Thursday, October 25, 2012

ഓര്‍മ്മകളിലെ പെരുന്നാളിരവുകള്‍..

ത്യാഗത്തിന്റെയും,ആത്മ സമര്‍പ്പണത്തിന്റെയും,ഓര്‍മ്മകളിലേക്ക് ഒരു പെരുന്നാള്‍ കൂടി എത്തുകയായി.പ്രവാസത്തിലെ ഓരോ പെരുന്നാളും,നാട്ടിലേക്കുള്ള ഓര്‍മ്മകളുടെ മടക്കം കൂടിയാണ്.മണല്‍ കാട്ടിലെ ഈ..യാന്ത്രിക ജീവിതത്തിനിടയില്‍, നാടോ, വീടോ, വീട്ടുകാരോ, നാട്ടുകാരോ,മൈലാഞ്ചിയോ ഒന്നും ഇല്ലാതെ കടന്നു വരുന്ന പെരുന്നാളുകള്‍ക്ക് ആഘോഷത്തിന്റെ വര്‍ണ്ണ-പൊലിമയോ,ആരവങ്ങളുടെ ഉത്സവ ചാര്‍ത്തുകളോ ഒന്നും തന്നെ ഉണ്ടാവാറില്ല. പ്രവാസത്തിന്റെ ഈ..ഊഷരതയില്‍ കടലിനക്കരെ ജന്മ നാട്ടിലെ പെരുന്നാളിരവുകള്‍ ഓര്‍മ്മകളിലെ മരുപ്പച്ഛകളായി മാടി വിളിച്ചു കൊണ്ടേയിരിക്കുന്നു.

പണ്ട് തറവാട്ടു വീട്ടിലെ പെരുന്നാള്‍ ദിനങ്ങള്‍ അറ്റ് പോയി കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ചങ്ങല കൊളുത്തുകള്‍ വിളക്കി ചേര്‍ക്കുന്നശുഭ-ദിനങ്ങളായിരുന്നു. കാലത്തിന്റെ ശര വേഗത്തിനിടയില്‍ കൈവഴികളായി പിരിഞ്ഞ കൂട്ട് കുടുംബങ്ങളുടെ ഒത്തു ചേരലിന്റെയും,പങ്കു വെക്കലിന്റെയും നാളുകള്‍ ആയിരുന്നു ആ ദിനങ്ങള്‍.എല്ലാ നദികളും,സമുദ്രത്തിലേക്കെന്ന പോലെ തറവാട്ടു മുറ്റത്തെത്തി നില്‍കുംപോഴുള്ള സായൂജ്യം.പൈതൃകങ്ങള്‍ അനന്തരമെടുക്കപ്പെടുന്ന നിമിഷങ്ങള്‍. ഒരു വട വൃക്ഷത്തിന്റെ തായ് വേര് കണക്കെ തറവാട് എല്ലായ്പോഴും,ഒരു പ്രതീകമാണല്ലോ. തറവാടിന്റെ അതിര്‍ത്തിയിലെ മൈലാഞ്ചി മര ചില്ലകളെ തഴുകിയെത്തുന്ന കാറ്റുകള്‍ക്ക്‌ അത് കൊണ്ട് തന്നെ എല്ലായ്പോഴും,പെരുന്നാള്‍ സുഗന്ധമുണ്ടായിരിക്കും. അത്തറ് മണക്കുന്ന പുത്തന്‍ ഉടുപ്പുകളില്‍ ഒരു ജന്മ്മത്തിന്റെ സന്തോഷം മുഴുവന്‍ പൊതിഞ്ഞു വെച്ചിരുന്ന ബാല്യ കാലം. കാലത്തിന്റെ കൈവഴികളില്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ബാല്യ കാല സ്മരണകള്‍ ആജീവനാന്ത സമ്പാദ്യം പോലെ മരുഭൂ.. മണ്ണില്‍ വിതറി ഓര്‍മ്മപൂക്കള്‍ വിരിയിച്ച് കൊണ്ടേയിരിക്കുന്നു. ഒരുവട്ടം കൂടി ഓര്‍മ്മകള്‍ വിളയുന്ന തണല്‍ മുറ്റത്തെത്തിയ മനസ്സിനെ തിരികെ വിളിക്കാന്‍ ഈ മറു നാട്ടിലെ പെരുന്നാള്‍ സ്വപ്നങ്ങള്‍ക്ക് ഒരിക്കലും കഴിയാറില്ല.

