Saturday, January 25, 2020

നാട്ട് നൻമയുടെ ചന്ത വിശേഷങ്ങൾ,!


പണ്ട് ചെമ്മണ്‍പാതയില്‍ കാളവണ്ടിച്ചക്രങ്ങളുടെ മണിക്കിലുക്കത്തിനൊപ്പം ചാട്ടവാറടിയുടെ താളവും സമന്വയിപ്പിച്ച് ബുധനാഴ്ചകളിൽ മഞ്ചേരിച്ചന്തയിൽ ആരവമുയർത്താൻ തലേദിവസംതന്നെ നാനാദിക്കുകളില്‍നിന്നും ആളുകളും വണ്ടികളും പുറപ്പെട്ടിരുന്നു. തൂക്കിയിട്ട റാന്തലിന്റെ അരണ്ടവെളിച്ചത്തില്‍ നിരനിരയായി എത്തുന്ന കാളവണ്ടികള്‍! നിശ്ശബ്ദതയുടെ നാട്ടുപാതയില്‍ അതിനു ഭംഗംവരുത്താന്‍ ഇടയ്ക്കിടെ വണ്ടിക്കാരന്റെ ചാട്ടവാറടിയും ആക്രോശവും മാത്രം.!
അങ്ങാടിയില്‍, നാല്‍ക്കവലയില്‍ ഉത്സവത്തലേന്നിന്റെ പ്രതീതിയുളവാക്കിയെത്തുന്ന വണ്ടിക്കൂട്ടവും കച്ചവടക്കാരും ഇന്നും പഴമക്കാര്‍ക്ക് ഗൃഹാതുര സ്മരണകളാണ്. ചുമടിറക്കി വണ്ടിക്കും വണ്ടിക്കാരനും കാളകള്‍ക്കും വിശ്രമമൊരുക്കുന്നത് പേട്ടയിലെ ഒഴിഞ്ഞപറമ്പിലാണ്. പഴയമുനിസിപ്പല്‍ ഓഫീസ് കെട്ടിടവും 'പേട്ടയില്‍' വീടുകളും നില്‍ക്കുന്ന സ്ഥാനം. ഇവിടെ താമസിക്കുന്ന കുരിക്കള്‍ ഭവനങ്ങളുടെ 'പേട്ടയില്‍' വീട്ടുപേര് ഇക്കാര്യം അനുസ്മരിപ്പിക്കുന്നു.

പരസ്പരം അടുത്തറിഞ്ഞ ആ കൂട്ടായ്മയുടെ അവസാനത്തെ അടയാളമായ നിത്യച്ചന്തപോലും മഞ്ചേരിയില്‍നിന്നു നീങ്ങി.
സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായി നാടുവാണിരുന്ന മഞ്ചേരി കോവിലകംവക സ്ഥലമാണ് 200 വര്‍ഷംമുന്‍പ് ആഴ്ചച്ചന്ത നടത്താന്‍ അനുവദിച്ചത്. കോഴിക്കോട്ടേക്ക് വിദേശവാണിജ്യത്തിന് കുരുമുളക്, നാളികേരം, അടയ്ക്ക, കശുവണ്ടി, ചുക്ക്, മഞ്ഞള്‍ തുടങ്ങിയ മലഞ്ചരക്കുകള്‍ ശേഖരിച്ചുതുടങ്ങിയതാണ് മഞ്ചേരിച്ചന്ത. പിന്നീട്, എല്ലാവിഭവങ്ങളുടെയും വിപണന കേന്ദ്രമായി.
ഏറനാട്ടിലെ പ്രശസ്തമായ മഞ്ചേരിച്ചന്തയ്ക്കടുത്ത് തിരക്കുള്ള കൊല്ലപ്പണിക്കാരും അവരുടെ ആലയുമുണ്ടായിരുന്നു. കലപ്പ, കൈക്കോട്ട്, കത്തികള്‍, കുട്ട, മുറം പാത്രങ്ങള്‍, തൊപ്പിക്കുട, കയര്‍ തുടങ്ങിയ കാര്‍ഷികപ്രധാനമായ ഉപകരണങ്ങള്‍ക്കും ചന്തയില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു.
വെള്ളപൂശാനും സിമന്റ് തേക്കുന്നതിനുപകരം ചുമരുകള്‍ ബലവത്താക്കാനും ഉപയോഗിച്ചിരുന്ന ഇത്തിള്‍(കുമ്മായം), ഉണക്കമത്സ്യം എന്നിവയുടെ കച്ചവടത്തിനായി ചന്ത എടുപ്പുകളുടെ പകുതിയോളം സ്ഥലം മാറ്റിവെച്ചിരുന്നു. ഓടിട്ടതും ഓലമേഞ്ഞതുമായ നീളത്തിലുള്ള ഏതാനുംഷെഡ്ഡുകള്‍ സ്റ്റാളുകളാക്കി തിരിച്ചാണ് കച്ചവടക്കാര്‍ക്ക് നല്‍കിയിരുന്നത്. ചന്തയില്‍ തിരക്കു കൂടിയപ്പോള്‍ നേരത്തെ ഒഴിച്ചിട്ടിരുന്ന ഭാഗത്തും ഷെഡ്ഡുകള്‍ വച്ചുകെട്ടി.
1942ല്‍ മഞ്ചേരി പഞ്ചായത്ത് നിലവില്‍വരുന്നതുവരെ ചന്തയുടെ നടത്തിപ്പ് കോവിലകത്തിനുതന്നെയായിരുന്നുവെത്രേ.! വര്‍ഷംതോറും പൊതുജനങ്ങൾക്ക് ലേലത്തില്‍വിളിച്ച് ചന്തനടത്താന്‍ അവകാശം നല്‍കിയിരുന്നു.
മഞ്ചേരിച്ചന്ത പണ്ട് കാലങ്ങളിൽ കേവലം ഒരുകച്ചവടകേന്ദ്രം മാത്രമായിരുന്നില്ലത്രേ..! ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ അറിയിപ്പുകള്‍ക്കും കലാപകരികള്‍ക്കെതിരെയുള്ള ശിക്ഷാനടപടികളുടെ ചെണ്ടകൊട്ടിയറിയിക്കലുകള്‍ക്കും പലപ്പോഴും മഞ്ചേരി ചന്ത വേദിയായിട്ടുണ്ട്.



