെരുന്നാള്‍  രാവുകള്‍ക്ക്. നേരം പുലരാനായി ഉറങ്ങാതെയുള്ള കാത്തിരിപ്പ്.നേരം പുലര്‍ന്നാല്‍ മൈലാഞ്ചിയും,പുതു വസ്ത്രവും,കൂട്ടുകാരെ കാണിക്കണം  എന്ന ചിന്തയോടെയായിരിക്കും ഉറങ്ങാന്‍ കിടക്കുക.

പെരുന്നാള്‍ ദിനത്തില്‍ രാവിലെ വീട്ടിലെ കിണറ്റിലെ വെള്ളം മക്കത്തെ വെള്ളം ആയി മാറും.ഉപ്പ പണ്ട് ഹജ്ജു വിസയില്‍ മക്കത്തു പോയപ്പോള്‍ കൊണ്ട് വന്നിരുന്ന സംസം വെള്ളം എടുത്തു ഉമ്മ കിണറ്റില്‍ ഒഴിക്കും.അതോടെ കിണറ്റിലെ വെള്ളം പരിശുദ്ധിയാര്‍ജിക്കുന്നു.അടുത്ത വീട്ടുകാരും പെരുന്നാള്‍ ദിനങ്ങളില്‍ വീട്ടിലെ വെള്ളമായിരുന്നു കൊണ്ട് പോയിരുന്നത്.സംസം വെള്ളത്തിന്റെ പരിശുദ്ധിയും,പവിത്രതയും,ആദ്യമായി ഉമ്മ പറഞ്ഞു തന്നതും ഒരു പെരുന്നാള്‍ ദിനത്തില്‍ ആയിരുന്നല്ലോ. പെരുന്നാള്‍ ദിന പ്രഭാതത്തില്‍ കിണറ്റിന്‍ കരയില്‍ പോയി ആദ്യം എടുക്കുന്ന വെള്ളം ഉപയോഗിചായിരുന്നു അന്നൊക്കെ പെരുന്നാള്‍ കുളി കുളിച്ചിരുന്നത്. തേങ്ങാ പിണ്ണാക്കിന്റെ  പീര വല്ലിമ്മ മേലാകെ തേച്ചു പിടിപ്പിച്ചു കഴിഞ്ഞാല്‍  പിന്നെ ഉമ്മ കുളിപ്പിച്ച് തരും.അന്ന് ഉമ്മ തേച്ചു തന്നിരുന്ന ചന്ദ്രിക സോപ്പിന്റെ സുഗന്ധം  കിണറ്റിന്‍ കരകളും,കടന്നു ഇപ്പോഴും,മനസ്സില്‍ തങ്ങി നില്കുന്നു. പെരുന്നാള്‍ കുളി കഴിഞ്ഞാല്‍  പിന്നെ മൂത്താപ്പ ജന്നതുല്‍ ഫിര്‍ദൌസിന്റെ ഡപ്പി തുറക്കും. കുപ്പി തല തിരിച്ചു പിടിച്ചു അത്തറ്  പുരണ്ട വിരല്‍  പിന്നെ മേലാകെ പുരട്ടി തരും. മേല് പുരട്ടി കഴിഞ്ഞാല്‍ പിന്നെ ചെറിയ പഞ്ഞിയിലാക്കി ഇരു ചെവിട്ടിലും,തിരുകി തരും.പെരുന്നാള്‍ ദിനം വൈകുന്നേരം വരെ ആ  സുഗന്ധം കൂടെയുണ്ടാകുമായിരുന്നു.

പെരുന്നാള്‍ പള്ളി കഴിഞ്ഞാല്‍ പിന്നെ ഉമ്മയുടെ കൈ-പുണ്യത്തിന്റെ രുചി കൂട്ടോടു കൂടിയുള്ള അരി-പായസത്തിന്റെ  മാധുര്യം.അതും,കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ എല്ലാവരും,കൂടി വട്ടയില വിരിച്ചുള്ള സദ്ദ്യ വട്ടത്തിന്റെ വിഭവ സമിര്‍ദ്ധിയിലേക്ക്.ഒരേ വാഴയിലയില്‍ ഒന്നിച്ചു വിളമ്പിയിരുന്ന ആ തേങ്ങാ ചോറിന്റെയും ,ഇറച്ചി കറി യുടെയും, രുചിയും,നറുമണവും ഒന്നും പിന്നീട് ഒരിക്കലും, ഒരിടത്തും,അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്നും നെയ്ചോരുകളും,ബിരിയാണിയും,ഉള്ള ഇക്കാലത്ത് അന്നത്തെ പഴയ ഓര്‍മ്മകളും, മറവിയുടെ ഗദ കാലത്തിലേക്ക് മായുകയാണ്.
ഓര്‍മ്മകളെല്ലാം മാഞ്ഞു പോകുന്ന ഇക്കാലത്ത് ,പോയ്‌ പോയ സുവര്‍ണ്ണ കാലത്തിന്റെ മധുര സ്മരണകള്‍ എങ്കിലും,നമുക്ക് തിരിച്ചു പിടിക്കേന്ടിയിരിക്കുന്നു .

എല്ലാവര്‍ക്കും,ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.





Saturday, August 25, 2012

ഓണം:നഷ്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പ്.

ഗ്രിഹാതുരത്വത്തിന്റെ തിരു മുറ്റത്ത്, നഷ്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പുമായി, നന്മയുടെ പൂകാലവുമായി   ഒരു ഓണം കൂടി കടന്നു വന്നിരിക്കുന്നു.ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും,ഓണം ഒഴിച്ചു കൂടാനാവാത്ത  ഒരു ആഘോഷമാകുമ്പോള്‍, പ്രവാസത്തിന്റെ ഈ ഏകാന്തതയിലും,മനസ്സില്‍ ഓണവും, ഓണക്കാലവും, നാടും,വീടും, പൂകാലവും, ഗ്രിഹാതുരത്വവും, എല്ലാം   ഒരുമിച്ചു ചേരുന്നു.


.ഓര്‍മ്മകളിലെ ഓണക്കാലത്തിന് വല്ലാത്തൊരു ഗ്രിഹാതുരത്വത്തിന്റെ ഫീലിംഗ് ഉണ്ട്.
പണ്ട് കാലത്ത് ഓണം കൊയ്ത്തുല്സവം ആയിരുന്നുവല്ലോ..ചിങ്ങ മാസത്തില്‍ പാടശേഖരങ്ങള്‍ പൊന്നിന്‍ വര്‍ണങ്ങളുടെ ആവരണം അണിയുന്നതോടെ  പൂര്‍വികരുടെ മനസ്സിലെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു.ചിങ്ങത്തിലെ കൊയ്ത്തുകാലം കഴിയുന്നതോടെ പഞ്ഞ കര്‍ക്കിടകത്തിന് അറുതി വരുമല്ലോ എന്ന പ്രതീക്ഷ അവരില്‍ സന്തോഷത്തിന്റെ പുതു വസന്തം തീര്‍ത്തിരുന്നു.പക്ഷെ കാലത്തിന്റെ പരിവര്‍ത്തനം നമ്മുടെ ആഘോഷങ്ങളില്‍ പോലും,വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.നിറഞ്ഞു നിന്നിരുന്ന പാടങ്ങളും,കൊയ്ത്തുകാലവും,പുള്ളുവന്‍ പാട്ടുകളും,എല്ലാം ഇന്ന് നമുക്ക് ഓര്‍മ്മ മാത്രമായിരിക്കുന്നു.പാട ങ്ങള്‍ മണ്ണിട്ട്‌ നികത്തി കൊണ്ഗ്രീട്ടു കൊട്ടാരങ്ങള്‍ പണിതു തുടങ്ങിയതോടെ ഇന്ന് നമുക്ക് കൊയ്ത്തും,മെതിയും,എല്ലാം വേണ്ടാതായി.അതോടെ ഒരു കൊയ്ത്തുത്സവം എന്നതില്‍ നിന്നും ഇന്ന് ഓണം ഒരു ഓഫര്‍-ഉത്സവം ആയി മാറിയിരിക്കുന്നു.

ഓണം എന്നല്ല,നമ്മള്‍ മലയാളികളുടെ ഏത്  ആഘോഷങ്ങളും ഇന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓണത്തിനും,പെരുന്നാളിനും,എല്ലാം ഉള്ള സര്‍വ്വ വിഭവങ്ങളും,ഇന്ന് നമുക്ക് തമിഴ് നാട്ടില്‍ നിന്നും,കര്‍ണാടകയില്‍ നിന്നും,ആന്ധ്രയില്‍  നിന്നുമൊക്കെ എത്തണം. അതില്‍ പൂകളമിടാനുള്ള പൂവ് തൊട്ടു സദ്യ വിളമ്പാനുള്ള ഇലകള്‍ക്ക്  വരെ നാം അവരെ കാത്തു നില്‍ക്കണം.വല്ലാത്തൊരു ഗതി കേടു തന്നെ അല്ലെ..നമ്മുടേത്‌. ഉപഭോഗ സംസ്കാരത്തിന്റെ നല്ല വാക്താക്കള്‍ ആയി നാം കാലത്തിനൊപ്പം സന്ജരിക്കുമ്പോള്‍ നമുക്ക് കൈ മോശം വരുന്നത് നമ്മുടെ സംസ്കാരം തന്നെയാണെന്നത് ഓര്‍ക്കാന്‍ പോലും ഇന്ന് നമുക്ക് സമയമില്ലാതായിരിക്കുന്നു.

വിസ്മ്രിതിയുടെ പഴമകളില്‍ മുഴുകി ജീവിക്കുന്നത് കൊണ്ടാകാം കാലാവസ്ഥ പോലും,ഇന്ന് നമ്മോടു കരുണ കാണിക്കാത്തത്.തുള്ളി തോരാതെ മഴ പെയ്തിരുന്ന മിഥുനം-കര്‍ക്കിടക മാസങ്ങള്‍ ഇന്ന് മലയാളിക്ക് ഓര്‍മ്മ മാത്രം ആയി തീരുന്നിരിക്കുന്നു.ഓണ കാലത്ത് തൊടിയില്‍ നിന്നും പറിച്ചെടുക്കുന്ന തുമ്പയും,തെച്ചിയും,കൊണ്ട് മുറ്റത്തോരുക്കിയ പൂക്കളും,പുത്തരി ചോറിന്റെ മനം കുളിര്‍പ്പിക്കുന്ന ഗന്ധവും,എല്ലാം നമുക്ക് നഷ്ടപെടുമ്പോള്‍,പൂക്കളിടാന്‍ യഥാര്‍ത്ഥ പൂക്കള്‍ക്ക് പകരം,കൃത്രിമ പൂക്കളും,ഓണ സദ്യ ഉണ്ണാന്‍ പ്ലാസ്റിക് വാഴയിലകളും,വിപണികളില്‍ നമുക്ക് സുലപം.യാന്ദ്രികമായ ജീവിതത്തിന്റെ കൃത്രിമ തിരക്ക് മൂലം,ഇന്ന് നമുക്ക്  സദ്യ പോലും,സ്വന്തം വീടുകളില്‍ ഉണ്ടാക്കാന്‍ സമയമില്ലതായിരിക്കുന്നു.
ഓണകാലത്തെ കൂടിച്ചേരലുകളും,മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഊഞ്ഞാല്‍ ആടുന്ന കുട്ടികളുടെ ആരവവും,ഉമ്മറ മുറ്റത്ത് പൂക്കളമോരുക്കുന്നവരുടെ സന്തോഷതിളക്കവും,എല്ലാം നമ്മുടെ പുതു തലമുറയ്ക്ക് കേട്ട് കഥകള്‍ മാത്രമായി ചുരുങ്ങുന്നു.അതെ എല്ലാ അര്‍ത്ഥത്തിലും ഓണം ഇന്ന് നമുക്ക് ഒരു നഷ്ട പ്രതാപ കാലത്തിന്റെ ഓര്‍മ്മ പെടുത്തല്‍ മാത്രമായി തീരുന്നു.
പ്രത്യാശിക്കാം നമുക്ക്,നന്മ്മയും,സ്നേഹവും,ഒരുമയും,പഴമയും,എല്ലാം ഒത്തു ചേര്‍ന്ന ആ പഴയ ഓണകാലം തിരിച്ചെത്തുമെന്ന്...