ദിവസങ്ങള്‍ക്കു മുന്‍പേ തുടങ്ങുമായിരുന്നു തറവാട്ടു വീട്ടില്‍  പെരുന്നാളിനുള്ള ഒരുക്കങ്ങള്‍.നോമ്പ് വരുന്നതിനും മുന്‍പ് നനച്ചു കുളി ദിവസങ്ങളാണ് നോമ്പും,പെരുന്നാളും ആയി എന്ന സൂചന ആദ്യമായി തരുന്നത്.അതോടെ ഉമ്മയും,വല്ലിമ്മയും.മൂത്തമ്മമാരും ഒക്കെ തിരക്കുകളില്‍ ആയിരിക്കും.വീട്ടില്‍ വെള്ളം കാണാത്ത സകല ഉരുപ്പടികളും,ആ ദിവസങ്ങളില്‍ വെള്ളം കണ്ടിരിക്കും.നോമ്പിന്റെ ആ പവിത്രതയും,കടന്നു ബലി പെരുന്നാള്‍ എത്തുന്നത് വരെ ആ തിരക്കുകള്‍ നീളുമായിരുന്നു.

വീടിന്‍റെ  അതിര്‍ത്തിയില്‍ വളര്‍ന്നു പന്തലിച്ചിരുന്ന മൈലാഞ്ചി മരത്തിനു പെരുന്നാള്‍ ഓര്‍മ്മകളുമായുള്ള ആത്മ-ബന്ധം വളരെ വലുതായിരുന്നു. ആ മൈലാഞ്ചി മരത്തിലെ ഇലകള്‍ എടുത്തരച്ചായിരുന്നു ഉമ്മ പെരുന്നാള്‍ ദിനങ്ങളില്‍ കയ്യില്‍ മൈലാഞ്ചിയിട്ടു  തന്നിരുന്നത്.  കൈകളില്‍ നല്ല ചക്ക വെളഞ്ഞി ഉപയോഗിച്ചു മനോഹരമായ ചിത്രങ്ങള്‍ വരച്ചു തരാന്‍ അന്ന് ഉമ്മയ്ക്ക് കഴിഞ്ഞിരുന്നു.ചക്ക കാലങ്ങളില്‍ വടിയില്‍ വിളഞ്ഞി ചുറ്റി ഉമ്മ ഇറയത്തു തിരുകി വെയ്ക്കാരുണ്ടായിരുന്നതും, പെരുന്നാള്‍ ദിനങ്ങളിലേക്കുള്ള കരുതി വെപ്പായിട്ടായിരുന്നല്ലോ..   അടുത്ത വീടുകളില്‍ നിന്നെല്ലാം പെരുന്നാള്‍ ആവുന്നതോടെ മൈലാഞ്ചിക്കായി കുട്ടികള്‍ ആ മരത്തെ തേടിയെത്തിയിരുന്നു. ഇന്ന് ആ മൈലാഞ്ചി മരം അവിടെയില്ല. കഴിഞ്ഞ തവണത്തെ തുലാം മാസത്തിലെ കാറ്റത്തു അത് മറിഞ്ഞു വീണെന്ന് ഉമ്മ വിളിച്ചപ്പോള്‍ പറഞ്ഞു. ഉമ്മയ്ക്ക് ആ മരവുമായി വല്ലാത്തൊരു ആത്മ ബന്ധം ഉണ്ടായിരുന്നു.ഉമ്മയെ തറവാട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വന്നശേഷം ഉമ്മ,ഉമ്മയുടെ വീടായ കിഴിശ്ശെരിയില്‍ നിന്നും കൊണ്ടുവന്നു നട്ട് വളര്‍ത്തിയതായിരുന്നെത്രേ അതിനെ. അതിനാല്‍ തന്നെ അത് പറയുമ്പോള്‍ ഉള്ള ഉമ്മയുടെ ശബ്ദത്തിലെ ഭാവമാറ്റം  മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തിയിരുന്നു. അല്ലേലും,ചക്ക വെളഞ്ഞിയില്‍ നിന്നും ട്യൂബു യുഗത്തിലെക്കുള്ള മാറ്റത്തില്‍ ഇന്ന് മൈലാഞ്ചി മരങ്ങളുടെ ഓര്‍മ്മകള്‍ പോലും,നമ്മളില്‍ നിന്നും മാഞ്ഞു പോവുകയാണല്ലോ..