മാപ്പിള ഇശലുകളില്‍ വര്‍ണിക്കുന്ന പാട്ടുപുസ്തകങ്ങളും ചരിത്രകഥാപ്രസംഗങ്ങളും ഭക്തിഗാനങ്ങളും വില്‍ക്കാനും വാങ്ങാനുമെത്തിയിരുന്നവര്‍ ഏറെയായിരുന്നു. പാട്ടുപുസ്തകം വിറ്റിരുന്നവരെ കേള്‍ക്കാനും അനവധിപേര്‍ തടിച്ചുകൂടും. പഴയകാല മാന്ത്രികന്‍ കൊട്ടേക്കോടന്‍ അലിഖാന്റെ മായാജാല പ്രകടനങ്ങള്‍ക്കും പലവുരു ചന്ത വേദിയായിട്ടുണ്ട്.
ഇടുങ്ങിയ പാതകളിലെ തിരക്കും വണ്ടികളുടെയും കാളകള്‍ക്ക് ലാടം കെട്ടുന്നതിന്റെയും തിരക്കുംകാരണം ബുധനാഴ്ചകളില്‍ മഞ്ചേരി ഹിദായത്ത് മദ്രസകള്‍ക്ക് അവധിയായിരുന്നുവെന്ന് രേഖകളില്‍ കാണാം. കൂടാതെ സഭയുടെ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന് കാളവണ്ടിക്കാരില്‍നിന്നും തലച്ചുമടായിക്കൊണ്ടുവരുന്നവരില്‍ നിന്നും മൂന്നുപൈസയും ഒരു പൈസയും സംഭാവന സ്വീകരിച്ചിരുന്നതായും 1898ലെ ഹിദായത്തുല്‍ മുസ്ലിമീന്‍ സഭയുടെ രേഖകളില്‍ കാണാം.
ആഴ്ചച്ചന്ത പലസ്ഥലങ്ങളിലേക്ക് മാറ്റി ഒടുവില്‍ നഗരസഭ ഓഫീസ്‌കെട്ടിടം സ്ഥിതിചെയ്യുന്ന ആനപ്പാംകുന്നിലെത്തിയതോടെ ചരമഗതിപ്രാപിച്ചു. ഗതകാല പ്രൗഢിയുടെ ഈ നഗരക്കൂട്ടായ്മ തിരിച്ചുപിടിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ആധിപത്യമുള്ള നഗരത്തിന് എങ്ങിനെ കഴിയാൻ??
കാലം നഗര ചന്തയ്ക്കും, കച്ചവടങ്ങൾക്കുമൊക്കെ ഏറെ മാറ്റങ്ങൾ നൽകി. കാലിച്ചന്ത മഞ്ചേരി ടൗണിൽ നിന്നും ഇന്ന് നഗരത്തിന്റെ ആരവങ്ങളൊഴിഞ്ഞ് പയ്യനാട്ടാണ് അരങ്ങ് തകർക്കുന്നത്.
കാലി ചന്തക്കച്ചവടത്തിലെ ഭാഷ തന്നെ ഇന്ന് പുതുതലമുറയ്ക്കന്യമാണ്.
വാച്ചയും, എസവും, കായയും, കരാതിയും, പണയവും, തട്ടയും, ആളിയും, കൊളച്ചിയും, മൂക്കിയും, മാടപ്പൂട്ടും, വലിവട്ടവും, തട്ടമുറിയുമൊക്കെ എന്തെന്നറിയാൻ ഒരു ഡിക്ഷ്ണറി പരതിയിട്ടും കാര്യമില്ല.! അതിന് അധ്വാന മഹത്ത്വത്തിന്റെ നേർക്കഥകൾ പറഞ്ഞ് തരുന്ന കാലി ചന്തകളിലേക്കിറങ്ങുക തന്നെ വേണം. അവിടെ പറമ്പിൽ പീടിക ബാപ്പുവിനെയും, മാർക്കറ്റ് വീരാൻ ഹാജിയേയും, താന്നിക്കൽ കുഞ്ഞുട്ടിയേയും, പരപ്പൻ മുഹമ്മദ്ക്കയേയും, പെര്ന്താട്ടി കുഞ്ഞിമാനെയും, രവിയെയും, അച്ചായനെയുമൊക്കെ പോലുള്ള ഒരു പാട് നിഷ്കളങ്ക ജീവിതങ്ങളെ കാണാം.! അവർ കഷ്ടപ്പെട്ട് ഇന്നും നില നിർത്തുന്നത് മഹിതമായ ഒരു പാരമ്പര്യത്തെ കൂടിയാണ്. നാട്ട് നൻമയുടെ ഗ്രാമീണതക്കപ്പുറം ഏത് നാഗരിഗതക്കും പകരം വെയ്ക്കാനാവാത്ത പഴയ ഓർമ്മകളുടെ വറ്റാത്ത മഹിമയെ കൂടിയാണ്.

വിവരങ്ങൾക്ക് കടപ്പാട് :
K.M. Aഷുക്കൂർ.
Photos : മഞ്ചേരി ചന്തയിലെ ബുധനാഴ്ചക്കാഴ്ചകൾ.
Related Posts Plugin for WordPress, Blogger...