ഏവര്‍ക്കും,ഐശ്വര്യത്തിന്റെയും,നന്മയുടെയും,ഓണാശംസകള്‍....

Saturday, August 11, 2012

"പൂര്‍ണ്ണം- ആവട്ടെ നമ്മുടെ സ്വാതന്ത്ര്യം...."


ഓര്‍മ്മകളിലേക്ക് വീണ്ടും ഒരു സ്വാതന്ത്ര്യ  ദിനം കൂടി കടന്നു വരുന്നു.പ്രവാസത്തിന്റെ ഈ..പാരതന്ത്ര്യത്തില്‍ നിന്ന് ജന്മ-നാടിന്റെ സ്വാതന്ത്ര ദിന ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സ് വല്ലാതെ തുടി കൊട്ടുന്നു.ലോകത്തിനു മുന്‍പില്‍ ഒരു ഇന്ത്യക്കാരന്‍ ആണ് എന്ന് വിളിച്ചു പറയുന്നതിന്റെ മഹത്വം മനസ്സിലാവുക, നമ്മുടെ രാജ്യത്തിന്‌ പുറത്തു ജീവിക്കുമ്പോഴാണ്.1947  അഗസ്റ്റു-15-നു ഇന്ത്യ രാജ്യം സ്വതന്ത്രമാവുമ്പോള്‍ നമ്മുടെ പൂര്‍വികരായ രാഷ്ട്ര ശില്പികള്‍ക്ക് കുറെ സ്വപ്നങ്ങളും ഉണ്ടായിരുന്നുവല്ലോ.. സ്വാതന്ത്രത്തിന്റെ നീണ്ട ആറ് ദശകങ്ങളുടെ പ്രയാണത്തില്‍ ആ സ്വപ്‌നങ്ങള്‍ പലതും പൂവണിഞ്ഞു.ചിലത് പൊലിഞ്ഞു പോവുകയും ചെയ്തു.സമത്വ-സുന്ദരമായ,ജനായത്ത-മതേതര-ഇന്ത്യ എന്നാ വലിയ സങ്കല്പത്തില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ കുറെ അത്ഭുതങ്ങള്‍ ലോകത്തിനു മുന്‍പില്‍ നാം കാഴ്ച വെച്ചു.സാംസ്കാരിക വൈജാത്യങ്ങളും,മത-വൈവിധ്യങ്ങളും,നമ്മുടെ രാഷ്ട്രത്തെ ദുര്‍ബല പെടുത്തുകയല്ല,മറിച്ച്‌ വര്‍ണാഭം  ആക്കി തീര്‍ക്കുകയാണ് എന്നഅനുഭവ സാക്ഷ്യം നമുക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി.പക്ഷെ അപ്പോഴും, ഇടയ്ക്കിടെ ഉണ്ടായ ചില അപഥ സന്ജാരങ്ങളും,വ്യതിചലനങ്ങളും,നമ്മുടെ രാഷ്ട്ര ഗോത്രത്തെ രോഗാതുരമാക്കി തീര്‍ത്തു.എന്നിട്ടും,സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്തി പറക്കാന്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്ത്‌  നാം  മുന്നേറി കൊണ്ടേയിരിക്കുന്നു.

സ്വാതന്ത്രത്തിന്റെ സംവത്സരങ്ങള്‍ കഴിഞ്ഞുള്ള യാത്രയിലും,നമ്മുടെ മുന്നേറ്റം പൂര്ന്നമായിട്ടില്ല.ഏതെല്ലാം ആദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിച്ചാണോ നാം സ്വതന്ത്രരായതു അതൊക്കെ പലപ്പോഴും നമുക്ക് കൈമോശം വന്നതിനെ കുറിച്ചു ചിന്തിക്കാന്‍ പലപ്പോഴും നമ്മുടെ ഭരണ വര്‍ഗ്ഗത്തിന് കഴിയാതെ പോകുന്നു.ഒരേ ഒരു ഇന്ത്യ-ഒരൊറ്റ ജനത' എന്നാ ഗാന്ധിയന്‍ തത്വം നാം പാതി വഴിയില്‍ ഉപേക്ഷിച്ചു.പാര്‍ലിമെന്ടു മന്ദിരത്തില്‍ രാഷ്ട്ര പിതാവിന്റെ ചിത്രത്തിനൊപ്പം വി.ഡി.സവര്‍ക്കറുടെ ചിത്രവും അനാചാദനം ചെയ്യാപ്പെട്ടതോടെ തകര്‍ന്നു വീണ ഇന്ത്യയുടെ ആത്മാവിനെ കുറിച്ച് അധികം ആരും വിലപിച്ചു കണ്ടില്ല.ഉയച്ചയുടെ ഗ്രാഫിനോപ്പം നമ്മുടെ ദാരിദ്രത്തിന്റെ ഗ്രാഫും മുകളിലെക്കുയരുന്നതിനെ കുറിച്ച് നമള്‍ ബോധപൂര്‍വ്വം  അന്ജത നടിക്കുന്നു.സമ്പന്നര്‍ കൂടുതല്‍ സംബന്നരാവുമ്പോള്‍ ഒരു വിഭാഗം കൂടുതല്‍ ദരിദ്രര്‍ ആവുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ നമുക്ക് സമയമില്ല.വര്‍ത്തമാന കാല ഇന്ത്യയുടെ ആകുലതകള്‍ ഇങ്ങിനെ നീണ്ടു പോകുന്നു.വര്‍ത്തമാന കാലത്ത് ഉടലെടുത്ത പല പ്രതിസന്ധികളും,പഴമയില്‍ നിന്ന് നാം വ്യതിച്ചലിച്ചപ്പോഴുണ്ടായ വീഴ്ചകള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ എന്ത് കൊണ്ടോ പഴയ കാലത്ത് ജീവിക്കാനാവാത്തതിന്റെ നഷ്ട ബോധം മനസ്സിനെ അവമധിക്കാറുണ്ട്.

പക്ഷേന്കിലും ലോകത്തെ ഏറ്റവും വലിയ ജനാതിപത്ത്യ രാജ്യമായി ഇന്ത്യ ലോകത്തിനു മുന്‍പില്‍ ഉയര്‍ന്നു നില്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. സാമ്പത്തിക,ശാസ്ത്ര,സാംസ്കാരിക രംഗങ്ങളിലെ കുതിപ്പുകള്‍ക്കിടയിലും പട്ടിണി മരണത്തിലും,ദാരിദ്ര്യത്തിലും,ഇന്ത്യ മുന്നിലാണ് എന്നത് നമ്മെയും,നമ്മുടെ ഭരണകൂടത്തെയും,ഒരു പോലെ ചിന്തിപ്പിക്കെണ്ടതുണ്ട്.അഴിമതി രാഹിത്യവും, അധാര്‍മ്മിക മുക്തവുമായ നമ്മുടെ രാജ്യം യാദാര്‍ത്ഥ്യം ആവുമ്പോഴേ നമ്മുടെ രാഷ്ട്ര ശില്പികളോട് നീതി പുലര്‍ത്താന്‍ നമുക്ക് കഴിയൂ. വര്‍ത്തമാന കാലത്തിന്റെ എല്ലാ സൂചികകളും നമ്മോടു വിളിച്ചു പറയുന്നത് വരും നൂറ്റാണ്ടുകള്‍ ഇന്ത്യയുടെതാണ് എന്നാണു.അത് യാദാര്‍ത്ഥ്യം ആവണമെങ്കില്‍ ആദ്യം എല്ലാ ഇന്ത്യകാര്‍ക്കും,ഭക്ഷണവും,പാര്‍പ്പിടവും,പ്രദാനം ചെയ്യാന്‍ നമുക്ക് കഴിയണം.ചരിത്രാതീത കാലം തൊട്ടു എല്ലാ നന്മകളെയും,ആശ്ലേഷിച്ച പാരമ്പര്യം ഉള്ള നമുക്ക് നമ്മുടെ അഖണ്ടതക്ക് മങ്ങലെല്‍പ്പിക്കുന്ന എതൊന്നിനെയും എതിര്‍ത്തു തോല്പിക്കാനാവണം.അത് തീവ്ര-വാദം ആണ് എങ്കിലും,വര്‍ഗ്ഗീയത ആണെങ്കിലും.നല്ലൊരു ഇന്ത്യക്ക് വേണ്ടിയുള്ള ആഗ്രഹം തുടങ്ങേണ്ടത് നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് തന്നെയാവണം.ദേശ-ബോധവും,ഒത്തൊരുമയും വിടരുന്ന പുലരികളില്‍ ഭരണ കര്‍ത്താക്കള്‍ സ്വന്തം അധികാര സാമ്രാജ്യം  പണിയുന്നതിനു പകരം ജനങ്ങള്‍ക്കും,രാഷ്ട്രത്തിനും വേണ്ടി ജീവിക്കുംപോഴേ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണമാവൂ....

ഏവര്‍ക്കും നന്മ നിറഞ്ഞ    "സ്വാതന്ത്ര്യ - ദിനാശംസകള്‍..".
ഭാരത്‌  മാതാ കീ..ജയ്‌ ".
.




Thursday, July 12, 2012

കാരുണ്യത്തിന്റെ വര്‍ഷകാലം



എണ്ണി തിട്ടപ്പെടുത്താനാവാത്ത പുണ്യങ്ങളുടെ  സമ്ര്ദ്ധിയുമായി   ഒരു റമദാന്‍ കൂടി കടന്നു വന്നിരിക്കുന്നു . റമദാനിലെ കുളിരുന്ന നിഴല്‍ വിശ്വാസിയുടെ അഭയമാണ്.റമദാന്‍ നിലാവ് അനുഗ്രഹത്തിന്റെയും, കാരുണ്യത്തിന്റെയും,മേഘ വര്‍ഷമാണ്‌. മാനത്തെ റമദാന്‍ നിലാവ്, മനസ്സിലുംശരീരത്തിനും, ഒരു പോലെ സന്തോഷത്തിന്റെയും, സമാശ്വാസത്തിന്റെയും,, കുളിര് പകരുന്നു. പ്രവാസത്തില്‍, അലക്ഷ്യവും,അശ്രദ്ധവുമായ ജീവിതം, നിമ്നോംന്നതങ്ങളും ,ഊഷരതയും ,മാത്രമുള്ള ഒരു മരുഭൂമിയായി തീര്‍ന്നിരിക്കുന്നു. പക്ഷേന്കിലും,ആശ്വാസമുണ്ട്.ഒരു റമദാന്‍ എങ്കിലും,ഉണ്ടല്ലോ..അറിഞ്ഞും, അറിയാതെയും,ചെയ്തു  തീര്‍ത്ത പാപത്തിന്റെ കാപട്യങ്ങളെ,പശ്ചാത്താപത്തിന്റെ കണ്ണുനീരില്‍ അലിയിച്ചു കളയാന്‍ .....

റമദാനിലെ നിലാവ് തെളിയിക്കുന്ന ഓര്‍മ്മകളിലൂടെ നാം നടന്നെത്തുക നമ്മുടെ കുട്ടിക്കാലത്തെക്കാണ് .അതങ്ങിനെ തന്നെയാണല്ലോ.ഓര്‍മ്മകള്‍ എല്ലായ്പ്പോഴും,നമ്മെ കൈ പിടിച്ചു കൊണ്ട് പോവുക നമ്മുടെ കുട്ടിക്കാലത്തിന്റെ മുറ്റത്തേക്കു തന്നെയാവും,അത് ഏതു തരത്തിലുള്ള താണെങ്കിലും .... വര്‍ണ്ണങ്ങളും,ഗന്ധങ്ങളും,ശബ്ദങ്ങളും, എല്ലാം ആ ഓര്‍മ്മകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കും.