പാണ്ടികശാല ജുമുഅത്ത് പള്ളിയില്‍ നിന്നും മോന്തീന്‍ മൊല്ലാക്കയുടെ തക്ബീര്‍ ദ്വനികള്‍  മിനാരത്തിലൂടെ ഒഴുകിയെത്തുന്നതോടെയായിരുന്നു ഞങ്ങള്‍ മുസ്ലിയാരങ്ങാടിക്കാരുടെ പെരുന്നാള്‍ തിരക്കുകള്‍ അതിന്റെ പാരമ്യതയില്‍ എത്തിയിരുന്നത്.അതോടെ പെരുന്നാള്‍ രാവിനു തിരക്കേറും.പിന്നെ ഇറച്ചി വാങ്ങാനായി അങ്ങാടിയിലേക്ക് ഓട്ടമായിരിക്കും.പെരുന്നാള്‍ രാവുകളില്‍ അന്ന് ഇറച്ചി കടകളിലെ കാത്തു നില്പ് ഇന്നത്തെ ഫ്രീസര്‍ ഇറച്ചിയുടെ ഈ കാലത്തിനു എങ്ങിനെ മനസ്സിലാകാനാണ്.ഇറച്ചി കടയില്‍ എത്താന്‍ അല്പം വൈകിയാല്‍ ഇറച്ചി കിട്ടാത്ത അവസ്ഥ.അതൊന്നും ഇന്ന് ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല. ഇറച്ചി വാങ്ങി കഴിഞ്ഞാല്‍ പിന്നെ അനുരൂപ് ടൈലേഴ്സില്‍ പാന്റും,ഷര്‍ട്ടും അടിച്ചത് കിട്ടാനുള്ള കാത്തിരിപ്പാണ്.രാത്രി വൈകിയും,അടിച്ചു തീരാത്ത ഉടുപ്പുകള്‍ക്ക് മുന്പിലിരുന്നു ഉറക്കം തൂങ്ങുന്ന ടൈലര്‍  താമിയും, അനുരൂപ് ടൈലെഴ്സിലെ തിരക്കും എല്ലാം പോയ കാല ഗ്രാമ പെരുന്നാള്‍ കാലത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ ആണ്.അന്നത്തെ ആ പുത്തന്‍ ഉടുപ്പുകളുടെ ആഹ്ലാദവും,മോഡിയും,ഒന്നും തിരിച്ചെടുക്കാന്‍ വസ്ത്ര സമ്ര് ദ്ധി യുടെ  ഈ കാലത്തിനും,കഴിയുന്നില്ല.

പെരുന്നാള്‍ രാവിലെ മൈലാഞ്ചി വട്ടവും, പടക്കം പൊട്ടിച്ചിരുന്ന ഓര്‍മ്മകളും ഒന്നും. ഇന്നും മനസ്സില്‍ നിന്നും മായില്ല.വര്‍ഷാ വര്‍ഷങ്ങളില്‍ സമ്പാദ്യമായി സൂക്ഷിച്ചിരുന്ന ചില്ലറ തുട്ടുകളുടെ മണ്‍ കുഞ്ചി ആകെ പൊട്ടിച്ചിരുന്നത് കൊണ്ടോട്ടി നേര്ച്ചയ്ക്കും,പെരുന്നാള്‍ രാവുകളില്‍ പടക്കം വാങ്ങിക്കാനും വേണ്ടി ആയിരുന്നു.സ്റ്റോര്‍ മുറിയിലെ വാതില്‍ പടിക്കല്‍ കുഴിച്ചിട്ടിരുന്ന കുഞ്ചി ഉമ്മയായിരുന്നു കളച്ചെടുത്ത്  തന്നിരുന്നത്.എന്നാലും ചിലപ്പോള്‍ പടക്കം വാങ്ങാന്‍ അന്ന് ആ ചില്ലറ തോട്ടുകള്‍ മതിയാവുമായിരുന്നില്ല പടക്കകാരന്‍ ശാസ്ത്രി വീരാന്‍ കുട്ടിക്കയ്ക്ക്.പിന്നെ ശരണം വല്ലിമ്മയുടെ കോന്തല്‍ ആയിരുന്നു.അന്നത്തെ പെരുന്നാള്‍ രാവുകളിലെ ആ പൊട്ടാ പടക്കങ്ങളുടെ ഓര്‍മ്മകള്‍ തരുന്ന അനുഭൂതിയും,ഈ കാലത്തിനു മനസ്സിലാവില്ല. മൈലാഞ്ചി യിടലും  പടക്കം പൊട്ടിക്കലും ആയി ഉറക്കം ഉണ്ടാവാറില്ലപെരുന്നാള്‍  രാവുകള്‍ക്ക്. നേരം പുലരാനായി ഉറങ്ങാതെയുള്ള കാത്തിരിപ്പ്.നേരം പുലര്‍ന്നാല്‍ മൈലാഞ്ചിയും,പുതു വസ്ത്രവും,കൂട്ടുകാരെ കാണിക്കണം  എന്ന ചിന്തയോടെയായിരിക്കും ഉറങ്ങാന്‍ കിടക്കുക.

പെരുന്നാള്‍ ദിനത്തില്‍ രാവിലെ വീട്ടിലെ കിണറ്റിലെ വെള്ളം മക്കത്തെ വെള്ളം ആയി മാറും.ഉപ്പ പണ്ട് ഹജ്ജു വിസയില്‍ മക്കത്തു പോയപ്പോള്‍ കൊണ്ട് വന്നിരുന്ന സംസം വെള്ളം എടുത്തു ഉമ്മ കിണറ്റില്‍ ഒഴിക്കും.അതോടെ കിണറ്റിലെ വെള്ളം പരിശുദ്ധിയാര്‍ജിക്കുന്നു.അടുത്ത വീട്ടുകാരും പെരുന്നാള്‍ ദിനങ്ങളില്‍ വീട്ടിലെ വെള്ളമായിരുന്നു കൊണ്ട് പോയിരുന്നത്.സംസം വെള്ളത്തിന്റെ പരിശുദ്ധിയും,പവിത്രതയും,ആദ്യമായി ഉമ്മ പറഞ്ഞു തന്നതും ഒരു പെരുന്നാള്‍ ദിനത്തില്‍ ആയിരുന്നല്ലോ. പെരുന്നാള്‍ ദിന പ്രഭാതത്തില്‍ കിണറ്റിന്‍ കരയില്‍ പോയി ആദ്യം എടുക്കുന്ന വെള്ളം ഉപയോഗിചായിരുന്നു അന്നൊക്കെ പെരുന്നാള്‍ കുളി കുളിച്ചിരുന്നത്. തേങ്ങാ പിണ്ണാക്കിന്റെ  പീര വല്ലിമ്മ മേലാകെ തേച്ചു പിടിപ്പിച്ചു കഴിഞ്ഞാല്‍  പിന്നെ ഉമ്മ കുളിപ്പിച്ച് തരും.അന്ന് ഉമ്മ തേച്ചു തന്നിരുന്ന ചന്ദ്രിക സോപ്പിന്റെ സുഗന്ധം  കിണറ്റിന്‍ കരകളും,കടന്നു ഇപ്പോഴും,മനസ്സില്‍ തങ്ങി നില്കുന്നു. പെരുന്നാള്‍ കുളി കഴിഞ്ഞാല്‍  പിന്നെ മൂത്താപ്പ ജന്നതുല്‍ ഫിര്‍ദൌസിന്റെ ഡപ്പി തുറക്കും. കുപ്പി തല തിരിച്ചു പിടിച്ചു അത്തറ്  പുരണ്ട വിരല്‍  പിന്നെ മേലാകെ പുരട്ടി തരും. മേല് പുരട്ടി കഴിഞ്ഞാല്‍ പിന്നെ ചെറിയ പഞ്ഞിയിലാക്കി ഇരു ചെവിട്ടിലും,തിരുകി തരും.പെരുന്നാള്‍ ദിനം വൈകുന്നേരം വരെ ആ  സുഗന്ധം കൂടെയുണ്ടാകുമായിരുന്നു.