എന്നാണു ഞാന്‍ നോമ്പിനെ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് എനിക്കറിയില്ല.പക്ഷെ ആദ്യ നോമ്പിന്റെ അനുഭവം ഇന്നും,ഓര്‍മ്മയിലുണ്ട്.അഞ്ചു വയസ്സ് തികയുന്നതിനും,മുന്‍പ് എല്ലാ നോമ്പ് ദിനങ്ങളിലും, എന്നെയും,അത്താഴത്തിനു വിളിക്കണം എന്ന് ഉമ്മയോട് തിട്ടപ്പെടുത്തിയായിരിക്കും,ഉറങ്ങാന്‍ കിടക്കുക.പക്ഷെ ഉമ്മായുണ്ടോ വിളിക്കുന്നു.അത്താഴം എല്ലാം കഴിഞ്ഞു നേരം പുലര്‍ന്നിട്ടായിരിക്കും ഉണരുക.പിന്നെ ഉമ്മയോട് പിണക്കം ആയി.ഒന്നും കഴിക്കാതെ ആ പിണക്കം മിക്കവാറും,ഉച്ച വരെ നീളും.പിന്നീട് വിശപ്പിന്റെ കാഠിന്യത്തില്‍ ആ പിണക്കം അലിഞ്ഞു ഇല്ലാതെയാവും.അങ്ങിനെ സഹികെട്ട് ഒരു ദിവസം ഉമ്മ എന്നെ അത്താഴത്തിനു വിളിക്കാം എന്ന് ഏറ്റു .അതു  ഉമയുടെ വീട്ടി,ല്‍ കിഴിശ്ശെരിയില്‍ വെച്ച് ആയിരുന്നു.അവിടെ നോമ്പ് കാലത്ത് എല്ലാവരും,ഉണ്ടായിരിക്കും,ഞങ്ങള്‍ .. മൂത്തംമായുടെയും,എളേ മ്മ മാരുടെയും,അമ്മാവന്മാരുടെയും,മക്കള്‍ എല്ലാവരും,ഒരുമിച്ചു കൂടുന്നത് നോമ്പ് കാലത്തിലെ അവധി ദിനങ്ങളില്‍ ആയിരിക്കും.ഉത്സവ  പ്രതീതിയോടെ ആണ് അവിടെ എല്ലാവരും,നോമ്പിനു ഒരുങ്ങുക.

അങ്ങിനെ ഉമ്മ അത്താഴത്തിനു വിളിക്കാം എന്ന് ഏറ്റ ആ ദിവസം,  ഞാനും,നാളെ നോമ്ബെടുക്കുമെന്നു ഉറപ്പിച്ചു രാത്രി ഉറങ്ങാതെ കാത്തിരുന്നു. ഒരു വെള്ളിയാഴ്ച്ച ആയിരുന്നു അത്. ഉമ്മ എണീറ്റപ്പോള്‍ കൂടെ ഞാനും, എണീറ്റു. മറ്റുള്ളവരെയൊക്കെ വിളിച്ചുണര്‍ത്തി. ചോറും, മുരിങ്ങയ്ടെ താളിപ്പ് കറിയും, നാടന്‍ മോരും,കൂട്ടി കഴിച്ച ആ അത്താഴത്തിന്റെ രുചി ഇന്നും, നാവിലുണ്ട്.  ചോറ് കഴിച്ചു കഴിഞ്ഞ ശേഷം നെയ്യും, പഞ്ചസാരയും, പൂവന്‍ പഴവുംകൂട്ടി വീണ്ടും,ഒരു തവണ കൂടി.വല്ലാത്തൊരു സ്വാദ് ആയിരുന്നു ആ കാലത്തെ വിഭവങ്ങള്‍ക്കെല്ലാം.

അങ്ങിനെ അത്താഴം,കഴിഞ്ഞ ഉടനെ നിയ്യത്ത് വെക്കണം.അത് എങ്ങിനെ ആണെന്ന് അന്ന് അറിയില്ലല്ലോ.ഉമ്മ പറഞ്ഞു.ചെറിയ മാമനോട് നിയ്യത്ത് വെച്ചു തരാന്‍ പറയാന്‍.മാമന്‍ എല്ലായ്പോഴുംവലിയ  പാരയാണ്.ഞങ്ങള്‍ കുട്ടികളെ ഓരോന്നും,പറഞ്ഞു കളിപ്പിക്കളും,പറ്റിക്കലും ,മാമന്റെ  ഒരു ഹോബിയാണ്.അങ്ങിനെ മാമന്‍ നിയ്യത്ത് വെച്ചു തരാം എന്ന് ഏറ്റു .കുറച്ചു കഴിഞ്ഞപ്പോഴുണ്ട്‌... മാമ്മന്‍ ചായ്പ്പില്‍ പോയി ഒരു അമ്മികുട്ടിയും,താങ്ങി പിടിച്ചു എന്റെ അടുത്തു വന്നിരിക്കുന്നു.എന്നിട്ട്  പറഞ്ഞു..ആദ്യമായി നോമ്ബെടുക്കുന്നവര്‍,അമ്മിക്കുട്ടി നെഞ്ചില്‍ ചേര്‍ത്തു വെച്ചാണ് നിയ്യത്തെടുക്കല്‍ എന്ന്.ആദ്യ നോമ്പ് എടുക്കാനുള്ള ആവേശത്തില്‍ അതിനു പിന്നിലെ കളി എനിക്ക് അന്ന് അത്ര ഓടിയില്ല .ഞാന്‍ അമ്മി-കുട്ടി നെഞ്ചില്‍ ചേര്‍ത്തു ഏറ്റു പറഞ്ഞു...
നവയ്ത്തു.....
സൌമ-ഖദീന്‍ ...
ആന്‍ -ഹ-ദാ -ഇ ..
ഫര്‍ള് -റമളാന്‍ -ഇ ...
ഹാദി -ഇ -സാനതി..
ലി -ല്ലാഹി -ത-ആ -ല .

നെയ്യത്തു വെച്ചു കഴിഞ്ഞപ്പോഴുണ്ട്‌ പിറകില്‍ ഉമ്മയും, അമ്മായിമാരും, വല്ലിമ്മയും , എളെമ്മമാരും എല്ലാവരും,ഉച്ചത്തില്‍ പൊട്ടി ചിരിക്കുന്നു, അപ്പോഴാണ്‌ അമ്മി-കുട്ടിക്ക്-പിറകിലെ സൂത്രം എനിക്ക് പിടി-കിട്ടിയത്.ആ വളിഞ്ഞ  മുഖവുമായി അന്ന് ഞാന്‍  പിന്നെ..നേരെ  ഉറങ്ങാന്‍ കിടന്നു.നേരം പുലര്‍ന്നു ആദ്യങ്ങളില്‍ ഒന്നും,വലിയ കുഴപ്പം ഇല്ലായിരുന്നു.എന്തോ..പതിനൊന്നു മണിക്ക് ശേഷം. ശേഷം വയറ്റി നുള്ളില്‍ നിന്ന്  വലിയ നിലവിളി..പക്ഷെ അത് പുറത്തു..പ്രകടിപ്പിച്ചില്ല.പുറത്തു കാണിച്ചാല്‍ ഉറപ്പാണ് ഉമ്മ നോമ്പ് മുറിക്കാന്‍ പറയും.വല്ലിമ്മായ്ക്ക് പക്ഷെ.. എന്റെ തന്ജാരം,പിടി കിട്ടി.വല്ലിമ്മ പറഞ്ഞു...കുട്ടി നോമ്പ് മുറിച്ചാളി.കുട്ടികള്‍ ഉച്ച വരെ നോമ്ബെടുത്താല്‍ മതി.നാളെ ഉച്ച വരെ കൂടി ആവുമ്പോള്‍ ഒരു നോമ്പ് ആവും.. എന്നൊക്കെ.പക്ഷെ അമ്മാവന്റെ മകള്‍ കളി-കൂട്ടുകാരി  -മാളുവിനെ പോലെ  അര-നോമ്പന്‍  -ആവാന്‍ മനസ്സ് -സമ്മദിച്ച്ചില്ല.നോമ്പ് എടുക്കുന്ന കാര്യത്തില്‍ എങ്കിലും,അവളുടെ  മുന്‍പില്‍ എനിക്കൊന്നു ജയിക്കണം എന്ന വാശിയില്‍..ഞാന്‍ വല്ലിമ്മായുടെ നിര്‍ബന്തത്തിനു വഴങ്ങാതെ കളി നിറുത്തി പോയി ഉറങ്ങാന്‍ കിടന്നു.പക്ഷെ..വിശപ്പിന്റെ കാഠിന്യം,അന്നാണ് ആദ്യമായി മനസ്സിലാവുന്നത്.വയറു അമര്‍ത്തി പിടിച്ചു കമിഴ്ന്നു കിടന്നു..എന്ത് വന്നാലുംമാളുവിനേക്കാള്‍  മുന്‍പേ എനിക്ക് ഒരു നോമ്പ് പൂര്‍ത്തിയാക്കണം .അതിനു എങ്ങിനെയെന്കിലുംവൈകുന്നേരം, ആക്കിയെ ഒക്കൂ ..വിശപ്പും,ക്ഷീണവും,കാരണം,അറിയാതെ ഉറക്കത്തിലേക്ക് വീണു.പിന്നീട് എപ്പോഴോ..ഉമ്മ വന്നു വിളിച്ചപ്പോള്‍ നോമ്പ് തുറക്കുന്നതിനുള്ള വിഭവങ്ങള്‍ എല്ലാം തീന്‍ മേശയില്‍ ഒരുങ്ങിയിരുന്നു.പത്തിരി,തരിക്കഞ്ഞി ,ബത്തയ്ക്ക,ഇറച്ചിക്കറി,...കാച്ചില്‍-കൂട്ടാന്‍,....അങ്ങിനെ ഒത്തിരി ഐറ്റെമ്സുകള്‍.
ബാങ്ക് കൊടുത്തതുംനോമ്പ് തുറന്നു.ജീവിതത്തില്‍ എന്തൊക്കെയോ..നേടിയ ഒരു പ്രതീതി..നോമ്പ് തുറന്നതുംമാളു വിന്റെ അടുത്തു പോയി ഞാന്‍ ഒരു വീമ്പിളക്കി....കണ്ടോടീ ....ഞാന്‍ നിന്നെ പോലെ അര നോമ്പുകാരന്‍ അല്ല...ഒരു മുഴു നോമ്പ് കാരന്‍ ആയിരിക്കുന്നു....എന്തായാലും,ആ കാര്യത്തിലെങ്കിലും,അങ്ങിനെ ഞാന്‍ അവളുടെ മുന്‍പില്‍ ഒരു വിജയി ആയി തീര്‍ന്നു.

നോമ്പ്  തുറന്നു കഴിഞ്ഞു തറാവീഹു നമസ്കാരത്തിനു തുടക്കം മുതലേ  പോയി തുടങ്ങിയിരുന്നു.പക്ഷെ  ഇശാഹ് നമസ്കാരം കഴിഞ്ഞു പേരിനു രണ്ടു റകാത്തും , നമസ്കരിച്ചു പള്ളിയുടെ  കിഴക്കേ ചായ്പ്പില്‍ പോയിരുന്നു ഞങ്ങള്‍ കുട്ടികള്‍ ചെറിയ ശബ്ദത്തില്‍ നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും.ശബ്ദം,വല്ലാതെ കൂടുമ്പോള്‍ മോന്തീന്‍ -മൊല്ലാക്ക വന്നു ഞങ്ങളെ ശകാരിക്കും.പിന്നെ അവിടുന്ന് മെല്ലെ തടി-തപ്പുകയായി
ആ  കാലത്തെല്ലാം റമദാനിലെ രാത്രികളില്‍ നാട്ടിന്‍ പുറങ്ങളില്‍ എല്ലാം  വയള് -പ്രഭാഷണങ്ങള്‍ ഉണ്ടാവാരുണ്ടായിരുന്നു രാത്രികളില്‍ ഉറങ്ങാന്‍ കിടന്നാലും,കേള്‍ക്കാം,വിവിധ ദിക്കുകളില്‍ നിന്ന്  വ്യത്യസ്തങ്ങളായ പ്രഭാഷണങ്ങള്‍. ഇന്ന് ആ പ്രഭാഷണങ്ങളെല്ലാം  പകലുകളില്‍ ആയി മാറിയിരിക്കുന്നു.ഒരു റമദാനില്‍ ആണ് ഞാന്‍ ആദ്യമായി അബ്ദു-സമദു-സമദാനിയുടെ പ്രഭാഷണം,കേള്‍ക്കാന്‍ കോഴിക്കോട് കടപ്പുറത്ത് പോകുന്നത്. സമദാനിയുടെ പ്രഭാഷണങ്ങള്‍ പിന്നീട് ജീവിതത്തില്‍ ഒരു ,വീക്നെസ്" ആയി.എത്ര സുന്ദരമാണ് അദ്ദേഹത്തിന്‍റെ ശൈലി. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും,കോട്ടക്കല്‍ സര്‍-ഹിന്ദു -നഗറില്‍ പോയി അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ കേട്ടിരുന്നു.ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഷയില്‍ സംവദിക്കാന്‍ സമദാനിക്ക് കഴിയുന്നു.അദ്ദേഹത്തിനു സര്‍വ-ശക്തന്‍ അനുഗ്രഹങ്ങള്‍ ചൊരിയുമാറാവട്ടെ....ആ..മീന്‍ ...
കുട്ടി-കാലത്തെ നോമ്പിനെ കുറിച്ചു  ഇങ്ങിനെ എത്ര എത്ര ഓര്‍മ്മകള്‍....

പ്രവാസത്തില്‍ എത്തിയപ്പോള്‍ നോമ്പ് തീര്‍ത്തും,വ്യത്യസ്തമായ അനുഭവമായിരുന്നു.സൌദിയിലെ എന്റെ ആദ്യ നോമ്പ് ജിദ്ദയില്‍ ആയിരുന്നു.ആദ്യമായി ജോലിയില്‍ കയറിയ ശേഷം എനിക്ക് ശമ്പളം,കിട്ടുന്നത് ഒരു റമദാനിന്‍റെ തുടക്കത്തില്‍ ആയിരുന്നു.ജിദ്ധയിലെ ശാര-ഖുറൈശിലെയും,, ബവാദിയിലെയും, ഷാര-ശാരിയിലെയും, ശറഫിയ്യായിലെയും, ഷാര-ഫലസ്തീനിലെയും, ബനീ..മാലികിലെയും,, തുടങ്ങീ..ഒട്ടു മിക്ക പള്ളികളിലും,ഞങ്ങള്‍ നോമ്പ് തുറക്കാന്‍ പോയിരുന്നു.അവിടങ്ങളിലെ നോമ്പ് തുറകള്‍ക്കൊക്കെ നല്‍കാന്‍ കഴിഞ്ഞ അനുഭവങ്ങള്‍ പിന്നീട് ജീവിതത്തില്‍ ഇത് വരെ കിട്ടിയിട്ടും,ഇല്ല.

പിന്നീട് ദമ്മാമില്‍ എത്തിയപ്പോള്‍ നോമ്പ് തുറക്കാന്‍ പള്ളികളില്‍ പോകുന്ന പതിവ് തല്കാലത്തേക്ക് നിര്‍ത്തി.റൂമില്‍ തന്നെ നോമ്പ് തുറക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി തുടങ്ങി.റൂമില്‍ ഇതര മതസ്ഥരായ ബോണിയും,അനീഷും,ഷിബു മാമനും,എല്ലാവരും,നോമ്പ് എടുക്കാറുണ്ട്.പിന്നെ ഞങ്ങള്‍ മാത്രം പള്ളിയില്‍ പോയി തുറക്കുന്നത് എങ്ങിനെ..? വിഭവങ്ങള്‍ എല്ലാം ഞങ്ങള്‍ തന്നെ ഉണ്ടാക്കും,വിവിധ തരം  വിഭവങ്ങള്‍.അതില്‍ ബോണിയുടെ,കൊച്ചി ബിരിയാണി തൊട്ടു ഷംസുവിന്‍റെ മുട്ട-മറിച്ചത്-വരെയുണ്ടാകും.

നോമ്പുകള്‍ നമുക്ക് ഓര്‍മ്മകള്‍ മാത്രമല്ല.ഓര്‍മ്മിപ്പിക്കലും,,കൂടിയാണ്.നോമ്പ് അനുഷ്ടിച്ച്ചാല്‍ ശരീരത്തിന് മാത്രമല്ലല്ലോ..ഗുണം.ആത്മാവിനും,,കൂടിയാണ്.വ്രദം  ശരീരത്തിന് വിശപ്പും, ആത്മാവിനു ചൈതന്യവും,നല്‍കുന്നു.പക്ഷെ കാലത്തിന്റെ കടന്നു കയറ്റം,ഇന്ന് നോമ്ബിനെയും,, ബാധിച്ചിരിക്കുന്നു.പകലുകളിലെ പട്ടിണിക്ക് ശേഷം,രാത്രി ഭക്ഷണങ്ങള്‍ കൊണ്ട് നമ്മള്‍ ഇന്ന് നോമ്പിനെ ഒരു ഫാസ്റ്റ്-ഫുഡു-ഫെസ്റിവല്‍ ആക്കി, നോമ്പിന്റെ അര്‍ത്ഥത്തെ കേവലം,ശാരീരികം,മാത്രമാക്കി ചുരുക്കുകയാണ്.വിശപ്പിന്റെ മഹത്വം ഉള്‍-കൊള്ളാന്‍ ഇന്ന് നമുക്ക് കഴിയാതെ വരുന്നു.നമ്മുടെ ശീതീകരിക്കപ്പെട്ട ഇഫ്താര്‍-പാര്‍ട്ടികളിലെ മുറികളിലേക്കൊന്നും .ഇന്ന്  വിശപ്പിന്റെ കാഠിന്യം,അറിയുന്നവനു "പാസ്സ് 'കിട്ടുന്നും ഇല്ല. നമുടെ മുന്‍പില്‍ നിരത്തി വെച്ച വിഭവ-വൈവിധ്യങ്ങള്‍ അന്യമായ എത്രയോ..മനുഷ്യ ജന്മങ്ങള്‍ നമുക്കിടയിലുണ്ട് .കണ്ടു നില്‍കാന്‍ അല്ല..ഇടപെടാന്‍ ആണ് സര്‍വ-ശക്തന്‍ നമ്മോടു പറയുന്നത്. വറുതിയായാലും, രോഗാവസ്ഥയിലായാലും, വീടില്ലാത്തവരുടെ കാര്യത്തിലായാലും,നിരന്തര-ഇടപെടലുകള്‍  നടത്താന്‍ നമുക്ക് കഴിയണം.കാരുണ്യ-പൂര്‍ണമായ ഇടപെടലുകളാണ് യഥാര്‍ത്തത്തില്‍ ഭക്തിയുടെ മാര്‍ഗ്ഗം.ഇല്ലാത്തവന്റെ വേദനകള്‍ക്ക് മീതെ ഉള്ളവന്റെ ഇടപെടല്‍ കൂടിയാണ് നോമ്പ്.പക്ഷെ ആ ഇട-പെടലുകളെ പര്‍വ്വതീകരിച്ച് കാണിക്കാനാണ് ഇന്ന് നമുക്കിഷ്ട്ടം.
ആരാധനകള്‍ക്കു പോലും,ഇങ്ങിനെയൊരു ദുര്യോഗം,വന്ന,ആരാധനാ-കര്‍മ്മങ്ങള്‍, കേവലം,ഉത്സവങ്ങള്‍..മാത്രം,ആയി തീര്‍ന്ന,ഈ..വര്‍ത്തമാനകാല- സമ   കാലീനതയില്‍,ഈ നോമ്പ്‌ -കാലമെങ്കിലും,,നമുക്കിടയില്‍ ഒരു പ്രതിരോധം ആയി തീരട്ടെ... പ്രാര്‍ഥനാ മുഖ രിതമാകുന്ന പകലി-രവുകളില്‍ സര്‍വ ശക്തന് മുന്‍പില്‍ ജീവിതത്തെ സാഷ്ടാംഗം,സമര്‍പ്പിച്ചു ആത്മ-സായൂജ്യം തേടാന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട ഈ റമദാന്‍ എങ്കിലും, നമ്മളില്‍ വെള്ളി- വെളിച്ചം,വിതറട്ടെ ...ആ..മീന്‍ .....
ഏവര്‍ക്കും,ഹൃദയം നിറഞ്ഞ റമദാന്‍ മുബാറക്...............







Monday, July 2, 2012

വി...വാ....സ്പയിന്‍ .....




അങ്ങിനെയൂറോ--2012 അവസാനിച്ചതോടെ  മറ്റൊരു ഫുട്ബോള്‍  വസന്തത്തിനു കൂടി തിരശ്ശീല വീണു.ഒരു മാസകാലത്തോളം,,ഹൃദയത്തില്‍ ഫുട്ബാളിന്റെ അലയൊലികള്‍ ആയിരുന്നു.. ആരവങ്ങളില്ലാത്ത ഈ...പ്രവാസത്തിനിടയില്‍ വീണു കിട്ടിയ ഈ...ഉന്മാദ രാത്രികളെ വേണ്ടുവോളം,,ആസ്വദിച്ചു.. കളിക്കുന്നത്,,ഫുട്ബാളിനെക്കാളു പരി ,,ക്രിക്കറ്റ് ആണെങ്കിലും,,1990 ലെ ലോകകപ്പ് ഫൈനല്‍ തൊട്ടു ഒട്ടു മിക്ക പ്രധാന മത്സരങ്ങളും,,കണ്ടിട്ടും,,ആസ്വദിച്ചി ട്ടും ഉണ്ട് .




നാട്ടില്‍,,ഉണ്ടായിരുന്ന പഴയ ആരവങ്ങളും,,ആര്‍പ്പുവിളികളും,,ബഹളങ്ങളും,,എല്ലാം കഴിഞ്ഞ ഒരു മാസക്കാലം,,കൂടെയുണ്ടായിരുന്നു..റൂമില്‍ കളി തുടങ്ങുന്നതിനു മുന്നേ തന്നെ ഓരോരുത്തര്‍ക്കും,,ഓരോ ടീം നരുക്കിട്ടെടുത്തിരുന്നു..എനിക്ക് കിട്ടിയത് പോര്‍ച്ചുഗല്‍ ആയിരുന്നു..ഹൃദയം കൊണ്ട് ഞാന്‍ പണ്ടേ ഞാന്‍ ഒരു  ജര്‍മ്മന്‍ ആരാധകന്‍ ആയിരുന്നു.അത് 90 ലെ ഫൈനല്‍ തൊട്ടു തുടങ്ങിയതാണ്‌..എല്ലാവരും,,അന്ന് മറഡോണ യെയും,,,അര്‍ജന്റിന യെയും,, പിന്തുനച്ച്ചപ്പോള്‍,,ഞാന്‍ മാത്രം,,ഒരുവിമതന്‍ആയി,,മത്തെയുസിനെയും,,ക്ളിന്സ്മനെയും,,വോള റെയും,,ബ്രഹ്മയെയും,,പിന്തുണച്ചു .പിന്നീട് കാല-കാലങ്ങളില്‍ എനിക്ക് ജര്‍മ്മനിയെ പിന്തുനക്കേണ്ടി വന്നു..പക്ഷെ ഇത്തവണ എനിക്ക് ക്രിസ്ടിയാനോയെയും,,നാനിയെയും ,കന്ട്രവോയെയും,,പിന്തുനക്കേണ്ടി വന്നു.ഏതായാലും,,മോശമാക്കിയില്ല..എന്ത് മനോഹരമായ കളിയാണ് പോര്ച്ചുഗല്‍ കളിച്ചത്..പക്ഷെ കാല്‍പന്തു കളിയുടെ അനിശ്ചിതത്വം,,അവരെ സെമിയില്‍ പുറന്തള്ളി.