പെരുന്നാള്‍ പള്ളി കഴിഞ്ഞാല്‍ പിന്നെ ഉമ്മയുടെ കൈ-പുണ്യത്തിന്റെ രുചി കൂട്ടോടു കൂടിയുള്ള അരി-പായസത്തിന്റെ  മാധുര്യം.അതും,കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ എല്ലാവരും,കൂടി വട്ടയില വിരിച്ചുള്ള സദ്ദ്യ വട്ടത്തിന്റെ വിഭവ സമിര്‍ദ്ധിയിലേക്ക്.ഒരേ വാഴയിലയില്‍ ഒന്നിച്ചു വിളമ്പിയിരുന്ന ആ തേങ്ങാ ചോറിന്റെയും ,ഇറച്ചി കറി യുടെയും, രുചിയും,നറുമണവും ഒന്നും പിന്നീട് ഒരിക്കലും, ഒരിടത്തും,അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്നും നെയ്ചോരുകളും,ബിരിയാണിയും,ഉള്ള ഇക്കാലത്ത് അന്നത്തെ പഴയ ഓര്‍മ്മകളും, മറവിയുടെ ഗദ കാലത്തിലേക്ക് മായുകയാണ്.
ഓര്‍മ്മകളെല്ലാം മാഞ്ഞു പോകുന്ന ഇക്കാലത്ത് ,പോയ്‌ പോയ സുവര്‍ണ്ണ കാലത്തിന്റെ മധുര സ്മരണകള്‍ എങ്കിലും,നമുക്ക് തിരിച്ചു പിടിക്കേന്ടിയിരിക്കുന്നു .

എല്ലാവര്‍ക്കും,ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.





Saturday, August 25, 2012

ഓണം:നഷ്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പ്.

ഗ്രിഹാതുരത്വത്തിന്റെ തിരു മുറ്റത്ത്, നഷ്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പുമായി, നന്മയുടെ പൂകാലവുമായി   ഒരു ഓണം കൂടി കടന്നു വന്നിരിക്കുന്നു.ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും,ഓണം ഒഴിച്ചു കൂടാനാവാത്ത  ഒരു ആഘോഷമാകുമ്പോള്‍, പ്രവാസത്തിന്റെ ഈ ഏകാന്തതയിലും,മനസ്സില്‍ ഓണവും, ഓണക്കാലവും, നാടും,വീടും, പൂകാലവും, ഗ്രിഹാതുരത്വവും, എല്ലാം   ഒരുമിച്ചു ചേരുന്നു.


.ഓര്‍മ്മകളിലെ ഓണക്കാലത്തിന് വല്ലാത്തൊരു ഗ്രിഹാതുരത്വത്തിന്റെ ഫീലിംഗ് ഉണ്ട്.
പണ്ട് കാലത്ത് ഓണം കൊയ്ത്തുല്സവം ആയിരുന്നുവല്ലോ..ചിങ്ങ മാസത്തില്‍ പാടശേഖരങ്ങള്‍ പൊന്നിന്‍ വര്‍ണങ്ങളുടെ ആവരണം അണിയുന്നതോടെ  പൂര്‍വികരുടെ മനസ്സിലെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു.ചിങ്ങത്തിലെ കൊയ്ത്തുകാലം കഴിയുന്നതോടെ പഞ്ഞ കര്‍ക്കിടകത്തിന് അറുതി വരുമല്ലോ എന്ന പ്രതീക്ഷ അവരില്‍ സന്തോഷത്തിന്റെ പുതു വസന്തം തീര്‍ത്തിരുന്നു.പക്ഷെ കാലത്തിന്റെ പരിവര്‍ത്തനം നമ്മുടെ ആഘോഷങ്ങളില്‍ പോലും,വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.നിറഞ്ഞു നിന്നിരുന്ന പാടങ്ങളും,കൊയ്ത്തുകാലവും,പുള്ളുവന്‍ പാട്ടുകളും,എല്ലാം ഇന്ന് നമുക്ക് ഓര്‍മ്മ മാത്രമായിരിക്കുന്നു.പാട ങ്ങള്‍ മണ്ണിട്ട്‌ നികത്തി കൊണ്ഗ്രീട്ടു കൊട്ടാരങ്ങള്‍ പണിതു തുടങ്ങിയതോടെ ഇന്ന് നമുക്ക് കൊയ്ത്തും,മെതിയും,എല്ലാം വേണ്ടാതായി.അതോടെ ഒരു കൊയ്ത്തുത്സവം എന്നതില്‍ നിന്നും ഇന്ന് ഓണം ഒരു ഓഫര്‍-ഉത്സവം ആയി മാറിയിരിക്കുന്നു.