ഓര്‍മ്മയെ അടിസ്ഥാനപ്പെടുത്തി പറയുകയാനെങ്കില്‍,,കഴിഞ്ഞ യൂ റോ -കളുടെ അത്ര ,ഒന്നും,നന്നായില്ല ,ഇത്തവണ കളികള്‍..96 ലും,,2004 ലും,നെദു- വധിന്റെ ,ചെക്ക് റിപ്പബ്ലിക്കും,,2000 ത്തില്‍,,ഫിഗോയുടെ പോര്‍ച്ചുഗലും,,2008-ല്‍ഹസ്സന്‍--സാസിന്റെ  തുര്‍ക്കിയും,,ഒന്നും,,കളിച്ച കളി ഇത്തവണ ഒരു ടീമും,,കളിച്ചിട്ടില്ല.. ഹൃദയം,,കൊണ്ട് കുറച്ചെങ്കിലും,,കളിച്ചിരുന്നത് അര്ഷാ -വിനും,,സഗയൂവും,,റഷ്യയും,,ആയിരുന്നു..പക്ഷെ വിധിയുടെ കണക്ക് കൂട്ടല്‍ അവേരെയും,,പുറത്താക്കി..സാരമില്ല..ഞാന്‍ പറയും,,ഈ...യൂറോയില്‍ കാണികള്‍ക്കായി കളിച്ചത്,,ക്രിസ്ടിയാണോ റൊണാള്‍ഡോയും,,മെസ്സുത് ഒസ്സിലും,,ആണെന്ന്..ഒസ്സിലിന്റെ പന്തടക്കവും,,ചടുലതയും,,പഴയ റൂഡ്‌ ഗുള്ളിട്ടിനെ ഓര്‍മ്മിപ്പിക്കുന്നു.ഭാവിയിലേക്കുള്ള സൂപ്പര്‍ താരം,,ഒസ്സില്‍ ആയിരികുമെന്നു മനസ്സ് പറയുന്നു..റൊണാള്‍ഡോ ഒറ്റക്കാണ് പോര്‍ച്ചുഗലിനെ സെമി വരെ എത്തിച്ചത്..2010-ല്‍ അര്‍ജന്റിനക്കായി മെസ്സിക്ക് ചെയ്യാന്‍ കഴിയാത്തത് റൊണാള്‍ഡോ ക്കും,,,,കഴിയാതെ പോയത് നിര്‍ഭാഗ്യം കൊണ്ട് തന്നെയായിരുന്നു..

ഈ...യൂറോയില്‍ ഏറ്റവും,,നിരാശപ്പെടുത്തിയത് ഹോളണ്ടും,,ഇറ്റലിയും,,ആണ്..പ്രതിഭാകളോട് ഒരിക്കലും,,നീതി കാണിക്കാത്ത ഒരു ടീം ആണ് എന്നും,,ഹോളണ്ട്‌..രോബന്റെ "ഓണ്‍ --ഗയിം,,ആണ് അവര്‍ക്ക് വിനയായതെന്ന് ഞാന്‍ പറയും,.അല്ലങ്കില്‍..സ്നൈഡ ര്‍ക്കും,,വാന്‍--പെര്സിക്കും,,വേണ്ട പിന്തുണ കിട്ടാതെ പോയി..എന്തായാലും,,കുരുത്തം കേട്ട തന്ത്രത്തിലൂടെ വാണ്ടെര്‍ -വെരട്ട്  എന്നാ പ്രതിഭാതണനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കോച്ച് മേര്വിക്കിനു കഴിയാതെ പോയി..എന്തായാലും,നഷ്ട്ടം,,കളിപ്രേമികള്‍ക്ക് മാത്രം ആയി..
ഇറ്റലി ഫൈനലില്‍ എത്തിയത് തീര്‍ത്തും,,ഭാഗ്യത്തിന്റെ അകമ്പടിയില്‍ ആയിരുന്നു..ഇന്ഗ്ലാണ്ടിനു എതിരെയും,,ജര്‍മ്മനിക്കെതിരെയും,,അവരുടെ ജയത്തെ അല്ലാതെ എന്ത് പറയാന്‍ .അവര്‍ ആകെ കളിച്ചത് സെമിയില്‍ ജര്‍മ്മനിക്ക് എതിരെയുള്ള ആദ്യ പകുതിയില്‍ ബാലോ -റ്റെ ള്ളി--ഇട്ട രണ്ടു--ഗോള്‍ സമയത്ത് മാത്രം ആയിരുന്നു..അവസാനം,,ഫൈനലില്‍ കൊണ്ട് പോയി സ്പയിനിന്റെ ദയാ--വധത്തിനു കീഴടങ്ങുകയും,,ചെയ്തു..

സ്പയിന്‍  എത്ര യാന്ദ്രികമായാണ് കളിച്ചത്..ഫുട്ബാള്‍ എന്നാല്‍ മനോഹരമായ പാസ്സിംഗ് കളി ആണെന്ന് ഓര്‍മ്മിപ്പിക്കുവാന്‍ സ്പയിനിനു കഴിയുന്നു..ശാവിയും,,ഇനിയസ്ടയും,,ഉള്ളിടത്തോളം കാലം,,തല്‍കാലം,,അവര്‍ക്ക് എതിരാളികളെ പേടിക്കേണ്ട..എന്തായാലം,,യൂരോയിലെ ഏറ്റവും,,മികച്ച ടീം തന്നെ അവസാനം വിജയിച്ചു..സ്പയിനിന്റെ ഈ...അശ്വമേധ യാത്രക്ക് ആരായിരിക്കും,,വിരാമം ഇടുക..?നമുക്ക് കാത്തിരിക്കാം....2014-ലെ ബ്രസ്സീലിലെ കളി-മൈതാനങ്ങള്‍ ക്ക്  തീ...പിടിക്കും,,വരെ......


Wednesday, May 23, 2012

മോഹന്‍ ലാല്‍ ചെയ്ത കുറ്റം എന്താണ്..?

 കേരളീയ മനസ്സാക്ഷിയെ നടുക്കിയ ടി.പി.ചന്ദ്ര ശേഖരന്‍ വധത്തെ അപലപിച്ചു കൊണ്ട് മലയാളത്തിന്‍റെ മഹാ നടന്‍  മോഹന്‍ ലാലിന്‍റെ പ്രതികരണം അദ്ദേഹത്തിന്‍റെ ബ്ലോഗ്ഗിലൂടെ വായിക്കാന്‍ കഴിഞ്ഞു.  വായിച്ചപ്പോള്‍ ഒരു പാട് സങ്കടവും,അതിലുപരി ആശ്വാസവും,ആണ് തോന്നിയത്..മകന്‍ നഷ്ട്ടപ്പെട്ട മാതാവിന്‍റെ ഹൃദയ നൊമ്പരങ്ങളെ ഏറ്റുവാങ്ങാന്‍ ഹൃദയത്തില്‍ കാരുണ്യം ഉള്ളവര്‍ക്ക് മാത്രമല്ല..മനുഷ്യന്‍ ആയി പിറന്ന ആര്‍ക്കും,കഴിയേണ്ടതാണ്..വൈകിയാണ് എങ്കിലും,പ്രതികരിക്കാന്‍ മുന്നോട്ടു വന്ന  ലാലേട്ടന്  അഭിവാദ്യങ്ങള്‍ ... പ്രതികരണ  ശേഷിയ  തങ്ങളുടെ പ്രത്യയ  ശാസ്ത്ര  മുതലാളിമാര്‍ക്ക്  പണയം വെച്ച  സാംസ്കാരിക  (?) നായകന്മാര്‍ ലാലേട്ടനെ കണ്ടു പഠിക്കട്ടെ...
പിന്നെ...ലാലേട്ടന്‍ ഈ  വിഷയത്തില്‍ പ്രതികരിച്ചതിന്  നെറ്റിലൂടെ അദ്ദേഹത്തെ മുട്ടന്‍ തെറി വിളിക്കുന്ന സഖാക്കള്‍ എന്തിനാണ്  വിളറി പിടിക്കുന്നത്‌ എന്ന് മനസ്സിലാകുന്നില്ല.. ടി.പി.വധത്തില്‍ തങ്ങള്‍ക്കു ഒരു പങ്കും,ഇല്ല എന്നാണല്ലോ ഇക്കൂട്ടര്‍ പറയുന്നത്..പിന്നെ ആരെയും,കുറ്റപ്പെടുത്താതെ തന്റെ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ച  മോഹന്‍ ലാലിനെ തെറി വിളിക്കുന്നത്‌ സഖാക്കളുടെ കുറ്റ-ബോധം കൊണ്ടാവണം....തീര്‍ച്ച...

Sunday, April 22, 2012

ഓര്‍മ്മകളിലെ വേനലവധിക്കാലം...



ഇന്നലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ അനിയത്തിയായിരുന്നു ഫോണെടുത്തത്... അവളുടെ ശബ്ദത്തില്‍ പതിവില്‍  കവിഞ്ഞ  സന്തോഷം  .ആദ്യം എനിക്ക്  കാര്യം പിടി  കിട്ടിയില്ല... പിന്നീട് ഉമ്മച്ചിയാണ്  പറഞ്ഞത്   ...അവള്‍ക്കു  പത്താം  ക്ലാസ് പരീക്ഷ കഴിഞ്ഞ  സന്തോഷവും, ആശ്വാസവും,ആണ്  എന്ന്  .ശരിയാണ്...  മുൻപ്  വിളിച്ചപ്പോഴൊക്കെ   അവള്‍ വലിയ "ടെന്‍ഷനി"ല്‍ ആയിരുന്നു.. എന്ത്  ചോദിച്ചാലും , ഒന്നിനും  കൃത്യമായ മറുപടിയും,ഉത്തരവും,കിട്ടിയിരുന്നില്ല... .ഇന്ന്  നേരെ  തിരിച്ചായിരുന്നു... ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചു അവള്‍... പരീക്ഷാ കാലത്തിന്റെ പിരിമുറുക്കത്തില്‍ നിന്ന് അവധിക്കാലത്തിന്റെ സ്വതന്ത്രത്തിലെക്കെത്തിയ  ആശ്വാസം അവളുടെ ശബ്ദത്തില്‍ നന്നായുണ്ട്‌.
 അവളുടെ സംസാരം മനസ്സിനെ പഴയ  ഓര്‍മ്മകളിലേക്ക്  വീണ്ടും  ഒരിക്കൽ  കൂടി കൂട്ടി   കൊണ്ട് പോയി . ഓര്‍മ്മയിലെ മധുര മനോഹരമായ ആ  മധ്യ  വേനൽ അവധിക്കാലത്തേക്ക്. വിരഹത്തിന്റെ  മാർച്ച്   മാസത്തില്‍ നിന്നും, ഏപ്രില്‍ മാസത്തിന്റെ  ഉല്ലാസകാലം ,വീണ്ടും, ഓര്‍മകളില്‍, തങ്ങി നില്‍ക്കാന്‍ തുടങ്ങി. എത്ര സുന്ദരമായിരുന്നു  ആ..കാലം... രാവിലെ  നേരത്തെ എഴുനെല്ക്കണ്ട, സ്കൂളില്‍,പോകണ്ട, ഹോം-വര്‍ക്കിന്റെ പിരി-മുരുക്കം ഇല്ല.. ആഘോഷങ്ങളുടെയും,ഉത്സവങ്ങളുടെയും,കാലം. 
ജീവിതത്തില്‍ അനിവാര്യമായും, പഠിക്കേണ്ട പലകാര്യങ്ങളും,  പടിച്ചെടുത്തത്, ഈ  അവധി-ക്കാലങ്ങളില്‍  ആയിരുന്നു...  നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍, ബൈക്ക്  ഓടിക്കുന്നത്,  അങ്ങിനെ ജീവിതത്തിലെ പ്രായോഗിക    പരീക്ഷകള്‍ അധികവും, ഞാന്‍ പാസ്സായതും,  ഈ  ഉന്മാദത്തിന്റെ   അവധിക്കാലങ്ങളില്‍ ആണ്.