ഓണം എന്നല്ല,നമ്മള്‍ മലയാളികളുടെ ഏത്  ആഘോഷങ്ങളും ഇന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓണത്തിനും,പെരുന്നാളിനും,എല്ലാം ഉള്ള സര്‍വ്വ വിഭവങ്ങളും,ഇന്ന് നമുക്ക് തമിഴ് നാട്ടില്‍ നിന്നും,കര്‍ണാടകയില്‍ നിന്നും,ആന്ധ്രയില്‍  നിന്നുമൊക്കെ എത്തണം. അതില്‍ പൂകളമിടാനുള്ള പൂവ് തൊട്ടു സദ്യ വിളമ്പാനുള്ള ഇലകള്‍ക്ക്  വരെ നാം അവരെ കാത്തു നില്‍ക്കണം.വല്ലാത്തൊരു ഗതി കേടു തന്നെ അല്ലെ..നമ്മുടേത്‌. ഉപഭോഗ സംസ്കാരത്തിന്റെ നല്ല വാക്താക്കള്‍ ആയി നാം കാലത്തിനൊപ്പം സന്ജരിക്കുമ്പോള്‍ നമുക്ക് കൈ മോശം വരുന്നത് നമ്മുടെ സംസ്കാരം തന്നെയാണെന്നത് ഓര്‍ക്കാന്‍ പോലും ഇന്ന് നമുക്ക് സമയമില്ലാതായിരിക്കുന്നു.

വിസ്മ്രിതിയുടെ പഴമകളില്‍ മുഴുകി ജീവിക്കുന്നത് കൊണ്ടാകാം കാലാവസ്ഥ പോലും,ഇന്ന് നമ്മോടു കരുണ കാണിക്കാത്തത്.തുള്ളി തോരാതെ മഴ പെയ്തിരുന്ന മിഥുനം-കര്‍ക്കിടക മാസങ്ങള്‍ ഇന്ന് മലയാളിക്ക് ഓര്‍മ്മ മാത്രം ആയി തീരുന്നിരിക്കുന്നു.ഓണ കാലത്ത് തൊടിയില്‍ നിന്നും പറിച്ചെടുക്കുന്ന തുമ്പയും,തെച്ചിയും,കൊണ്ട് മുറ്റത്തോരുക്കിയ പൂക്കളും,പുത്തരി ചോറിന്റെ മനം കുളിര്‍പ്പിക്കുന്ന ഗന്ധവും,എല്ലാം നമുക്ക് നഷ്ടപെടുമ്പോള്‍,പൂക്കളിടാന്‍ യഥാര്‍ത്ഥ പൂക്കള്‍ക്ക് പകരം,കൃത്രിമ പൂക്കളും,ഓണ സദ്യ ഉണ്ണാന്‍ പ്ലാസ്റിക് വാഴയിലകളും,വിപണികളില്‍ നമുക്ക് സുലപം.യാന്ദ്രികമായ ജീവിതത്തിന്റെ കൃത്രിമ തിരക്ക് മൂലം,ഇന്ന് നമുക്ക്  സദ്യ പോലും,സ്വന്തം വീടുകളില്‍ ഉണ്ടാക്കാന്‍ സമയമില്ലതായിരിക്കുന്നു.
ഓണകാലത്തെ കൂടിച്ചേരലുകളും,മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഊഞ്ഞാല്‍ ആടുന്ന കുട്ടികളുടെ ആരവവും,ഉമ്മറ മുറ്റത്ത് പൂക്കളമോരുക്കുന്നവരുടെ സന്തോഷതിളക്കവും,എല്ലാം നമ്മുടെ പുതു തലമുറയ്ക്ക് കേട്ട് കഥകള്‍ മാത്രമായി ചുരുങ്ങുന്നു.അതെ എല്ലാ അര്‍ത്ഥത്തിലും ഓണം ഇന്ന് നമുക്ക് ഒരു നഷ്ട പ്രതാപ കാലത്തിന്റെ ഓര്‍മ്മ പെടുത്തല്‍ മാത്രമായി തീരുന്നു.
പ്രത്യാശിക്കാം നമുക്ക്,നന്മ്മയും,സ്നേഹവും,ഒരുമയും,പഴമയും,എല്ലാം ഒത്തു ചേര്‍ന്ന ആ പഴയ ഓണകാലം തിരിച്ചെത്തുമെന്ന്...

ഏവര്‍ക്കും,ഐശ്വര്യത്തിന്റെയും,നന്മയുടെയും,ഓണാശംസകള്‍....
Related Posts Plugin for WordPress, Blogger...