അമ്പല ക്കുളത്തില്‍ ഉമ്മയെ കാണാതെ  ,മുണ്ടിന്റെ മടിക്കുത്തില്‍,പരുക്കൻ മുണ്ട് ഒളിപ്പിച്ച് പോയ   പോലെ   ഒരു സാഹസം,ഞാന്‍ ചെയ്തത്  കൊണ്ടാണ്  ഇന്ന്  നീന്തൽ   എന്ന  അഗ്നി -പരീക്ഷ എനിക്ക് പാസ്സാകാൻ   കഴിഞ്ഞത്.. .അത്പോലെ ,കൊയ്സ്സന്‍ ഹാജിയുടെ വലിയ കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും, അപ്പപ്പോള്‍ വീണു കിട്ടിയിരുന്ന   അടക്കകള്‍ സ്വരൂപിച്ചു മുസ്ലിയാരങ്ങാടിയിലെ   മുഹമ്മദാലി  കാക്കാന്റെ അടുത്തു പോയി സൈക്കിള്‍ വാടയ്ക്ക് എടുത്തു,  അരിമ്പ്ര  റോട്ടിൽ  ഓടിപ്പി ച്ച് പഠിച്ചത്  കൊണ്ട് സൈക്കിള്‍ ചവിട്ടലും, ഞാന്‍ പഠിച്ചെടുത്തു..  ജീവിതത്തിലെ ഈ.. പ്രായോഗിക  പരീക്ഷകള്‍ ഞാന്‍ ജയിക്കാന്‍ ഉമ്മയുടെ അടുത്തു നിന്നും, ധാരാളം, വഴക്കും, കേട്ടിട്ടുണ്ട്... എത്ര വഴക്ക്  പറഞ്ഞാലും, ,ഞാന്‍ നീന്തല്‍ പഠിച്ചു എന്ന്  അറിഞ്ഞപ്പോഴും, ,സൈക്കിള്‍ ചവിട്ടി ഉമ്മയുടെ അടുത്തു എത്തിയപ്പോഴും, ഉമ്മയുടെ മുഖത്തു കണ്ട സന്തോഷം, ആ  വഴക്കിന്റെ   എല്ലാ പരിഭവങ്ങളെയും, തീര്‍ക്കുന്ന്തായിരുന്നു.
മേട മാസത്തിന്റെ  വരവ്   അറിയിച്ചു, വിഷുപക്ഷി, കുക്കൂ..കുക്കൂ.. പാടുന്നതും, കൊണ്ടോട്ടി നേര്‍ച്ചയുടെപെരുമ്പറ മുഴക്കി, വല്ല്യ  തോക്ക്   പൊട്ടുന്നതും, ഒക്കെ ആയ  ഈ വേനല്‍ അവധിക്കാലങ്ങളില്‍ ആണ്, പ്ലാവും, മാവും,കശുമാവും, ഒക്കെ നിറഞ്ഞു പൂത്ത് നിന്നിരുന്നത്.. ഉമ്മയുടെ വീട്ടില്‍  പോയാലുള്ള  അവധി കാലങ്ങളിൽ ,മാവിന്റെ ചുവട്ടില്‍ നിന്നും,മാറാന്‍ സമയം,ഇല്ലായിരുന്നു...താഴെ തൊടിയിലെ നാടന്‍ മാവിന്‍ ചുവട്ടില്‍ കുത്തിപ്പുര  കെട്ടി  കളിച്ചിരുന്നതിനാൽ   കൊണ്ട് മൂവാണ്ടൻ  മാവിൽ നിന്നും വീഴുന്ന  ഒരു മാമ്പഴവും",മിസ്സ്‌' ആവുമായിരുന്നില്ല.. കൂട്ടിനു കളിക്കൂട്ടുകാരായി, മാളു, ബാവ, കുഞ്ഞിപ്പ, പൂവി, ബേബി ,കുഞ്ഞ, ചെറി ,  തുടങ്ങീ എല്ലാവരും....  പകല്‍ മുഴുവന്‍ അതിനു ചുവട്ടില്‍ ആയി നേരം ഇരുട്ടുമ്പോള്‍ മാളു ഇതെന്താ..ഇപ്പോഴും,രാത്രിയാവുന്നത് എന്ന്   പരിഭവിക്കുന്നത്  ഇപ്പോഴും  ഓര്‍മ്മയിലുണ്ട്...

എത്ര എത്ര കളികള്‍ ആയിരുന്നു പണ്ടൊക്കെ കളിച്ചിരുന്നത്...ഒളിച്ചുകളി,പറയും,കുട്ടിയും, തൊട്ടീരു കളി,കാത്തോവര്‍,കള്ളനും,പോലീസും-കളി,..ഒരു പാട് കളികള്‍,ഓര്‍മ്മയില്‍ നിന്ന് തന്നെ മാഞ്ഞു പോയിരിക്കുന്നു..ഇന്ന്  നമ്മുടെ  പുതു തലമുറയ്ക്ക് അത്തരം  കളികൾ  ഒന്നും,അറിയില്ല..പ്രായോഗികമായി ജീവിതത്തില്‍ പഠിക്കേണ്ട പല കാര്യങ്ങളും,അവര്‍ക്ക് അന്യം ആയിരിക്കുന്നു...മാമ്പഴത്തെ കുറിച്ചോ..മാമ്പഴ കാലത്തെ കുറിച്ചോ..,കേട്ടറിവ് മാത്രമാണ്  അവർക്ക്  ഉള്ളത്..



 ഐ ടി പാര്‍ക്കുകളില്‍ കുടുങ്ങിപ്പോയ യവ്വനങ്ങളും ഫ്ലാറ്റുകളിലെ ഏകാന്തതയുടെ പെരുമ്പാതകളില്‍ ഒറ്റപ്പെടുന്ന ബാല്യകൌമാരങ്ങളും അറിഞ്ഞിരിക്കാനിടയില്ല,വെയില്‍ വറ്റിയ സായാഹ്നങ്ങളില്‍ കിളിപ്പാതി മാമ്പഴത്തിനു വേണ്ടിയുള്ള കലപിലയും നാട്ടുമാവിന്‍ ചോട്ടിലെ ചുനമണവും പ്രകൃതിയുടെ നിശ്വാസവും മനസ്സിന്റെ പിന്‍യാത്രയില്‍ ഇനിയൊരിക്കലും തിരികെയെത്താത്ത ആ മാമ്പഴക്കാലവും.....


നമ്മുടെ പുതു തലമുക്ക് അതെല്ലാം   തിരിച്ചു കൊടുക്കാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു . നഷ്ട  നൊമ്പരങ്ങളുടെ   ആ..കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കാനെങ്കിലും,നമുക്ക് കഴിയുന്നില്ലങ്കില്‍, നമ്മുടെ കുട്ടികള്‍,വെറും,ചോക്ലേറ്റു കുട്ടികള്‍ മാത്രം ആയി തീരും,തീര്‍ച്ച...

(ചിത്രങ്ങൾക്ക്  കടപ്പാട് :ഗൂഗിളിനോടും,....പിന്നെ സബീന-എം-സാലിയുടെ ഒരു ഫേസ് ബുക്ക്‌  പോസ്റ്റിനോടും....)

Friday, March 16, 2012

ഭൂമിയില്‍ നരകജീവിതം തീര്‍ക്കുന്നവര്‍.

റൂം മേറ്റ് ആയ സഫീര്‍ വഴിയാണ് റാമിയെ ആദ്യമായി പരിചയപ്പെടുന്നത്.സഫീര്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന  "കാരിഫൌര്‍""""ല്‍പുതിയ സെയില്‍സ് മാന്‍ ആയി എത്തിയതാണ് റാമി-അല്‍-ഹോസിമി-എന്ന സിറിയയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍. ....;.കണ്ടാല്‍ പഴയ ഹിന്ദി സിനിമാ നായകന്മാരെ ഓര്‍മ്മിപ്പിക്കുന്ന രൂപം.ഹൃദ്ദ്യമായ പുഞ്ചിരി.ആകര്‍ഷകമായ പെരുമാറ്റം.വശ്യമാര്‍ന്ന കണ്ണുകള്‍.പക്ഷെ ആ കണ്ണുകളില്‍ ഒരു വിഷാദ ഗാനത്തിന്റെ ഭാവം കാണാം.പരിജയപ്പെടല്‍ യാദ്രിശ്ചികമായിരുന്നങ്കിലും റാമിയും,അവന്റെ ഇപ്പോഴത്തെ അവസ്ഥയും,മനസ്സിനെ വല്ലാതെ അസ്വസ്ഥ പ്പെടുത്തി.
  പരിജയപ്പെടലിനിടയില്‍ ഇന്ത്യയെ കുറിച്ചും,ഇന്ത്യക്കാരെ കുറിച്ചും എല്ലാം അവന്‍ ഉത്സാഹ പൂര്‍വ്വം സംസാരിക്കുന്നുണ്ടായിരുന്നു.ഇന്ത്യയും ഹിന്ദി സിനിമകളും എല്ലാം നന്നായിട്ടറിയാം രാമിക്ക്....ഇന്ത്യന്‍ ചരിത്രത്തെയും,വര്‍ത്തമാനത്തെ കുറിച്ചും,എല്ലാം നല്ല അവഗാഹം ഉണ്ട് അവന്‌.അവന്റെ സ്വപ്ന രാജ്യം ആണത്രേ ഇന്ത്യ.ഗാന്ധിജിയുടെ മഹത്ത്വം,ഷാരൂഖ്-ഖാന്റെ അഭിനയം,താജ് മഹലിന്റെ സൌന്ദര്യം,ഇങ്ങിനെ വിവിധ വിഷയങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.തിരിച്ചു റാമി യോട് ഞാനും ചോദിച്ചു വിശേഷങ്ങള്‍. .;സിറിയയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്..വീട്ടുകാരെ കുറിച്ച്,,എല്ലാം...വീട്ടുകാരെ കുറിച്ചു ഞാന്‍ ചോദിച്ചപ്പോഴെക്കും റാമിയുടെ കണ്ണുകളില്‍ ആ വിഷാദ ഭാവം തിരിച്ചെത്തി.തീര്‍ത്തും,നിര്‍വികാരതയോടെ അവന്‍ അവന്റെ കഥ പറഞ്ഞു തുടങ്ങി.
സിറിയയിലെ തുര്‍ക്കി അതിര്‍ത്തിയില്‍ ഗോലാന്‍ കുന്നുകളുടെ താഴ്വരയില്‍,-അല്‍-ഹിംസ്-നഗരത്തിന്റെ ഉല്‍-നാടന്‍ പ്രവിശ്യയായ ഇഖ്ധാദ്-എന്ന ഗ്രാമത്തിലെ ഒരു സുന്നി കുടുംബത്തില്‍ ആയിരുന്നു റാമിയുടെ ജനനം.ഉപ്പ പണ്ട് മുതലേ ബിസിനസ്സുകാരന്‍.അത് കൊണ്ട് തന്നെ പഠിത്തത്തില്‍ മിടുക്കനായിട്ടും,ഉപ്പയുടെ വഴിയെ സഞ്ചരിക്കാന്‍ ആയിരുന്നു റാമിയുടെ നിയോഗം.ഉപരി പഠനത്തിനു വിദേശങ്ങളില്‍ പോയി പഠിക്കാന്‍ സിറിയയിലെ ഷിയാ--സുന്നി..ആഭ്യന്തര കലഹങ്ങള്‍ റാമിയെ അനുവദിച്ചില്ല.അതിനാല്‍ ഉപ്പയുടെ ചുവടു പിടിച്ചു അവനും,ഹിംസ്-നഗരത്തിലെ ബാബു-അമ്ര്-തെരുവില്‍ സ്വന്തമായി ഒരു മൊബൈല്‍ -ബിസിനെസ്സ് തുടങ്ങി.കുഴപ്പമില്ലാത്ത രൂപത്തില്‍ പെങ്ങളുടെ കല്യാണം നടത്താനും,അകന്ന ബന്ധത്തിലെ നൂറ എന്ന പെണ്‍കുട്ടിയുമായി തന്റെ വിവാഹ നിശ്ചയം നടത്താനും,റാമിക്കായി.റാമിയെ സംബന്ധിച്ചിടത്തോളം അത് സന്തോഷത്തിന്റെയും,സമാധാനത്തിന്റെയും, നാളുകള്‍ ആയിരുന്നുവേത്രേ...പക്ഷെ സമാധാനത്തിന്റെ ആകാശങ്ങള്‍ക്കു മേല്‍ ദു;ഖത്തിന്റെയും,സങ്കടത്തിന്റെയും,കാര്‍മേഘങ്ങള്‍ മൂട് പടം കെട്ടിയത് പെട്ടന്നായിരുന്നു.സിറിയയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ റാമിയുടെ സ്വപ്നങ്ങളെയും,തകത്ത് കളഞ്ഞു.
മുല്ലപ്പൂ..വിപ്ലവത്തിന്റെ ചുവടു പിടിച്ചു സിറിയയിലും,രാഷ്ട്രീയ സങ്കര്‍ഷങ്ങള്‍ ശക്തമായി.ഏകാധിപതിയായ ഭരണാധികാരി ഭാഷര്‍-അല്‍-അസദിനെതിരെ-ഭരണ വിരുദ്ധ വികാരം അലയടിച്ചുയര്‍ന്നു.റാമിയുടെ നഗരമായ സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള ഹിംസ്-നഗരത്തിലായിരുന്നു പ്രതിഷേധം ഏറ്റവും ശക്തമായി ഉയര്‍ന്നത്.പ്രതിഷേധങ്ങള്‍ ആക്രമണ ത്തിലേക്ക് വഴിമാറിയതോടെ ഹിംസ് നഗരം യുദ്ധക്കളമായി മാറി.ബാശറിനെ അനുകൂലിക്കുന്ന ബാശറിന്റെ കൂലി പട്ടാളം ഹിംസ് നഗരത്തെ ചുട്ടു ചാമ്പലാക്കി.റാമിക്കും എല്ലാം നഷ്ട്ടമായി.അവന്റെ വീട്,ബിസിനെസ്സ്,സമ്പാദ്യം,എല്ലാം...അതോടെ റാമിയുടെ കുടുംബം,അഭയാര്‍ത്തികളായി."ദാമാസ്കസ്സിലേക്ക്..പാലായനം ചെയ്തു.
ദാമാസ്കസ്സിലെ അഭയാര്‍ത്തി കാമ്പില്‍ നിന്നാണ് റാമി ഒരു പ്രവാസി-യായി സൌദിയില്‍ എത്തുന്നത്..റാമി ഫേസ്-ബൂക്കിലൂടെ കുറെ ചിത്രങ്ങളും കാണിച്ചു തന്നു.അവന്റെ നഷ്ട്ടങ്ങള്‍ എത്ര വലുതാണെന്ന് ആ ചിത്രങ്ങള്‍ കാണിച്ചു തരുന്നുണ്ട്.ഇന്നും ഹിമ്സിലെ പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല.പതിനൊന്നുമാസമായി തുടരുന്ന പ്രക്ഷോപത്തില്‍  പതിനായിരകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുകഴിഞ്ഞത്രേ..കുറെ സഹോദരങ്ങള്‍,കൂട്ടുകാര്‍,പഠിച്ച സ്കൂളുകള്‍,ജോലി സ്ഥലങ്ങള്‍,സ്ഥാപനങ്ങള്‍,ആരാദനാലയങ്ങള്‍,എലാം നഷ്ടപ്പെട്ടു കൊണ്ടേയിരിക്കുന്നു..,ആയിര കണക്കിന് സ്ത്രീകള്‍ വിധവകള്‍ ആയി കൊണ്ടിരിക്കുന്നു..,പതിനായിര കണക്കിന് കുട്ടികള്‍ അനാധരാവുന്നു..,ആക്രമണത്തില്‍ പരിക്കേറ്റ പിഞ്ചു കുട്ടികളുടെ ദയനീയത.,പട്ടാളക്കാരുടെ കടന്നാക്രമണത്തില്‍ സ്ത്രീകള്‍ക്ക് നഷ്ട്ടപ്പെടുന്ന മാനത്തിന്റെ,വില,എല്ലാം റാമിയുടെ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു...ഭൂമിക്കടിയില്‍ കുഴിച്ചിട്ട മൈനുകള്‍ പൊട്ടി തെറിച്ച്‌ ദിനം പ്രതി നൂറു കണക്കിന് കുട്ടികള്‍ ആണെത്രെ മരിച്ചു കൊണ്ടിരിക്കുന്നത്.മുന്‍പൊക്കെ   കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു റാമി ക്ക്..എന്നാല്‍  ഭരണ കൂടത്തിന്റെ ഉപരോധം കാരണം ഇന്ന് അതിനും കഴിയുന്നില്ലത്രെ..ആ നിസ്സഹായതയാണ് ഇന്ന് റാമിയെ വല്ലാതെ അസ്വസ്ത്തപ്പെടുത്തുന്നത്.വീടും,നാടും നഷ്ട്ടപ്പെട്ട അവന്റെ കുടുംബം ദമാസ്കസ്സിലെ ഏതോ അഭയാര്‍ത്തി ക്യാമ്പില്‍ നരക ജീവിതം തീര്‍ക്കുകയാണ്.അവരെ തേടി എല്ലാം ഉപേക്ഷിച്ചു തിരിച്ചു പോകാനും,ഇപ്പോള്‍ കഴിയുന്നില്ല..ആക്രമണങ്ങള്‍ ഒന്ന് നിലച്ചു കിട്ടിയാല്‍ തിരിച്ചു പോകണം എന്നാണ് റാമി പറയുന്നത്..അതിനായി അവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.


സിറിയയിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ അവസാനിക്കണമെങ്കില്‍,ഏകാധിപതിയായ ബാഷര്‍ ഭരണത്തില്‍ നിന്നും മാറണം എന്നാണു റാമി പറയുന്നത്.ഭൂരിപക്ഷം വരുന്ന സുന്നീ..ജനതയുടെ അസംത്രിപ്തിക്ക് മുകളിലാണ് ഭാഷരിന്റെ ഷിയാ..പ്രീണന ഭരണം.സുന്നികള്‍ കടുത്ത അനീതിയാനെത്രേ..സിറിയയില്‍ അനുഭവിച്ച്‌ തീര്‍ക്കുന്നത്.എന്തിലും,ഇതിലും,സുന്നികള്‍ കടുത്ത വിവേചനം  അനുഭവിച്ച്‌ പോരുന്നു..ജോലിയിലും,ഭരണകൂട ആനുകൂല്യങ്ങളിലും,വിദ്യാഭ്യാസ അവസരങ്ങളിലും,എല്ലാം..ആ അനീതിയാണ് ഭാഷരിനെതിരായ പോരാട്ടമായി മാറിയത്.ഈ പോരാട്ടത്തിനു അന്തിമ ഫലം കാണും എന്ന് തന്നെയാണ് അവന്റെ പ്രത്യാശ.പക്ഷെ സിറിയയില്‍ പാശ്ചാത്യ ശക്തികളുടെ ഇട പെടല്‍ മറ്റൊരു അധിനിവേശത്തിന്റെ പശ്ചിമേഷ്യന്‍ അദ്ധ്യായം തീര്‍ക്കുമോ എന്നും റാമി ഭയപ്പെടുന്നുണ്ട്.
തന്റെ കഥ പറഞ്ഞവസാനിപ്പിച്ച് റാമി ഇത് കൂടി പറഞ്ഞു.".നിങ്ങള്‍ ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാര്‍ ആണ്.ബാശരിനെയും,ഗദ്ധാഫിയെയും,ഹോസ്നിയെയും,സാലെയെയും,പോലുള്ള എകാധിപതികളെ സഹിക്കേണ്ടല്ലോ..സ്വന്തം രാജ്യത്ത് സമാധാന പൂര്‍ണമായ ഒരു ജീവിതം നിങ്ങള്ക്ക് കിട്ടുന്നുണ്ടല്ലോ...ഞങ്ങള്‍ക്കും,വരുമായിരിക്കും ഒരു നല്ല കാലം..,സ്വന്തം രാജ്യത്ത് അഭയാര്‍ഥികള്‍ ആവാതെ അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു സുന്ദര കാലം,,"
സത്യത്തില്‍ നമുക്ക് നമ്മുടെ നാട്ടില്‍ കിട്ടുന്ന സ്വാതന്ത്രത്തിന്റെ വില റാമിയെ പോലെ ഉള്ളവരിലൂടെയാണ്  നാം അറിയുന്നത്.ഇടയ്ക്കു ഒരു ഗാന്ധിയന്‍ വധവും,ബാബരി ദ്വംസനവും,ഗുജറാത്ത് കലാപവും മറക്കുന്നില്ലന്കിലും,ശക്തമായ ജനാതിപത്ത്യ സംവിധാനം നില നില്‍ക്കുന്ന ഇന്ത്യക്കാരന്‍ ആയതിലെ അഭിമാനം വാനോളം ഉയര്‍ന്ന അസുലഭ മുഹൂര്‍ത്തം ആയിരുന്നു അത്.ഒന്നാലോചിച്ചു നോക്കുക..റാമിയും നമ്മളും ഇവിടെ അനുഭവിച്ച്‌ തീര്‍ക്കുന്നത് നോവിന്റെ പ്രവാസം ആണ്.എന്നാല്‍ നമുക്ക് തിരിച്ചു നാട്ടില്‍ ചെല്ലുമ്പോള്‍ സമാധാന പൂര്‍ണ്ണമായി ജീവിക്കാന്‍ സുന്ദരമായ ഒരു നാടുണ്ട്.കുടുംബം ഉണ്ട്..നല്ല ചുറ്റുപാടുകള്‍ ഉണ്ട്...എന്നാല്‍ അവനെ പോലുള്ളവര്‍ക്കോ....?
റാമിയുടെ പ്രത്യാശകള്‍ പൂവണിയട്ടെ...,
സിറിയയില്‍ സമാധാനം തിരിച്ച് വരട്ടെ..,
അവനു അവന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ.........ആമീന്‍.


Sunday, January 29, 2012

വിരഹം




ഏകാന്തതയുടെ പാഴ്വക്കില്‍...
മിഴിയില്‍ നഷ്ട്ട ബോധത്തിന്റെ ഉറക്കച്ച്ചുവടുമായി..,
ഓര്‍മ്മകളുടെ ഡയറി കുറിപ്പുകള്‍ മറിച്ചുനോക്കിയപ്പോഴരിഞ്ഞു-
ഞാന്‍ വിരഹ വേദന..
ഇവിടെ...,
ഈ..പാഴ് മരുഭൂ..വെളിച്ചത്തിലും..,
എന്റെ നയനങ്ങളടയുന്നു...
സഖീ...
നിഴലായ് നീ..എന്നെ ബന്ധിച്ചിരുന്നുവോ...?
ഒരു സ്നേഹ തന്തുവായ്...
നിന്റെ ഹൃദയ താളവും,
കഠിന വ്യഥയും ,
ഞാനെന്റെ ഹൃദയത്തില്‍ വഹിക്കുന്നുവോ..?
ഇന്നീ...യാഗ ഭൂമിയില്‍..,
ഹോമിക്കുന്നു..ഞാനെന്‍
-ലോലമാം ഹൃദയത്തെ...
ഞാനോര്‍ക്കുന്നു..,
ഒടുവില്‍..യാത്ര പിരിയും നേരത്ത്..
എന്റെ കാല്‍പ്പാദങ്ങളില്‍..,
ഇറ്റുവീണ നിന്റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്...
വിരഹത്തിന്റെ കൊടും-ചൂടായിരുന്നെന്ന്....
എന്‍ ഹൃദയമാം കോണിലെ..,
അണയാത്ത ദീപമേ..
പിരിയില്ല നിന്നെ ഞാന്‍ 
മരിക്കുന്ന നാള്‍ വരേ...


Thursday, January 19, 2012

ഇ-മെയിലും,സമുദായവും,





കേരളത്തില്‍  ഒരു വിവാദം കൂടി കത്തി നില്‍ക്കുകയാണ്.വിവാദങ്ങള്‍ പുത്തരിയല്ലാത്ത യു-ഡി-എഫ് സര്‍ക്കാരും,യു-ഡി-എഫ്-ഭരണം നടത്തുമ്പോള്‍ എന്നും വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്ന "മാധ്യമവും,"കൂടി ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ വീണ്ടും കണ്ഫ്യുഷനില്‍ ആക്കുകയാണ്.എന്തായാലും,പ്രസത്തുത വിവാദത്തില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.ആ നാറ്റത്തിന്റെ കാരണം എന്താണെന്നു വിശദീകരിക്കാന്‍ കേരള സര്‍ക്കാരിനു ബാദ്ധ്യതയുണ്ട്-താനും പക്ഷെ എന്ത് കൊണ്ടോ വിഷയത്തിന്റെ ഗൌരവം അറിയാഞ്ഞിട്ടോ,അതുമല്ലെങ്കില്‍ ഇതിലും വലിയ വിഷയങ്ങള്‍ ഇതില്‍ ഉള്കൊല്ലുന്നത് കൊണ്ടോ എന്തോ പൊതു ജനങ്ങളെ ത്രിപ്ത്തിപ്പെടുത്തുന്ന ഒരു വിശദീകരണം നടത്താന്‍ മുഖ്യ മന്ത്രിക്കു കഴിഞ്ഞിട്ടും ഇല്ല.
ഇന്നലെ ഫേസ് ബുക്കില്‍ ഇതില്‍ ഉള്‍പ്പെട്ട ഒരാളുടെ കുറിപ്പ് വായിച്ചപ്പോള്‍ ഇതില്‍ കാര്യമായി എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് സംശയം  തോന്നുന്നിപ്പിക്കുന്നു.
ഇമെയില്‍ ചോര്‍ത്തപ്പെടുന്നവരുടെ പട്ടികയിലെ അവസാനത്തെ ആളായ അബ്ദുല്‍ സലാം (salam@infobhan.net) എന്ന ആളുടെ താഴെയുള്ള കുറിപ്പ് വായിക്കുക. ഈ വാര്‍ത്ത‍ വെറും പ്രചാരണം അല്ല എന്ന് ഈ കുറിപ്പ് വായിച്ചാല്‍ മനസ്സിലാവും. ഈ അബ്ദുല്‍ സലാം ഖത്തറില്‍ ഇന്‍ഫോ-ബാന്‍ എന്ന ഒരുIT സ്ഥാപനം നടത്തുന്നു. പ്രസത്തുത കുറിപ്പില്‍ സലാം എഴുതുന്നു...
"ഞാനടക്കമുള്ള മുസ്ലിം പൌരപ്രമുഖരുടെ ഇമെയില്‍ ഹാക്ക് ചെയ്തു എന്ന് പ്രമുഖപത്രമായ മാധ്യമത്തിലും ഇന്ത്യവിഷന് ടിവിയിലും വന്ന വാര്‍‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. കുടുംബത്തിലും
സമൂഹത്തിലും പ്രവര്‍ത്തന സുതാര്യത ആവുന്നത്ര കാഴ്ചവെച്ച എന്നെക്കുറിച്ച് ഈരൂപത്തില്‍ ‍പത്രത്തില്‍ വാര്‍ത്ത വന്നു എന്നതാണ് എന്റെ പ്രതികരണം അനിവാര്യമാക്കിയത്. ഭീകരതക്കെതിരായ ആഗോളയുദ്ധത്തില്‍ പങ്കെടുത്ത കേന്ദ്രഭരണകൂടത്തിന്റെ ഭാഗമായ സംസ്ഥാനത്തിലാണ് പത്രധ്വാരാ സംശയിക്കപ്പെട്ട പ്രവ്യത്തി എന്നതിനാല്‍ പൌരപ്രതികരണത്തിന്റെ ന്യായവും ഇതിനുണ്ട്.
ഈ സംഭവത്തിന്റെ ഏതാനും നാളുകള്‍ക്ക് മുമ്പ് എന്റെ നാട്ടില്‍ (കൊടുങ്ങല്ലൂര്‍, അഴീക്കോട്) എഴുപത് കഴിഞ്ഞ എന്റെ വ്യദ്ധമാതാപിതാക്കളെ കണ്ട് ഇന്റലിജന്‍സില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി പ്രദേശത്ത് തന്നെയുള്ള മുഹമ്മദ് എന്ന പോലീസുകാരന്‍ മൊഴിയെടുത്തിരുന്നു. ഖത്തറിലെ എന്റെ ബിസിനസ്സില്‍ നിന്ന് അവധി കണ്ടെത്തി നാട്ടിലെത്തി മാതാപിതാക്കളുടെ ചികിത്സാര്‍ഥം ഒരു മാസം ഞാന് അവരോടൊപ്പമുണ്ടായിരുന്നു. ഖത്തറില്‍ തിരിച്ചെത്തിയതിന്റെ പിറ്റേന്നാണ് എന്റെ തറവാട്ടില്‍ ഒറ്റക്ക് താമസിക്കുന്ന പ്രായമായ മാതാപിതാക്കളില്‍ നിന്ന് അവര്‍ മൊഴിയെടുത്തത്.

മാതാപിതാക്കളില്‍ നിന്ന് അവർക്കറിയേണ്ടിയിരുന്നത്, എന്നെ സംബന്ധിച്ചുള്ള പൊതുവായ കാര്യങ്ങളും അല്ലാത്തവയും ഉണ്ടായിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള എന്റെ സ്ഥിരമായ വരവിന്റെ കാരണങ്ങള്‍ മുതല്‍ എന്റെ മക്കള്‍ ആരൊക്കെ, അവര്‍ എവിടെയൊക്ക എന്തിനൊക്ക പഠിക്കുന്നുവെന്ന് വരെയുള്ള “സ്പെസിഫിക്ക്” കളിലേക്ക് കടന്നു വിവരങ്ങള്‍ ശേഖരിച്ചു.

2009 മെയ് മുതല്‍ ഞാന്‍ ഏകദേശം രണ്ട് മാസത്തിലൊരിക്കല്‍ രോഗിയായ എന്റെ മാതാപിതാക്കളെയും എന്റെ ഭാര്യ-സന്തതികളേയും സന്ദര്‍ശിക്കല്‍ പതിവാക്കിയിരുന്നു. വിവരങ്ങളുടെ നിജസ്ഥിതി ഉറപ്പ് വരുത്താന്‍ മഹല്ല് പള്ളിഭാരവാഹികള്‍, സുഹ്യത്തുക്കള്‍, സഹ-സാമൂഹിക പ്രവർത്തകര്‍ എന്നിവരോടും സ്പെഷ്യല്‍ ബ്രാഞ്ചുപോലീസുകാരന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒന്ന് സൂക്ഷിച്ചിരിക്കാന്‍ അവര്‍ എന്നോടുപദേശിക്കുകയും ചെയ്തു.

തുടർന്ന് ഞാന്‍ ഗൂഗിള്‍ മെയിലില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു ഐ.പി. അഡ്ഡ്രസ്സില്‍ നിന്ന് (117.203.117.95 ) എന്റെ ഇമെയില്‍ ഡിസംബര്‍ 27ന് ആരോ ഹാക്ക് ചെയ്തതായി ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ വന്നു.

ഐ.പി. അഡ്ഡ്രസ്സിന്റെ ലൊക്കേഷന്‍ തേടിയ എന്നെ ഗൂഗിള്‍ കോയമ്പത്തൂരിലേക്ക് പോയിന്റ് ചെയ്തു. ഗൂഗിള്‍ ആവശ്യപ്പെട്ട പ്രകാരം ഞാനുടന്‍ പാസ് വേര്‍ഡ്‌ മാറ്റുകയും ചെയ്തു. പിന്നീട് വന്ന വാര്‍ത്തകള്‍ പ്രകാരം എന്റെ ഔദ്യോഗിക ഇമെയിലും യാഹൂ ഇമെയിലും കൂടി പരിശോധിച്ചതായി മനസ്സിലാവുന്നു.".

സലാമിന്റെ കുറിപ്പ് വായിക്കുമ്പോള്‍ ന്യായമായും ഒരുപാട് സംശയങ്ങള്‍ മനസ്സിലൂടെ കടന്നു പോകുന്നു...
ആര്‍ക്കാണ് ഇവിടെ വീഴ്ച്ച പറ്റിയത്...?ഇത് കേവലം ഒരു അന്വേഷണ നടപടി മാത്രമാണോ..?കേരള പോലീസിലും വര്‍ഗീയ ചേരി തിരിവുകള്‍ സൃഷ്ട്ടിച്ചെടുക്കുന്നവര്‍ ഉണ്ടോ..?അതോ ഈ വാര്‍ത്ത കേവലം ഒരു അന്വേഷണ നടപടിയെ" മാധ്യമം " അവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ചതാണോ...? പൊതു ജനത്തെ ത്രിപ്ത്തി പ്പെടുത്തുന്ന ഒരു വിശദീകരണം സര്‍ക്കാരില്‍ നിന്നും ഉണ്ടാവാത്തെത് എന്ത് കൊണ്ടാണ്..?.
എന്തൊക്കെയായാലും ആത്യന്തിക  സത്യം എന്താണെന്ന് നമുക്ക് കാത്തിരുന്നു കാണാം.

പിന്‍‌മൊഴി.
വിവാദം ഉയര്‍ത്തി വിട്ടത് മാദ്ധ്യമം ആയതു കൊണ്ട് അതില്‍ കഴമ്പില്ലെന്ന് ഒരു കൂട്ടര്‍.അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.മാധ്യമത്തിനു വ്യക്ത്തമായ ഒരു രാഷ്ട്രീയം ഉണ്ടെന്നു അവര്‍ പലപ്പോഴും പ്രകടമാക്കിയതാണ്.ഭരണത്തില്‍ ഇരിക്കുമ്പോള്‍ ലീഗിനെയും,യു-ഡി-എഫിനെയും,മാദ്ധ്യമം എന്നും വെള്ളം കുടിപ്പിക്കുന്നത് നമ്മള്‍ കാണുന്നതാണ്.പക്ഷെ എന്തായാലും,"മാധ്യമം"ഇവിടെ ടാര്‍ഗെട്ട്‌" ചെയ്യുന്നത് അവരുടെ അജണ്ടയിലുള്ള രാഷ്ട്രീയ താല്‍പര്യങ്ങളെ തന്നെയാണെന്ന്‌ കുറച്ചു പേരുടെ പേര് വിട്ടതില്‍ നിന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു...അല്ലെങ്കില്‍ 258 പേരുകള്‍ക്കൊപ്പം ബാക്കി കൂടി അവര്‍ ആദ്യമേ ചെര്‍ക്കേണ്ടിയിരുന്നു.അതിനു   അവര്‍ക്ക് കഴിയാതെ പോയതിലൂടെ ഈ വാര്‍ത്തയുടെ ഉദ്ദേശ- ശുദ്ധിയെ അബ്ദുറഹ്മാന്‍ സാഹിബ് എത്ത്ര വിഷധീകരിച്ച്ചാലും,പിന്നീട് എത്ത്ര കൂട്ടി ചേര്‍ത്താലും,ഉള്‍കൊള്ളാന്‍ നിഷ്പക്ഷര്‍ക്ക് കഴിയാതെ പോകുന്നുണ്ടാങ്കില്‍ അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.................


കൂടാതെ...:
വി .എസ് അച്യുതാനതന്‍ ഇതിനെയും രാഷ്ട്രീയ ആയുധമാക്കുന്നു...വല്ലബനു പുല്ലും ആയുധം....ഇതില്‍ മുസ്ലിം ലീഗുകാര്‍ ഉള്പ്പെട്ടിട്ടില്ലായിരുന്നു എങ്കില്‍ ആ കുറ്റവും പി.കെ. കുഞ്ഞാലികുട്ടിയുടെ ചുമലില്‍ വരുമായിരുന്നു. ദൈവം കാത്തു...)
Related Posts Plugin for WordPress, Blogger...